
ഒന്നരമാസത്തെ ലഹരിവേട്ടയിൽ കുടുങ്ങിയത് 1,231 കുറ്റവാളികൾ; 1245 കേസുകൾ…സംസ്ഥാനം ലഹരി മാഫിയയുടെ പിടിയിൽ.വിട്ടുവീഴ്ചയില്ലാത്ത നടപടികളുമായി പോലീസും എക്‌സൈസും…
സംസ്ഥാനത്ത് കഴിഞ്ഞ ഒന്നരമാസം നടത്തിയ ലഹരിമരുന്ന് വേട്ടയില്‍ കുടുങ്ങിയത് 1231 കുറ്റവാളികള്‍. 1245 കേസുകളാണ് റജിസ്ററര്‍ ചെയ്തത്. ലഹരിമരുന്നുവേട്ട വരും ദിവസങ്ങളിലും ശക്തമാക്കുമെന്ന് എക്സൈസ് കമ്മിഷണര്‍ എസ്.ആനന്ദകൃഷ്ണന്‍ മനോരമ ന്യൂസിനോട് പറഞ്ഞു. സംസ്ഥാന വ്യാപകമായി നടത്തുന്ന ലഹരിവിരുദ്ധ ശൃംഖലയില്‍ ഇന്ന് മുഖ്യമന്ത്രിയും മന്ത്രിമാരും അണിചേരും.
ലഹരിയുടെ കണ്ണികള്‍ അറുക്കാന്‍ എക്സൈസ് വകുപ്പിനൊപ്പം നാടൊരുമിച്ചപ്പോള്‍ കഞ്ചാവ് മുതല്‍ മാര്‍ക്കറ്റില്‍ കോടികള്‍ വിലയുളള ലഹരിമരുന്നുകള്‍ വരെയാണ് പിടികൂടാനായത്. സെപ്റ്റംബര്‍ 16 മുതല്‍ ഒക്ടോബര്‍ 30 വരെ 18158 റെയ്ഡുകളാണ് നടത്തിയത്. 1245 കേസുകളിലായി 1231 പേര്‍ അറസ്റിലായി. പ്രഖ്യാപിത കുററവാളികളും ഇതില്‍പെടുന്നു. കഞ്ചാവ് 182 കിലോയാണ് പിടികൂടിയത്. 236 കഞ്ചാവ് ചെടികള്‍ നശിപ്പിച്ചു. ഹാഷിഷ് ഒായില്‍ 4202 ഗ്രാം പിടിച്ചെടുത്തു. ബ്രൗണ്‍ ഷുഗര്‍ 12 ഗ്രാം, എം.ഡി.എം.എ 1285 ഗ്രാം, എൽ.എസ്.ഡി സ്റ്റാമ്പ് 13 ഗ്രാം, മെത്താഫിറ്റമിൻ 1449 ഗ്രാം എന്നിവയും പിടിച്ചെടുത്തവയില്‍പെടുന്നു. 113 ഗ്രാം നര്‍ക്കോട്ടിക് ഗുളികകളും പിടിച്ചെടുത്തു.
ലഹരി വിരുദ്ധ ശൃംഖലയുടെ സംസ്ഥാന തല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുവനന്തപുരത്ത് നിര്‍വഹിക്കും. തിരുവനന്തപുരം മുതല്‍ കാസര്‍കോട് നീളുന്ന ശൃംഖലയില്‍ വിവിധ ജില്ലകളില്‍ മന്ത്രിമാര്‍ കണ്ണിചേരും.
Whatsapp Group 1 | Whatsapp Group 2 |Telegram Group
