
തുക്കുങ്ങല്‍ : മരണ വേദനയിലും ആത്മവിശ്വാസം കൈവിടാതെ അബ്ദുള്‍ഖാദർ. നിറയെ യാത്രക്കാരുമായി ബസ് ഓടിച്ചു പോവുന്ന സമയത്താണ് ഡ്രൈവർ അബ്ദുള്‍ഖാദറിന് തലകറങ്ങുന്നതുപോലെ തോന്നിയത്.
ബസില്‍ ഇരിക്കുന്ന ഓരോ മനുഷ്യന്റെയും ജീവനെകുറിച്ച് ഓർത്തായിരിക്കും നിമിഷങ്ങള്‍കൊണ്ട് തന്നെ അദ്ദേഹം തന്റെ സമനില വീണ്ടെടുത്ത് ബസിന്റെ വേഗം കുറച്ചു. ഒരുവശത്തേക്ക് ഒതുക്കിനിർത്തി. അടുത്തനിമിഷം അയാള്‍ സ്റ്റിയറിങ്ങിനുമുകളിലേക്ക് കുഴഞ്ഞുവീണു. ആത്മധൈര്യംകൊണ്ട് ഒപ്പമുള്ളവരുടെ പ്രാണൻ രക്ഷിച്ച ആ ഡ്രൈവർ, പറപ്പൂർ കുരിക്കള്‍ ബസാർ തൊട്ടിയില്‍ അബ്ദുള്‍ഖാദർ (45) മണിക്കൂറുകള്‍ക്കുശേഷം ആശുപത്രിയില്‍വെച്ച് മരണത്തിനു കീഴടങ്ങി.
വ്യാഴാഴ്ച രാത്രി ഏഴുമണിയോടെ കോട്ടയ്ക്കലിനടുത്ത് കൊളത്തൂപറമ്ബില്വെച്ചാണ് സംഭവം. മഞ്ചേരിയില്‍നിന്ന് തിരൂരിലേക്കു പോകുകയായിരുന്നു അബ്ദുള്‍ഖാദർ ഓടിച്ച ‘ടി.പി. ബ്രദേഴ്സ്’ ബസ്. സീറ്റുനിറയെ യാത്രക്കാർ. ബസ് കുറച്ചുകൂടി മുൻപോട്ടുപോയിരുന്നെങ്കില് അപകടമേഖലയായ പുത്തൂർ പാറക്കോരി വളവിലെത്തും.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അക്കാര്യവും നന്നായി അറിയുന്ന അബ്ദുള്‍ഖാദർ വളരെ പണിപ്പെട്ടാണ് ബസ് വശത്തേക്കുമാറ്റി ഹാൻഡ്ബ്രേക്കിട്ടു നിർത്തിയത്. അപ്പോള്‍ത്തന്നെ സ്റ്റിയറിങ്ങിനുമുകളിലേക്ക് തളർന്നുവീണ അദ്ദേഹത്തെ കണ്ടക്ടറും ബസ് യാത്രക്കാരും ചേർന്ന് ഉടനെ കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. പിന്നീട് വെന്റിലേറ്ററിലേക്കു മാറ്റി. വെള്ളിയാഴ്ച ഉച്ചയോടെ മരിച്ചു.
ഭാര്യ: സാബിറ. മക്കള്‍: ഷബീബ, അർഷദ്, ഷിയാസ്. മരുമകൻ: ഇഷാമുല് ഹഖ്