
വാഷിംഗ്‌ടൺ: ആർട്ടെമിസ് 2 ദൗത്യം വിജയകരമായി പൂർത്തിയാക്കി ഭൂമിയിൽ തിരികെയെത്തിയ നാലുപേരെയും അഭിനന്ദിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.
ഇന്ത്യൻ സമയം ഇന്ന് പുലർച്ചെ 5.37ഓടെയാണ് ദൗത്യാംഗങ്ങളെ വഹിക്കുന്ന ഓറിയോൺ പേടകം ശാന്തസമുദ്രത്തിൽ ലാൻഡ് ചെയ്തത്. ഇതിന് പിന്നാലെ തന്റെ സോഷ്യൽ മീഡിയാ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിൽ ട്രംപ് പോസ്റ്റിടുകയായിരുന്നു.
‘ആർട്ടെമിസ് 2ന്റെ കഴിവുറ്റതും മികച്ചതുമായ സംഘത്തിന് അഭിനന്ദനങ്ങൾ. യാത്ര ഗംഭീരമായിരുന്നു. മികച്ച ലാൻഡിംഗായിരുന്നു. യുനൈറ്റഡ് സ്റ്റേറ്റ്‌സിന്റെ പ്രസിഡന്റ് എന്ന നിലയിൽ ദൗത്യത്തിന്റെ വിജയത്തിൽ ഏറെ അഭിമാനിക്കുന്നു. നിങ്ങളെ എല്ലാവരെയും ഉടൻതന്നെ വൈറ്റ് ഹൗസിൽ കാണാൻ ഞാൻ ആഗ്രഹിക്കുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
നമ്മൾ ഇത് തുടരും. അടുത്ത ലക്ഷ്യം ചൊവ്വയാണ് ‘ – എന്നാണ് ഡൊണാൾഡ് ട്രംപ് കുറിച്ചത്.കമാൻഡർ റീഡ് വൈസ്‌മാൻ, വിക്‌ടർ ഗ്ലോവർ, ക്രിസ്റ്റീന കോച്ച്, കാനഡയുടെ ജെറമി ഹാൻസൺ എന്നിവരടങ്ങുന്ന സംഘമാണ് ചരിത്രയാത്ര വിജയകരമയി പൂർത്തിയാക്കിയത്.
ശാന്തസമുദ്രത്തിലിറങ്ങിയ നാൽവർ സംഘത്തെ യുഎസ് നാവികസേനയുടെ കപ്പലിലേക്ക് മാറ്റി. ഇനി ഇവരെ വൈദ്യപരിശോധനയ്ക്ക് ഉൾപ്പെടെ വിധേയരാക്കും.ആർട്ടെമിസ് 2 ദൗത്യം ചന്ദ്രനിൽ ഇറങ്ങിയില്ലെങ്കിലും, അപ്പോളോ 13 ദൗത്യത്തിന്റെ ദൂരപരിധി മറികടന്ന് ഭൂമിയിൽ നിന്ന് ഏറ്റവും കൂടുതൽ ദൂരം (252,756 മൈൽ) സഞ്ചരിച്ച മനുഷ്യർ എന്ന ലോക റെക്കോർഡ് ഇവർ സ്വന്തമാക്കി.
ഇതുവരെ മനുഷ്യർ നേരിട്ട് കാണാത്ത ചന്ദ്രന്റെ വിദൂര വശങ്ങളും ബഹിരാകാശത്ത് നിന്നുള്ള പൂർണ സൂര്യഗ്രഹണവും കാണാൻ ഈ സംഘത്തിന് കഴിഞ്ഞു.
യാത്രയ്ക്കിടെ ചന്ദ്രനിലെ രണ്ട് ഗർത്തങ്ങൾക്ക് തങ്ങളുടെ പേടകത്തിന്റെയും വൈസ്‌മാന്റെ അന്തരിച്ച ഭാര്യ കരോളിന്റെയും പേര് നൽകാൻ ഇവർ അനുമതി തേടിയത് ഹൃദയസ്‌പർശിയായ നിമിഷമായിരുന്നു.
ഏപ്രിൽ ഒന്നിന് ഫ്ലോറിഡയിൽ നിന്ന് വിക്ഷേപിച്ച ഈ ദൗത്യം ചന്ദ്രനിൽ സ്ഥിരമായ താവളം ഒരുക്കുന്നതിന്റെ ആദ്യഘട്ടമാണ്.
വരാനിരിക്കുന്ന അർട്ടിമിസ് 3 ദൗത്യം ഭ്രമണപഥത്തിൽ വച്ചുള്ള ഡോക്കിംഗ് പരീക്ഷണങ്ങൾ നടത്തുമെന്നും 2028ഓടെ മനുഷ്യനെ ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ ഇറക്കാനാണ് ലക്ഷ്യമിടുന്നതെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.



