
സ്വന്തം ലേഖിക
തിരുവനന്തപുരം : സഹപാഠി അമേയയുടെ പിറന്നാള്‍ ആഘോഷിക്കാനാണ് ദിവസങ്ങള്‍ക്കു മുൻപ് ഷഹ്നയും കൂട്ടുകാരും ഒന്നിച്ചുകൂടിയത്.
പാട്ടും കളിയുമായി സന്തോഷത്തോടെ ഓടിനടന്ന ഷഹ്ന ഉള്ളിലൊരു നെരിപ്പോടുമായാണ് നടക്കുന്നതെന്ന് ഒരാളും അറിഞ്ഞില്ല. ദിവസവും കൈകാര്യം ചെയ്യുന്ന ഒ.പി. ടിക്കറ്റിനു പിന്നില്‍ കുറിപ്പെഴുതിവെച്ച് തങ്ങളെ വിട്ടുപോയ കൂട്ടുകാരിയെ കുറിച്ചോര്‍ക്കുമ്ബോള്‍ പലര്‍ക്കും വാക്കുകള്‍ ഇടറി… കണ്ണു നിറഞ്ഞു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
വെള്ളിയാഴ്ച ഉച്ചയ്ക്കു ചേര്‍ന്ന അനുസ്മരണച്ചടങ്ങില്‍ സര്‍ജറി വിഭാഗം മേധാവിക്കും വിദ്യാര്‍ഥികള്‍ക്കും മുന്നില്‍ കണ്ണീരായി ഷഹ്ന തെളിഞ്ഞുനിന്നു. രണ്ട് രാത്രി ഡ്യൂട്ടിയുടെ ഇടവേളയില്‍ ജീവൻ വെടിഞ്ഞ കൂട്ടുകാരിയുടെ തണുത്തുറഞ്ഞ ശരീരം കാണേണ്ടിവന്ന ദുരവസ്ഥ പലര്‍ക്കും വിവരിക്കാനായില്ല.
ഉള്ളറിഞ്ഞ് പ്രണയിച്ചവനെ നഷ്ടപ്പെടുത്താൻ വയ്യെന്ന് ഒളിഞ്ഞും തെളിഞ്ഞും പറഞ്ഞുവെച്ചെങ്കിലും തങ്ങളെ തനിച്ചാക്കി പോകുമെന്ന് ആരും കരുതിയില്ല. രണ്ടാംവര്‍ഷ എം.ഡി. ക്ലാസിലെ എല്ലാവര്‍ക്കുമറിയാം ഷഹ്നയും റുവൈസും തമ്മിലുള്ള ബന്ധം. വീട്ടുകാരോടു സംസാരിക്കാൻ തീരുമാനിച്ചെന്നു കൂട്ടുകാരോടു പറഞ്ഞത് അതീവ സന്തോഷത്തിലാണ്.
പിന്നീട് നടക്കുമെന്നു തോന്നുന്നില്ലെന്നു കൂട്ടുകാരോടു പറയുമ്ബോഴും ഷഹ്ന പ്രതീക്ഷ കൈവിട്ടിരുന്നില്ല. വീട്ടുകാരോടു വീണ്ടും സംസാരിക്കുമെന്നും അവരെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തുമെന്നും പ്രത്യാശ പ്രകടിപ്പിച്ചിരുന്നു.
പിന്നീട് ക്ലാസും ഡ്യൂട്ടിയും ഒക്കെയായി തിരക്കിലാണെന്ന് കൂട്ടുകാരെ ധരിപ്പിച്ച് ഒഴിഞ്ഞുമാറുകയായിരുന്നു. പ്രിൻസിപ്പല്‍ ലിനറ്റ് മോറിസ്, വകുപ്പ് മേധാവിയുടെ ചുമതലയുള്ള സൂപ്രണ്ട് നിസാറുദീൻ, അധ്യാപകര്‍, വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ ഓര്‍മകള്‍ പങ്കുവെച്ചു.