
സ്വന്തം ലേഖകൻ
തൃപ്പൂണിത്തുറ: ആദ്യകാല നാടക-സിനിമ നടൻ തൃപ്പൂണിത്തുറ വൈക്കം റോഡ് കണ്ണൻകുളങ്ങരയില്‍ വര്‍ഗീസ് കാട്ടിപ്പറമ്ബൻ (88) അന്തരിച്ചു.ആലപ്പുഴ മുഹമ്മ കാട്ടിപ്പറമ്ബില്‍ ജോസഫിന്റെയും മറിയത്തിന്റെയും മകനാണ്. ഒരു സമയത്ത് സിനിമയിലും നാടകത്തിലും നായകനായി നിറഞ്ഞു നിന്ന അഭിനോതാവായിരുന്നു വര്‍ഗീസ്. നാടകവേദികളില്‍ ‘സ്റ്റേജിലെ സത്യൻ’ എന്നായിരുന്നു വര്‍ഗീസ് അറിയപ്പെട്ടിരുന്നത്. സിനിമാ താരം സത്യനുമായുള്ള സാമ്യമായിരുന്നു ഈ വിളിപ്പേരിനു കാരണം സിനിമയില്‍ പ്രസാദ് എന്ന പേരിലായിരുന്നു അറിയപ്പെട്ടിരുന്നത്.
1971-ല്‍ പുറത്തിറങ്ങിയ ‘അനാഥശില്പങ്ങള്‍’ എന്ന ഹിറ്റ് സിനിമയിലൂടെയാണ് പ്രസാദ് എന്ന പേരില്‍ വര്‍ഗീസ് കാട്ടിപ്പറമ്ബൻ സിനിമയിലാണ് നായകനായി ചുവടുവെക്കുന്നത്. സരസ്വതിയായിരുന്നു നായിക. സുമംഗലി എന്ന സിനിമയില്‍ ഷീലയായിരുന്നു വര്‍ഗീസിന്റെ നായിക. ലക്ഷ്യം എന്ന സിനിമയില്‍ രാഗിണി, ജയഭാരതി എന്നിവര്‍ നായികമാരായി. പിന്നീട് സിനിമയില്‍ സജീവമായിരുന്നില്ല.

Whatsapp Group 1 | Whatsapp Group 2 |Telegram Group
1954-ല്‍ നവോദയ കലാസമിതിയുടെ നശിക്കാത്ത ഭൂമിയില്‍ നായകനായാണ് വര്‍ഗീസ് കാട്ടിപ്പറമ്ബൻ നാടകത്തിലെത്തുന്നത്. തുടര്‍ന്ന് കൈരളി തീയറ്റേഴ്സ്, പീപ്പിള്‍ തീയറ്റേഴ്സ്, വൈക്കം മാളവിക, അങ്കമാലി പൗര്‍ണമി, അങ്കമാലി മാനിഷാദ, കോട്ടയം കേരള, കോട്ടയം നാഷണല്‍, ചങ്ങനാശ്ശേരി ഗീത, കായംകുളം പീപ്പിള്‍സ് തുടങ്ങി കേരളത്തിലെ ഒട്ടുമിക്ക ട്രൂപ്പുകള്‍ക്കു വേണ്ടിയും നായകനായി അഭിനയിച്ചു.
ആകാശവാണി നാടകങ്ങളിലും സ്ഥിരം സാന്നിധ്യമായിരുന്നു. എ ഗ്രേഡ് ആര്‍ട്ടിസ്റ്റുമായിരുന്നു. സമഗ്ര സംഭാവനയ്‌ക്ക് സംസ്ഥാന സംഗീത നാടക അക്കാദമിയുടെ ഗുരുപൂജ പുരസ്കാരമടക്കം നിരവധി ബഹുമതികള്‍ ലഭിച്ചിട്ടുണ്ട്.ഭാര്യ: തൃപ്പൂണിത്തുറ അമ്ബലത്തിങ്കല്‍ കുടുംബാംഗം റോസമ്മ. മക്കള്‍: പരേതനായ അലൻ റോസ്, അനിത റോസ്, ആര്‍ളിൻ റോസ്, മരുമക്കള്‍: ഷാര്‍മിള ആര്‍ളിൻ, എം.പി. വര്‍ഗീസ് (എഫ്.എ.സി.ടി. ഉദ്യോഗമണ്ഡല്‍).