
മരുന്ന് ക്ഷാമവും സ്റ്റാഫിന്റെ അഭാവവും; കഴിഞ്ഞ 24 മണിക്കൂറിനിടെ മരണത്തിന് കീഴടങ്ങിയത് 12 നവജാത ശിശുക്കള്‍ ഉള്‍പ്പെടെ 24 രോഗികള്‍; മരിച്ചവരിൽ കൂടുതലും പാമ്പു കടിയേറ്റ് ചികിത്സയിലുള്ളവരെന്ന് നിഗമനം
സ്വന്തം ലേഖകൻ
മുംബൈ: മഹാരാഷ്ട്രയിലെ നന്ദേഡിലെ ശങ്കര്‍റാവു ചവാൻ സര്‍ക്കാര്‍ ആശുപത്രിയില്‍ 12 നവജാത ശിശുക്കള്‍ ഉള്‍പ്പെടെ 24 രോഗികള്‍ മരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെയാണ് സംഭവം. മരുന്ന് ക്ഷാമവും സ്റ്റാഫിന്റെ അഭാവവുമാണ് മരണത്തിന് കാരണമെന്ന് ആശുപത്രി ഡീൻ പറഞ്ഞു.
ആറ് ആണ് കുട്ടികളും ആറ് പെണ് കുഞ്ഞുങ്ങളുമാണ് മരിച്ചത്. പന്ത്രണ്ട് മുതിര്‍ന്നവരും വിവിധ അസുഖങ്ങള്‍ കാരണം മരിച്ചു. കൂടുതലും പാമ്ബുകടിയേറ്റ് ചികിത്സയിലുള്ളവരായിരുന്നുവെന്നും ഡീൻ പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

70 മുതല്‍ 80 കിലോമീറ്റര്‍ ചുറ്റളവില്‍ ഇത്തരത്തിലുള്ള ഒരേയൊരു കേന്ദ്രമാണിത്. അതുകൊണ്ട് തന്നെ ദൂര സ്ഥലങ്ങളില്‍ നിന്നുള്ള പലരും ഇവിടെ ചികിത്സക്കായി എത്തുന്നുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ രോഗികളുടെ എണ്ണം വര്‍ധിച്ചത് ആശുപത്രിയുടെ പ്രവര്‍ത്തനത്തെ ബാധിച്ചവെന്ന് ഡീൻ പറയുന്നു. ഇത്രയും രോഗികള്‍ക്ക് ആവശ്യമായ മരുന്ന് ശേഖരിച്ച് നല്‍കാൻ സാധിക്കാത്തതാണ് അപകടത്തിനിടയാക്കിയത്.
അതേസമയം, മഹാരാഷ്ട്രയിലെ ഏകനാഥ് ഷിൻഡെ സര്‍ക്കാരിനെ വിമര്‍ശിച്ച് പ്രതിപക്ഷം രംഗത്തെത്തി. ട്രിപ്പിള്‍ എഞ്ചിൻ സര്‍ക്കാര്‍ (ബിജെപി, ഏകനാഥ് ഷിൻഡെ സേന, എൻസിപിയുടെ അജിത് പവാര്‍ വിഭാഗം) സംഭവത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.