
ബംഗളൂരു: കർണാടകയിലെ ബെല്ലാരി ജില്ലാ ആശുപത്രിയിലെ ശിശുരോഗ വിദഗ്ധനെ ഒരു സംഘം തട്ടിക്കൊണ്ടുപോയി ആറു കോടി രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടു.
എന്നാല്‍, തട്ടിക്കൊണ്ടുപോയവർ മണിക്കൂറുകള്‍ക്കു ശേഷം ഡോക്ടറെ വിട്ടയച്ചു. വീട്ടിലേക്ക് മടങ്ങാൻ 300 രൂപ അങ്ങോട്ടു നല്‍കിയായിരുന്നു മോചനം.
പ്രഭാത നടത്തത്തിനിടെ ഡോ. സുനിലിനെ രാവിലെ ആറുമണിയോടെ കാറിലെത്തിയ സംഘം ബലമായി വാഹനത്തില്‍ കയറ്റി അമിതവേഗതയില്‍ ഓടിച്ചു പോവുകയായിരുന്നു.
തട്ടിക്കൊണ്ടുപോയതിനു ശേഷം സംഘം സുനിലിന്റെ സഹോദരൻ വേണുഗോപാല്‍ ഗുപ്തയെ വാട്‌സ്‌ആപ്പ് കോളിലൂടെ ബന്ധപ്പെട്ടു. പ്രാദേശിക മദ്യവില്‍പ്പനക്കാരുടെ അസോസിയേഷന്റെ

Whatsapp Group 1 | Whatsapp Group 2 |Telegram Group
പ്രസിഡന്റായ ഗുപ്തയോട് മോചനദ്രവ്യമായി ആറു കോടി രൂപ നല്‍കണമെന്നും തുകയുടെ പകുതി സ്വർണമായി വേണമെന്നും ആവശ്യപ്പെട്ടതായി പൊലീസ് പറഞ്ഞു.
ഗുപ്ത ഉടൻ അധികൃതരെ അറിയിച്ചു. ജില്ലക്ക് പുറത്തേക്കുള്ള പ്രധാന കവാടങ്ങള്‍ തടഞ്ഞ് പൊലീസ് വ്യാപകമായ തിരച്ചില്‍ നടത്തി. ഇതെത്തുടർന്ന് തട്ടിക്കൊണ്ടുപോയവർ രാത്രി
8 മണിയോടെ ഡോക്ടറെ മടക്കയാത്രക്കുള്ള 300 രൂപ നല്‍കി വിട്ടയക്കുകയായിരുന്നു.
തട്ടിക്കൊണ്ടുപോവലിന്റെ മുഴുവൻ ദൃശ്യങ്ങളും സി.സി.ടി.വി കാമറകളില്‍ പതിഞ്ഞിരുന്നുവെന്ന് പൊലീസ് അറിയിച്ചു.



