ജോലി വേണോ…? എങ്കില്‍ മയക്കുമരുന്ന് ഉപയോഗിക്കില്ലെന്ന് കരാർ ഒപ്പിടണം; ഇനി മുതൽ ലഹരിമരുന്ന് ഉപയോഗിച്ചാല്‍ പണിപോകും; സ്വകാര്യമേഖല കേന്ദ്രീകരിച്ച്‌ പോലീസിന്റെ പദ്ധതി

Spread the love

കൊച്ചി: ജോലി വേണോ, എങ്കില്‍ മയക്കുമരുന്ന് ഉപയോഗിക്കില്ലെന്ന് കരാർ ഒപ്പിടണം.

video
play-sharp-fill

ഇടയ്ക്ക് മിന്നല്‍ പരിശോധനയുണ്ടാകും.
ലഹരിയില്‍ കുടുങ്ങിയാല്‍ പണിപോകും. സ്വകാര്യമേഖല കേന്ദ്രീകരിച്ച്‌ കൊച്ചി സിറ്റി പോലീസിന്റെ നേതൃത്വത്തില്‍ നടപ്പാക്കാനൊരുങ്ങുന്ന ലഹരിവിരുദ്ധ പദ്ധതിയില്‍ ഉള്‍പ്പെടുന്നതാണിതെല്ലാം.

കൊച്ചിയില്‍ തുടങ്ങുന്ന പദ്ധതി വിജയകരമായാല്‍ സംസ്ഥാനത്തിന്റെ മറ്റുഭാഗങ്ങളിലേക്കും വ്യാപിപ്പിക്കും. ഐ.ടി. കമ്പനികളില്‍ നിന്നാണ് ഇതിന്റെ തുടക്കം. പോളിസി ഫോർ പ്രിവെൻഷൻ ഓഫ് ഡ്രഗ് അബ്യൂസ് (പി.ഒ.ഡി.എ.) എന്നപേരില്‍ തയ്യാറാക്കിയിരിക്കുന്ന കരട് നയമനുസരിച്ച്‌ ജോലിയില്‍ പ്രവേശിക്കുന്നസമയത്ത് ഓരോജീവനക്കാരനും മയക്കുമരുന്ന് ഉപയോഗിക്കില്ലെന്ന കരാർ ഒപ്പിടണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്ഥാപന ഉടമ ആവശ്യപ്പെടുന്ന സമയത്ത് പരിശോധനയ്ക്കും ഹാജരാകണം. മയക്കുമരുന്ന് ഉപയോഗം തെളിഞ്ഞാല്‍ പിരിച്ചുവിടാൻ തൊഴിലുടമയ്ക്ക് അധികാരമുണ്ടാകും.
രക്തം, മൂത്രം, മുടി എന്നിവയാണ് പരിശോധിക്കുക.

പോലീസ് കമ്മിഷണർ എസ്. ശ്യാംസുന്ദർ ഐ.ടി. കമ്പനികളുടെ കൂട്ടായ്മയായ ജി ടെക്കുമായി ഉള്‍പ്പെടെ കൂടിക്കാഴ്ച നടത്തിയശേഷമാണ് പദ്ധതി ആസൂത്രണം ചെയ്തത്. തുടർനടപടികള്‍ക്കായി നയത്തിന്റെ കരട് കമ്പനികള്‍ക്ക് അയച്ചിട്ടുണ്ട്.