കോട്ടയത്തും ആരോഗ്യ പ്രവർത്തകർക്ക് മതിയായ സുരക്ഷയില്ല: പലയിടത്തും സി സി ടി വി പ്രവർത്തന രഹിതം: ആശുപത്രികളിലെ രാത്രി ഡ്യൂട്ടിക്കാർ ആശങ്കയിൽ.

Spread the love

കോട്ടയം : ഞങ്ങള്‍ എന്തുറപ്പില്‍ ഇവിടെ ജോലി ചെയ്യും. സർക്കാർ ആശുപത്രികളില്‍ ജോലി നോക്കുന്ന ആരോഗ്യപ്രവർത്തകരുടെ വാക്കുകളില്‍ ആശങ്ക നിറയുകയാണ്.

സുരക്ഷ ചോദ്യചിഹ്നമാകുമ്പോള്‍ അവർക്കിടയില്‍ ആശങ്കയേറുകയാണ്. കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ അക്രമിയുടെ കത്തിമുനയില്‍ പിടഞ്ഞുമരിച്ച ഡോ.വന്ദനാദാസിന്റെ നീറുന്ന ഓർമ്മകള്‍ കെട്ടടങ്ങും മുൻപാണ് താമരശേരിയില്‍ ഡോക്ടർക്ക് വെട്ടേറ്റത്.

കള്ളുകുടിയൻമാരും ക്രിമിനലുകളും ആരോഗ്യപ്രവർത്തകർക്കെതിരെ തിരിയുന്നത് പതിവ് സംഭവമാണ്. രാത്രികാലങ്ങളിലാണ് ഇത് കൂടുതല്‍. ജില്ലയില്‍ കിടത്തി ചികിത്സാ സൗകര്യമുള്ള സർക്കാർ ആശുപത്രികളില്‍ മെഡിക്കല്‍ കോളേജ് ആശുപത്രി ഒഴികെയുള്ളവിടങ്ങളില്‍ രാത്രി ജോലി ആശങ്കാജനകമാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്വകാര്യ ആശുപത്രികളില്‍ സെക്യൂരിറ്റി ജീവനക്കാരുടെയും , സി.സി.ടി.വി ക്യാമറകളുടെയും സംരക്ഷണ വലയമുണ്ടാകാറുണ്ട്. രാത്രിയില്‍ കൊണ്ടുവരുന്നതില്‍ അപകടമുള്‍പ്പെടെ മിക്ക സംഭവങ്ങളിലും എത്തുന്ന രോഗികള്‍ മദ്യ ലഹരിയിലാണെന്ന് ജീവനക്കാർ പറയുന്നു. പൊലീസിന് നിയന്ത്രിക്കാൻ കഴിയുന്നതിനപ്പുറമാണ് പലപ്പോഴും കാര്യങ്ങള്‍. അസഭ്യ വർഷത്തിനടക്കം ജീവനക്കാർ ഇരകളാകുകയാണ്.

എയ്ഡ് പോസ്റ്റില്ലാതെ ജില്ലാ ആശുപത്രി
രണ്ട് പൊലീസ് സ്റ്റേഷനുകളില്‍ നിന്നും ജയിലില്‍ നിന്നും പ്രതികളെ നിരന്തരം വൈദ്യ പരിശോധനയ്ക്ക് എത്തിക്കുന്ന കോട്ടയം ജില്ലാ ജനറൽ ആശുപത്രിയില്‍ സുരക്ഷാ സംവിധാനങ്ങള്‍ അപര്യാപ്തമാണ്. എന്തിന് പൊലീസ് എയ്ഡ് പോസ്റ്റിന് കെട്ടിടം പോലുമില്ല. ആശുപത്രിയുടെ പ്രധാന കവാടത്തിന് സമീപം ഇടുങ്ങിയ മുറിയ്ക്കുള്ളിലായിരുന്നു നേരത്തെ പ്രവർത്തനം. ശോച്യാവസ്ഥയെ തുടർന്ന് ഇത് പൊളിച്ചുമാറ്റി.

നിലവില്‍ അത്യാഹിത വിഭാഗത്തിനുള്ളിലെ പഴയ ഫീവർ ക്ലിനിക്കാണ് പൊലീസുകാരുടെ വിശ്രമ കേന്ദ്രം. മൂന്നു മുതല്‍ ആറ് പൊലീസുകാരാണുള്ളത്. പുറത്ത് എന്തെങ്കിലും സംഭവമുണ്ടായാല്‍ പൊലീസ് എത്താൻ വൈകുന്നതായി ആക്ഷേപമുണ്ട്. സി.സി.ടി.വി കണ്‍ട്രോള്‍ റൂമും പ്രവർത്തിക്കുന്നില്ല. പുതിയ എയ്ഡ് പോസ്റ്റ് നിർമിക്കാൻ ജില്ലാ പഞ്ചായത്ത് ഏഴു ലക്ഷം രൂപ അനുവദിച്ചെങ്കിലും തുടർനടപടികളുണ്ടായില്ല.

ഡോക്ടർമാരുടെ ആവശ്യങ്ങള്‍
പൊലീസ് എയ്ഡ്‌ പോസ്റ്റ് സി.സി.ടിവി ക്യാമറ നിരീക്ഷണം
അക്രമികള്‍ക്കെതിരെ കർശനവകുപ്പ്
30 ദിവസത്തിനകം കുറ്റപത്രം നല്‍കണം

അക്രമികളുടെ വിഹാരകേന്ദ്രം ആശുപത്രി പരിസരങ്ങള്‍ സാമൂഹ്യ വിരുദ്ധരുടെ വിഹാരകേന്ദ്രം
ആശുപത്രി വളപ്പില്‍ തന്നെ കിടന്നുറങ്ങുന്നവരും നിരവധി.
സി.സി.ടി.വി ക്യാമറകള്‍ ഇല്ല, പലയിടത്തും പ്രവർത്തനരഹിതം
വനിതാ ഡോക്ടറെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയത് 2023 ല്‍
നവജാത ശിശുവിനെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത് 2022ല്‍
മാസങ്ങള്‍ക്ക് മുൻപ് ഡോക്ടറുടെ ഡ്രൈവർക്ക് കുത്തേറ്റു

”മകളുടെ വിയോഗത്തിന്റെ ആഘാതത്തില്‍ നിന്ന് ഇതുവരെ മുക്തി നേടിയിട്ടില്ല. ആ നഷ്ടം നികത്താനാവില്ല. ആരോഗ്യപ്രവർത്തകരുടെ സുരക്ഷയും സംരക്ഷണവും ഉറപ്പ് വരുത്തുമെന്ന് അധികൃതർ ഉറപ്പ് നല്‍കിയെങ്കിലും വിവിധ ആശുപത്രികളില്‍ അക്രമണസംഭവങ്ങള്‍ നടക്കുകയാണ്. ഇനിയെങ്കിലും സുരക്ഷ ശക്തമാക്കാൻ സർക്കാർ നടപടികള്‍ സ്വീകരിക്കണമെന്ന്
ഡോ.വന്ദനാ ദാസിന്റെ പിതാവ് മോഹൻദാസ്.

എല്ലാ ആശുപത്രികളിലും സുരക്ഷാ ക്യാമറകള്‍ സജ്ജമാക്കണം. വനിതാ ഡോക്ടർമാർ സേവനം ചെയ്യുന്ന രാത്രികാലങ്ങളില്‍ കൂടുതല്‍ സുരക്ഷാ ജീവനക്കാരെ നിയമിക്കമെന്നും ഡോക്ടർമാർ ആവശ്യപ്പെടുന്നു.