
നിലവാരമില്ലായ്മ; രാജ്യത്തെ 76 മരുന്ന് നിര്‍മാണ കേന്ദ്രങ്ങള്‍ക്ക് ഉത്പാദനവിലക്ക് ; നോട്ടീസ് നല്‍കി ; 15 കമ്പനികളുടെ ലൈസൻസ് മരവിപ്പിക്കും
സ്വന്തം ലേഖകൻ
ഇന്ത്യയില്‍ പ്രചാരത്തിലുള്ള 76 മരുന്ന് നിര്‍മാണ കേന്ദ്രങ്ങള്‍ക്ക് ഉത്പാദനവിലക്ക്. നിലവാരമില്ലായ്മ ചൂണ്ടിക്കാണിച്ചാണ് പരിശോധന നടന്ന 237 കമ്പനികളില്‍ 76 എണ്ണത്തിനും സെൻട്രല്‍ ഡ്രഗ്സ് സ്റ്റാൻഡേര്‍ഡ്‌സ് കണ്ട്രോള്‍ ഓര്‍ഗനൈസേഷൻ ഉത്പാദനവിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
കഴിഞ്ഞ ഡിസംബര്‍ മാസം മുതല്‍ നടന്നു വരുന്ന പരിശോധനകള്‍ക്കൊടുവിലാണ് വിലക്കേര്‍പ്പെടുത്തുന്നതെന്ന് ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

സെൻട്രല്‍ ഡ്രഗ്സ് സ്റ്റാൻഡേര്‍ഡ് കണ്ട്രോള്‍ ഓര്‍ഗനൈസേഷനില്‍ നിന്നും പുറത്ത് വന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് 76 മരുന്നു കമ്പനികള്‍ക്ക്, ഉത്പാദനം നിര്‍ത്തിവെക്കണമെന്നാവശ്യപ്പെട്ട് നോട്ടീസ് നല്‍കിയിരിക്കുന്നത്. ഇതില്‍ 15 കമ്പനികളുടെ ലൈസൻസ് മരവിപ്പിക്കും.
പരിശോധനയ്‌ക്കെടുത്ത സാമ്പിളുകളില്‍ 15 ശതമാനം സാമ്പിളുകളും നിലവാരമില്ലാത്തതാണെന്ന് കണ്ടെത്തിയിരുന്നു. അതിന്റെ ഭാഗമായി 35 മരുന്ന് നിര്‍മ്മാണ കേന്ദ്രങ്ങള്‍ക്ക് നിലവാരമില്ലായ്മ ചൂണ്ടിക്കാണിച്ച് നോട്ടീസ് അയച്ചിരുന്നു. നാലാംഘട്ട പരിശോധനകള്‍ ഇപ്പോള്‍ നടന്നു വരികയാണ്. ഈ ഘട്ടത്തില്‍ പുതുതായി 51 കേന്ദ്രങ്ങളില്‍ പരിശോധന നടന്നതായാണ് വിവരം.
ആഫ്രിക്കയിലെ ഗാംബിയയില്‍ ഇന്ത്യയില്‍ നിന്നുള്ള കഫ് സിറപ്പ് കഴിച്ച് അറുപതിലധികം കുട്ടികള്‍ മരിച്ച സംഭവത്തിന് ശേഷമാണ് സെൻട്രല്‍ ഡ്രഗ്സ് സ്റ്റാൻഡേര്‍ഡ് കണ്ട്രോള്‍ ഓര്‍ഗനൈസേഷന്റെ നേതൃത്വത്തില്‍ വ്യാപകമായി പരിശോധനകള്‍ നടന്നത്. ഗാംബിയയിലെ കുട്ടികളുടെ മരണം ഇന്ത്യയില്‍ ഉല്‍പ്പാദിപ്പിക്കുന്ന മരുന്നുകളുടെ നിലവാരത്തില്‍ വലിയ ആശങ്കയാണ് ഉണ്ടാക്കിയത്. അപകട സാധ്യതകൂടുതലുള്ള മരുന്നുകള്‍ക്ക് പ്രാധാന്യം നല്‍കിക്കൊണ്ടാണ് പരിശോധന നടന്നത്. നാല് ഘട്ടങ്ങളിലായി 299 സ്ഥാപനങ്ങളില്‍ പരിശോധന നടത്തി. അതില്‍ 72 സ്വകാര്യ പരിശോധന ലാബുകളും ഉള്‍പ്പെടും.
ജൂലൈ മുതല്‍ പരിശോധിക്കപ്പെട്ട 72 സര്‍ക്കാര്‍ പരിശോധന കേന്ദ്രങ്ങളില്‍ 39 എണ്ണത്തിനും കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. 9 കമ്പനികളോട് ഉല്പാദനം അവസാനിപ്പിക്കണമെന്നും, 5 സ്ഥാപനങ്ങള്‍ക്ക് താക്കീത് നല്കിയതയുമുള്ള വിവരങ്ങളാണ് പുറത്ത് വരുന്നത്.
മൊത്തം കണക്കെടുത്താല്‍, പരിശോധന നടത്തിയതില്‍ 218 സ്ഥാപനങ്ങള്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്. 76 സ്ഥാപനങ്ങളോട് ഉല്‍പ്പാദനം അവസാനിപ്പിക്കാൻ ആവശ്യപ്പെടുകയും, 15 സ്ഥാപനങ്ങളുടെ ലൈസൻസ് അവസാനിപ്പിക്കുകയും, 40 സ്ഥാപനങ്ങളുടെ ലൈസൻസ് റദ്ദാക്കുകയും ചെയ്തതായി ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.