ഹൈറേഞ്ചിൽ പിടിമുറുക്കി ലഹരി മാഫിയകൾ 

Spread the love

അടിമാലി: ഇടുക്കിയെ മയക്കാൻ ലഹരി സംഘങ്ങൾ. ഹൈറേഞ്ചില്‍ ലഹരി മാഫിയ ശല്യം വീണ്ടും പിടിമുറുക്കുന്നതായി വ്യാപക പരാതി. മൂന്നാർ, അടിമാലി, രാജാക്കാട്, ഇരുമ്പുപാലം, മുരിക്കാലശ്ശരി, മാങ്കുളം, ആനക്കുളം, ആനച്ചാല്‍, ബൈസണ്‍വാലി, പാറത്തോട്, പൂപ്പാറ, രാജകുമാരി തുടങ്ങിയ പട്ടണങ്ങളിലും ഗ്രാമപ്രദേശങ്ങളിലും ലഹരിസംഘത്തിന്റെ പ്രവർത്തനം ശക്തമാണ്.

വിദ്യാർഥികള്‍ മുതല്‍ ചെറുപ്പക്കാർ വരെ ലഹരിമാഫിയ സംഘങ്ങളുടെ വലയിലാണ്. ഇടറോഡുകളിലും ആളൊഴിഞ്ഞ സർക്കാർ കെട്ടിടങ്ങളിലും രാത്രികാലങ്ങളില്‍ തമ്പടിക്കുന്ന ഇത്തരം സംഘങ്ങള്‍ നാട്ടുകാർക്ക് ശല്യമായി മാറിയിരിക്കയാണ്. വർധിച്ചുവരുന്ന കഞ്ചാവ്-രാസലഹരി സംഘങ്ങളുടെ ശല്യം ചെറുക്കാൻ എക്സൈസ് കൂട്ടായ്മകള്‍ രൂപവത്കരിച്ചിരുന്നെങ്കിലും കാര്യമായ പ്രവർത്തനങ്ങള്‍ നടന്നില്ല. ഇതോടെ വീണ്ടും ശല്യം വർധിച്ചിരിക്കുകയാണ്.

 

പ്രായപൂർത്തിയാകാത്ത കുട്ടികളെ വരെ ലഹരിമാഫിയ വഴിതെറ്റിക്കാൻ തുടങ്ങിയതോടെ പലരും ആശങ്കയിലാണ്. 15 നും 30 നും ഇടയില്‍ പ്രായമുള്ള യുവാക്കളാണ് രാസലഹരി വസ്തുക്കള്‍ ഉള്‍പ്പെടെ പ്രദേശത്ത് എത്തിക്കുന്നതെന്ന് നാട്ടുകാർ പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

കൂടാതെ, സന്ധ്യമയങ്ങിയാല്‍ ഇരുചക്ര വാഹനങ്ങളില്‍ ചുറ്റിത്തിരിയുന്ന ലഹരിസംഘങ്ങള്‍ പ്രദേശവാസികള്‍ക്ക് ശല്യമാണ്. ഭയം കാരണം ലഹരിസംഘങ്ങള്‍ക്കെതിരെ ആരും പ്രതികരിക്കാറില്ല.

 

ലഹരി ഉപയോഗിക്കാൻ വേണ്ടി ഇത്തരം സംഘങ്ങള്‍ മോഷണങ്ങള്‍ നടത്തുന്നതായും പരാതി ഉയർന്നിട്ടുണ്ട്. ലഹരി സംഘങ്ങള്‍ക്കെതിരെ പൊലീസ്-എക്സൈസ് പരിശോധന കാര്യക്ഷമമല്ലെന്ന് ആക്ഷേപമുണ്ട്. ഇതിനുപുറമെ ചാരായം വാറ്റുന്ന സംഘങ്ങളും സർക്കാർ മദ്യക്കടകളില്‍നിന്ന് മദ്യം വാങ്ങി വില്‍ക്കുന്ന സംഘങ്ങളും വ്യാപകമാണ്.