
പത്തനംതിട്ട : ആധാരത്തിന്റെ കൂടെയുള്ള ഫയലിംഗ് ഷീറ്റ് ഒഴിവാക്കണമെന്ന ആവശ്യവുമായി ഡോക്യുമെന്റ് മേക്കേഴ്സ് ഓഫ് കേരള.
ആധുനിക സാങ്കേതിക വിദ്യ അനുദിനം വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ രജിസ്ട്രേഷന് ഹാജരാക്കുന്ന ഒർജിനൽ ആധാരം സ്കാൻ ചെയ്തു സൂക്ഷിക്കുമ്പോൾ എന്തിനാണ് കൈപ്പടയിൽ എഴുതുന്ന ഫയലിംഗ് ഷീറ്റ് എന്നും ആധാരം എഴുത്തുകാർ പോലും അത് പ്രിന്റ് ചെയ്താണ് രജിസ്ട്രേഷന് ഹാജരാക്കുന്നത് എന്നിരിക്കെ ആർക്ക് വേണ്ടിയാണു ഇപ്പോൾ ഫയലിംഗ് ഷീറ്റ് സംവിധാനം നിലനിർത്തിയിരിക്കുന്നത് എന്നും ഡോക്യുമെന്റ് മേക്കേഴ്സ് ഓഫ് കേരള പ്രഥമ സംസ്ഥാന കൺവൻഷൻ ചോദിച്ചു.
ഈ സംവിധാനം നില നിൽക്കുന്നത് കൊണ്ടാണ് ആധാരം സ്വയം തയ്യാറാക്കാൻ പലർക്കും കഴിയാത്തത്. കൈപ്പട ലൈസൻസ് ഉള്ളവർക്കേ മുദ്ര പത്രത്തിൽ എഴുതാൻ കഴിയു. ഈ സാഹചര്യത്തിലാണ് സ്വയം എഴുതാൻ ആളുകൾക്കു കഴിയാതെ വരുന്നത്. ചില കേന്ദ്രങ്ങളിൽ പ്രിന്റ് ചെയ്തു കൊണ്ട് വരുന്നതിനെ ആധാരം എഴുത്തുകാർ തന്നെ എതിർക്കുകയും ഷീറ്റ് വലിച്ചു കീറി കളയുകയും ചെയ്യുന്നുണ്ട് ഈ കാരണത്താലും സ്വയം എഴുതാൻ പലരും മടിക്കുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
2017 ൽ സ്വയം എഴുതാൻ സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചതിനു ശേഷം 5000 ൽ താഴെ ആളുകൾ മാത്രമാണ് ഇത് വരെ സ്വയം ആധാരം എഴുതിയത്. സർക്കാർ നിശ്ചയിച്ച ഫീസിനെക്കാളും അമിതമായ ഫീസ് ആധാരം എഴുത്തുകാർ വാങ്ങുന്ന സാഹചര്യത്തിൽ നിലവിലെ ഫയലിംഗ് ഷീറ്റ് സംവിധാനം മാറ്റി അസ്സൽ സ്കാൻ ചെയ്ത് സൂക്ഷിക്കാൻ മാത്രം തീരുമാനിച്ചാൽ സർക്കാർ തീരുമാനിച്ച പോലെ സ്വയം എഴുതാൻ കൂടുതൽ പേര് രംഗത്ത് വരും.
ഡോക്യുമെന്റ് മേക്കേഴ്സ് തൊഴിലാളി കൾക്കും ക്ഷേമനിധിയും പെൻഷനും ഉത്സവകാലത്ത് ബത്തയും അനുവദിക്കണമെന്നും കൺവൻഷൻ ആവശ്യപ്പെട്ടു.
ജനകീയ പ്രതിരോധ സംഘാടക സമതി സംസ്ഥാന രക്ഷാധികാരി അഡ്വ. വി എം വിശ്വംഭരൻനായർ കൺവൻഷൻ ഉദ്ഘാടനം ചെയ്തു. എം എസ് ജയരാജ് കുന്നംകുളം അധ്യക്ഷനായി.കെ എം വിമലാമ്പിക, കെ പി ശ്രീനിവാസൻ, എം എം വിപിൻകുമാർ, എം എൻ രാജേഷ്‌കുമാർ എന്നിവർ സംസാരിച്ചു.
ഭാരവാഹികളായി എം എസ് ജയരാജ് (പ്രസിഡന്റ് ) കെ എം വിമലാംബിക, പി എസ് ശ്രീജിത്ത് (വൈസ് പ്രസിഡന്റ് ) എം എൻ രാജേഷ്‌കുമാർ (ജനറൽ സെക്രട്ടറി ) കെ പി ശ്രീനിവാസൻ, കെ എ ഫൈസൽ (ജോയിന്റ് സെക്രട്ടറിമാർ ) എം പി മനീഷ് (ട്രഷറർ ) തെരഞ്ഞെടുത്തു.