
സൂറത്ത്: അമ്മ ഭക്ഷണം പാകം ചെയ്യുന്നതിനിടെ തൊട്ടടുത്ത് കിടന്നിരുന്ന ഒരു വയസുകാരിയെ കടിച്ചെടുത്ത് തെരുവുനായ. ഗുജറാത്തിലെ സൂറത്തിലാണ് നടുക്കുന്ന സംഭവം. നായ കടിച്ചെടുത്തു കൊണ്ടുപോയ ഒരു വയസ്സുള്ള കുഞ്ഞിനെ രണ്ടാം ദിവസവും കണ്ടെത്താനായില്ല. ഗുജറാത്തിലെ സൂറത്തിലെ കാംരേജ് താലൂക്കിലെ വാവ് ഗ്രാമത്തിലെ താൽക്കാലിക ഷെഡ്ഡിൽ താമസിച്ചിരുന്ന തൊഴിലാളികളുടെ കുഞ്ഞിനെയാണ് തെരുവു നായ കൊണ്ടുപോയത്. ചൊവ്വാഴ്ചയാണ് കുഞ്ഞിനെ കാണാതായത്.
ഡ്രോണുകൾ അടക്കം ഉപയോഗിച്ച് കുഞ്ഞിനായി നടത്തുന്ന തെരച്ചിലിനിടെ കുഞ്ഞിന്‍റെ രക്തം പുരണ്ട വസ്ത്രം മാത്രമാണ് കണ്ടെത്താനായത്. മധ്യപ്രദേശിലെ ജാബുവ ജില്ലയിൽ നിന്നുള്ള കെട്ടിട നിർമ്മാണ തൊഴിലാളികളുടെ പിഞ്ചുമകളേയാണ് തെരുവുനായ കടിച്ചെടുത്തത്. ബാൻസി റിസോർട്ടിന് സമീപത്തായിരുന്നു ഇവർ താമസിച്ചിരുന്ന താൽക്കാലിക ഷെഡ്. കുഞ്ഞിന്റെ അമ്മ അത്താഴം തയ്യാറാക്കുന്നതിനിടെ കുഞ്ഞിനെ ഷെഡിൽ കിടത്തി ഉറക്കിയിരിക്കുകയായിരുന്നു. കുഞ്ഞിനെ കടിച്ചെടുത്ത നായ സമീപത്തെ പാടത്തേക്കാണ് ഓടിപ്പോയത്.
അമ്മയുടെ നിലവിളി കേട്ടെത്തിയവർ പൊലീസിൽ വിവരമറിയിക്കുകയും സംയുക്ത തെരച്ചിൽ ആരംഭിക്കുകയുമായിരുന്നു. പൊലീസും വനംവകുപ്പും അഗ്നിരക്ഷാ സേനയും നാട്ടുകാരും അടക്കമാണ് കുഞ്ഞിനായി തെരച്ചിൽ നടത്തുന്നത്. സമീപത്തെ കരിമ്പ് പാടങ്ങളിൽ ഡ്രോണുകൾ അടക്കം ഉപയോഗിച്ചാണ് നിലവിൽ തെരച്ചിൽ നടക്കുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group