play-sharp-fill
ഡോ. റുവൈസിന് ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു; കേസിനാസ്പദമായ വിവരങ്ങള്‍ ശേഖരിച്ചതിനാല്‍ ഇനിയും കസ്റ്റഡിയില്‍ വയ്‌ക്കേണ്ട ആവശ്യമില്ലെന്ന് ജസ്റ്റിസ് പി ഗോപിനാഥ്.

ഡോ. റുവൈസിന് ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു; കേസിനാസ്പദമായ വിവരങ്ങള്‍ ശേഖരിച്ചതിനാല്‍ ഇനിയും കസ്റ്റഡിയില്‍ വയ്‌ക്കേണ്ട ആവശ്യമില്ലെന്ന് ജസ്റ്റിസ് പി ഗോപിനാഥ്.

സ്വന്തം ലേഖിക.

തിരുവനന്തപുരം :യുവ ഡോക്ടര്‍ ഷഹ്‌ന ആത്മഹത്യ ചെയ്ത കേസില്‍ അറസ്റ്റിലായ സഹപാഠി ഡോ. റുവൈസിന് ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു.


അന്വേഷണത്തിന്‌റെ ഭാഗമായി വിവരങ്ങള്‍ ശേഖരിച്ചതിനാല്‍ ഇനിയും കസ്റ്റഡിയില്‍ വയ്‌ക്കേണ്ട ആവശ്യമില്ലെന്ന് വ്യക്തമാക്കിയാണ് ജസ്റ്റിസ് പി ഗോപിനാഥ് ജാമ്യം അനുവദിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

ഡോ. റുവൈസിനെതിരെയുള്ള ആരോപണങ്ങള്‍ ഗുരുതരമാണെങ്കിലും ഉപാധികളോടെ ജാമ്യം അനുവദിക്കുകയാണെന്ന് കോടതി വ്യക്തമാക്കി. സാക്ഷികളെ സ്വാധീനിക്കരുത്, പാസ്‌പോര്‍ട്ട് കോടതിയില്‍ ഏല്‍പ്പിക്കണം, അന്വേഷണവുമായി സഹകരിക്കണം തുടങ്ങിയ ഉപാധികളോടെയാണ് ജാമ്യം.

 

ഡോ. റുവൈസിന് ജാമ്യം അനുവദിക്കരുതെന്നും ഡോ. ഷഹ്ന ആത്മഹത്യ ചെയ്യാനുള്ള കാരണം വിവാഹത്തില്‍നിന്ന് പിന്‍മാറിയതാണെന്നും പ്രോസിക്യൂഷന്‍ അറിയിച്ചിരുന്നു. എന്നാല്‍ ഡിസംബര്‍ ഏഴ് മുതല്‍ കസ്റ്റഡിയിലായ പ്രതിയെ അഞ്ച് ദിവസം പോലിസ് കസ്റ്റഡിയില്‍ ചോദ്യം ചെയ്തു. കൂടുതല്‍ ദിവസം ഇനിയും കസ്റ്റഡിയില്‍ വയ്‌ക്കേണ്ട സാഹചര്യമില്ലെന്ന് വിലയിരുത്തിയാണ് ജാമ്യം അനുവദിച്ചത്.

 

വിദ്യാര്‍ഥിയെന്ന പരിഗണന നല്‍കണമെന്നും ജുഡിഷ്യല്‍ കസ്റ്റഡിയില്‍ തുടരുന്നത് തന്റെ പഠനത്തെയും കരിയറിനെയും ബാധിക്കുമെന്നുമായിരുന്നു റുവൈസിന്‌റെ വാദം. ഡോ. വന്ദന ദാസിന്റെ കൊലപാതകത്തില്‍ പൊലീസിനെ വിമര്‍ശിച്ചതിന്റെപ്രതികാരമാണ് തന്‌റെ അറസ്റ്റെന്നും ഡോ. റുവൈസ് വാദിച്ചു.

 

അറസ്റ്റിലായതിന് പിന്നാലെ നല്‍കിയ ജാമ്യാപേക്ഷ നേരത്തെ തിരുവനന്തപുരം അഡീഷണല്‍ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി തള്ളിയിരുന്നു. സ്ത്രീധന നിരോധന നിയമം അനുസരിച്ച്‌ ചുമത്തിയ കുറ്റം നിലനില്‍ക്കുന്നതല്ല എന്നാണ് ഡോ. റുവൈസിന്റെ വാദം.

 

 

തനിക്ക് കുറ്റകൃത്യത്തില്‍ പങ്കില്ലന്നും, സര്‍ക്കാരിന് പ്രതിച്ഛായ വര്‍ധിപ്പിക്കാനാണ് തന്നെ പ്രതിയാക്കിയതെന്നുമാണ് ജാമ്യാപേക്ഷയില്‍ പറഞ്ഞിരുന്നത്. കേസിലെ മറ്റൊരു പ്രതിയും ഡോ. റുവൈസിന്റെ പിതാവുമായ അബ്ദുല്‍ റഷീദിന് ഹൈക്കോടതി നേരത്തെ മുന്‍കൂര്‍ ജാമ്യം നല്‍കിയിട്ടുണ്ട്.