
വിവിധ ഏജൻസികളിലായി പ്രൊബേഷണറി തൊഴിലാളികളെ പിരിച്ചുവിട്ട നടപടിയില്‍ ട്രംപ് ഭരണകൂടത്തിന് കോടതിയില്‍ തിരിച്ചടി.
പിരിച്ചുവിട്ട ആയിരക്കണക്കിന് തൊഴിലാളികളെ ജോലിയില്‍ തിരിച്ചെടുക്കാൻ സാൻ ഫ്രാൻസിസ്കോയിലെയും മേരിലാൻഡിലെയും ഫെഡറല്‍ ജഡ്ജി വില്യം അല്‍സാപ് ട്രംപ് ഭരണകൂടത്തോട് ഉത്തരവിട്ടു. ജീവനക്കാരെ പിരിച്ചുവിടുന്ന നടപടി നിർത്തിവെക്കാനും കോടതി നിർദേശിച്ചു.
ഫെഡറല്‍ ജീവനക്കാരുടെ എണ്ണം കുറയ്ക്കാൻ സർക്കാർ സ്വീകരിച്ച രീതികളെ ജഡ്ജി നിശിതമായി വിമർശിച്ചു. ഓഫീസ് ഓഫ് പേഴ്സണല്‍ മാനേജ്മെന്റും അതിന്റെ താത്കാലിക ഡയറക്ടർ ചാള്‍സ് എസെലും നടത്തിയ പിരിച്ചുവിടലുകള്‍ കൃത്യമായ മാനദണ്ഡങ്ങള്‍ പാലിക്കാതെയാണെന്നും ജഡ്ജി കണ്ടെത്തി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഫെബ്രുവരി 13-നും 14-നും ഇടയില്‍ പിരിച്ചുവിടപ്പെട്ട ജീവനക്കാരെ ഉടൻ ജോലിയില്‍ തിരിച്ചെടുക്കാൻ വെറ്ററൻസ് അഫയേഴ്സ്, കൃഷി, പ്രതിരോധം, ഊർജ്ജം, ഇന്റീരിയർ, ട്രഷറി വകുപ്പ് മേധാവികളോട് അദ്ദേഹം ഉത്തരവിട്ടു. പ്രൊബേഷനറി ജീവനക്കാരേക്കുറിച്ചും അവർക്ക് നല്‍കിയിരിക്കുന്ന നിർദേശങ്ങളേക്കുറിച്ചുമുള്ള വിശദാംശങ്ങള്‍ അതത് വകുപ്പുകള്‍ ഏഴു ദിവസത്തിനുള്ളില്‍ നല്‍കണമെന്നും കോടതി നിർദേശിച്ചു.
അതേസമയം, കോടതി ഉത്തരവിനെതിരേ ട്രംപ് ഭരണകൂടം അപ്പീല്‍ നല്‍കി. ഭരണഘടനാവിരുദ്ധമായ ഉത്തരവിനെതിരേ പോരാടുമെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റ് പറഞ്ഞു. ഫെഡറല്‍ സംവിധാനത്തില്‍ പുതിയ ജീവനക്കാരും അടുത്തിടെ സ്ഥാനക്കയറ്റം ലഭിച്ച ജീവനക്കാരും ഉള്‍പ്പെടെ രണ്ടു ലക്ഷത്തോളം പ്രൊബേഷണറി ജീവനക്കാരുണ്ട്.