
കോട്ടയം: സംസ്ഥാനത്ത് മദ്യപിച്ച് വാഹനമോടിക്കുന്ന കേസുകളിൽ റെക്കോർഡ് വർധന.
ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യുന്നത് കോട്ടയത്ത്. ഈ വർഷം ജനുവരി മുതൽ മേയ് 31 വരെ 9632 കേസുകൾ റജിസ്റ്റർ ചെയ്തു.
കേസുകളുടെ എണ്ണം വർധിച്ചതോടെ കോടതികൾ ശിക്ഷകടുപ്പിച്ചു. 1000 മുതൽ 2000 രൂപ വരെ പിഴ ഈടാക്കിയിരുന്ന ജില്ലയിലെ കോടതികൾ ഒരു ദിവസത്തെ ‘നിൽപ്’ ശിക്ഷയും വിധിച്ചു തുടങ്ങി. രാവിലെ 11 മുതൽ വൈകിട്ട് അഞ്ച് വരെ കോടതി വരാന്തയിൽ നിൽക്കുകയും കോടതി നിശ്ചയിക്കുന്ന പിഴ അടയ്ക്കുകയുമാണ് ശിക്ഷ.കഴിഞ്ഞ വർഷം 15797 കേസുകളാണ് ജില്ലയിൽ റിപ്പോർട്ട് ചെയ്തത്.
60ലധികം ഡ്രങ്കൻ ഡ്രൈവ് കേസുകൾ ദിവസവും ജില്ലയിൽ റിപ്പോർട്ട് ചെയ്യുന്നുണ്ടെന്ന് ജില്ലാ പൊലീസ് മേധാവി എ.ഷാഹുൽ ഹമീദ് അറിയിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
നിരന്തരമായി മദ്യപിച്ച് വാഹനമോടിച്ച് പിടിയിലാകുന്നവരുടെ ലൈസൻസ് റദ്ദാക്കാൻ പൊലീസ് നടപടി തുടങ്ങി. ഇവരുടെ പട്ടിക തയാറാക്കി മോട്ടർ വാഹന വകുപ്പിനു കൈമാറും. പൊലീസ് എടുക്കുന്ന കേസുകളിൽ കോടതിയിൽ റിപ്പോർട്ട് ചെയ്യുന്നതിനൊപ്പം മദ്യപിച്ച് വാഹനമോടിക്കുന്നവരുടെ ലൈസൻസ് റദ്ദാക്കാനും മോട്ടർ വാഹനവകുപ്പിനു ശുപാർശ നൽകാറുണ്ട്.
മോട്ടർ വാഹനവകുപ്പ് ഇവർക്കു പ്രത്യേക ക്ലാസ് നൽകി നന്നാകാൻ ഒരവസരം നൽകും. സ്കൂൾ തുറക്കുന്ന സീസണായതിനാൽ പരിശോധന ശക്തമാക്കാനാണ് ജില്ലാ പൊലീസിന്റെ തീരുമാനം.