
കട്ടപ്പന: മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് ഒഴുകുന്നത് ലക്ഷങ്ങളുടെ ലഹരി വസ്തുക്കൾ. കഴിഞ്ഞ ദിവസം ലോവർക്യാമ്പിൽ സ്ത്രീ അടക്കം മൂന്നംഗ സംഘത്തെ വൻ ലഹരിയുമായി പിടികൂടിയിരുന്നു.
കാറിൽ രഹസ്യ അറയുണ്ടാക്കി 35 കിലോ കഞ്ചാവാണ് സംഘം കേരളത്തിലേക്ക് കടത്താൻ ശ്രമിച്ചത്. തമിഴ്നാട്ടിലെ മധുര സ്വദേശികളായ മുനിർ സ്വാമി, ബാലസുബ്രമണ്യം, സെൽവി എന്നിവരാണ് പിടിയിലായത്. കാറിന്റെ രഹസ്യ അറയിൽ നാലു പൊതികളായിട്ടാണ് കഞ്ചാവ് ഒളിപ്പിച്ചിരുന്നത്.
സമീപ മാസങ്ങളിൽ സമാനമായി കഞ്ചാവ് അടക്കമുള്ള ലഹരി കേരളത്തിലേക്ക് കടത്താൻ ശ്രമിച്ച നിരവധിപേരാണ് പിടിക്കപ്പെട്ടത്. ലക്ഷക്കണക്കിനു രൂപയുടെ ലഹരിയാണ് കഴിഞ്ഞ മൂന്ന് മാസത്തിനിടെ അതിർത്തി മേഖലകളിൽ നിന്നും പിടികൂടിയത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കഴിഞ്ഞ ദിവസം പിടിയിലായ സംഘം കോട്ടയം, എറണാകുളം. ചങ്ങനാശേരി തുടങ്ങിയ പ്രദേശങ്ങളിലാണ് കഞ്ചാവ് എത്തിച്ചു നൽകുന്നതെന്നാണ് വിവരം. ആഡംബര കാറുകളിൽ രഹസ്യ അറകളുണ്ടാക്കിയാണ് മിക്കവരും കഞ്ചാവ് കടത്തുന്നത്. വാഹനങ്ങളിൽ സ്ത്രീകളും കുട്ടികളും ഉണ്ടാകുമെന്നതിനാൽ തന്നെ പരിശോധനകളിൽ നിന്നും രക്ഷപെടാനാകും.=
മദ്ധ്യകേരളം കേന്ദ്രീകരിച്ചുള്ള വൻ സംഘം തന്നെ ലഹരി കടത്തിനു പിന്നിലുണ്ടെന്നാണ് വിവരം. അടുത്തിടെ കേരള തമിഴ്നാട് ഉന്നത ഉദ്യോഗസ്ഥർ നടത്തിയ യോഗത്തിൽ ലഹരി കടത്ത് തടയുന്നതിനുള്ള നടപടികൾ ഉണ്ടാകണമെന്ന ആവശ്യം ഉയർന്നിരുന്നു. ശബരിമലയുമായി ബന്ധപ്പെട്ട യോഗത്തിലാണ് ഉദ്യോഗസ്ഥർ ഇക്കാര്യം കൂടി ഉന്നയിച്ചത്.
തുടർന്ന് തമിഴ്നാട്ടിലെ ലഹരി സംഘങ്ങളെ കേന്ദ്രീകരിച്ച് രഹസ്യാന്വേഷണ വിഭാഗങ്ങൾ അന്വേഷണം നടത്തി വരികയാണ്. ഇത്തരത്തിൽ ലഭിക്കുന്ന വിവരങ്ങളെ തുടർന്ന് നടത്തുന്ന പരിശോധനകളിലാണ് വൻ ലഹരി വേട്ടകൾ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്.
പിടിയിലാകുന്നത്
ലഹരി സംഘങ്ങളുടെ ഉറവിടം കണ്ടെത്താൻ സാധിക്കാതെ വരുന്നത് അന്വേഷണ സംഘത്തിനു തിരിച്ചടിയാകുന്നുണ്ട്. പിടിക്കപ്പെടുന്നവർ ക്യാരിയർമാത്രമാണെന്നാണ് അന്വേഷണ സംഘങ്ങൾ വ്യക്തമാക്കുന്നത്. ഇരു സംസ്ഥാനങ്ങളിലെയും ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി അന്വേഷണത്തിന് പ്രത്യേക സംഘം രൂപീകരിക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.



