അസഭ്യവർഷം നടത്തി ആളുകള്‍ക്കുനേരേ കാർക്കിച്ചുതുപ്പി; നിയന്ത്രിക്കാനെത്തിയ പോലീസുകാർക്കെതിരെയും അക്രമം, എസ്.ഐ.യുടെ കഴുത്തിനടിച്ചു, ലഹരിക്കടിമപ്പെട്ട യുവതിയെ ആശുപത്രിയിലെത്തിച്ചിട്ടും പരാക്രമം; വയറിന് അടിയേറ്റ് വനിത സി.പി.ഒയ്ക്ക് പരിക്കേറ്റു; ഉദ്യോ​ഗസ്ഥയുടെ പരാതിയിൽ യുവതിക്കെതിരെ വിവിധ വകുപ്പുകൾ ചേർത്ത് കേസ്

Spread the love

കോഴിക്കോട്: താമരശ്ശേരി പുതിയ ബസ് സ്റ്റാൻഡിലും പിന്നീട് താമരശ്ശേരി ഗവ. താലൂക്ക് ആശുപത്രിയിലും ലഹരിക്കടിമപ്പെട്ട യുവതിയുടെ പരാക്രമം. സ്വകാര്യ ബസില്‍നിന്നിറങ്ങാൻ കൂട്ടാക്കാതിരുന്ന യുവതിയെ പിടിച്ചുമാറ്റാനെത്തിയ എസ്.ഐ.ക്കും വനിതാ പോലീസ് ഉദ്യോഗസ്ഥയ്ക്കും മർദ്ദനമേറ്റു.

സ്റ്റാൻഡില്‍വെച്ച്‌ ഒരു പുരുഷ എസ്.ഐ.യുടെ കഴുത്തിനടിച്ച യുവതി, അവിടെവെച്ചും പിന്നീട് താലൂക്ക് ആശുപത്രിയില്‍വെച്ചും ഒരു വനിതാ സി.പി.ഒ.യെ ആക്രമിക്കുകയും ചെയ്തു.

അസഭ്യവർഷം നടത്തിയും ആളുകള്‍ക്കുനേരേ കാർക്കിച്ചുതുപ്പിയും അക്രമാസക്തയായ യുവതി, തന്നെ നിയന്ത്രിക്കാനെത്തിയ മറ്റു വനിതാ പോലീസുകാരെ തള്ളിമാറ്റുകയും ചെയ്തു. തുടർന്ന് യുവതിയെ കോഴിക്കോട് മാനസികാരോഗ്യകേന്ദ്രത്തിലേക്ക് റഫർ ചെയ്ത് അയയ്ക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തിങ്കളാഴ്ച വൈകീട്ട് നാലേമുക്കാലോടെയായിരുന്നു സംഭവം. ബാലുശ്ശേരി തുരുത്തിയാട് സ്വദേശിനിയായ യുവതിയാണ് താമരശ്ശേരിയില്‍ ഇത്തരത്തില്‍ സംഘർഷാവസ്ഥ സൃഷ്ടിച്ചത്. കൊയിലാണ്ടി-താമരശ്ശേരി റൂട്ടിലോടുന്ന സ്വകാര്യ ബസില്‍ കൊയിലാണ്ടി മുണ്ടോത്തുനിന്നാണ് യുവതി കയറിയത്.

ബസ് താമരശ്ശേരിയിലെത്തിയപ്പോള്‍ ആവശ്യപ്പെട്ടിട്ടും യുവതി ഇറങ്ങാതിരുന്നതോടെ ബസ് ജീവനക്കാർ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് ആദ്യം സ്ഥലത്തെത്തിയ ട്രാഫിക് പോലീസുകാരും നാട്ടുകാരും യുവതിയോട് ഇറങ്ങാനാവശ്യപ്പെട്ടെങ്കിലും വിസമ്മതിച്ചു.

പിന്നീട് സ്റ്റേഷനിലെ ഒരു ഗ്രേഡ് എസ്.ഐ.യുടെ നേതൃത്വത്തില്‍ വനിതാ പോലീസുകാരുള്‍പ്പെട്ട സംഘം സ്ഥലത്തെത്തി യുവതിയെ ബലമായിറക്കി താലൂക്ക് ആശുപത്രിയില്‍ വൈദ്യപരിശോധനക്ക് എത്തിച്ചു. സ്റ്റാൻഡില്‍വെച്ചും ആശുപത്രിയില്‍വെച്ചും യുവതി അക്രമാസക്തയാവുകയായിരുന്നു.

നാഭിയ്ക്കുള്‍പ്പെടെ അടിയേറ്റ് പരിക്കേറ്റ വനിതാ സി.പി.ഒ.യുടെ പരാതിയില്‍ അക്രമം നടത്തി ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയതുള്‍പ്പെടെയുള്ള വകുപ്പുകള്‍ ചേർത്ത് യുവതിക്കെതിരേ താമരശ്ശേരി പോലീസ് കേസെടുത്തു.