video
play-sharp-fill

പത്തൊൻപതാം നൂറ്റാണ്ടിന് അവാർഡ് കിട്ടാതിരിക്കാൻ രഞ്ജിത് ജൂറിയെ സ്വാധീനിക്കാൻ ശ്രമിച്ചെന്ന സംവിധായകൻ വിനയന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന് പിന്തുണയുമായി സംവിധായകന്‍ എം എ നിഷാദ്; ചലച്ചിത്ര അക്കാദമി ഒരു മാടമ്പിയുടെയും തറവാട് സ്വത്തല്ല; വിനയന്റെ ആരോപണങ്ങള്‍ സത്യമാണെങ്കില്‍ രഞ്ജിത്തും, സെക്രട്ടറി അജോയും ആ സ്ഥാനത്തിരിക്കാന്‍ യോഗ്യരല്ലെന്നും രുക്ഷമായി വിമർശിച്ച് എം.എ നിഷാദ് രംഗത്ത്

പത്തൊൻപതാം നൂറ്റാണ്ടിന് അവാർഡ് കിട്ടാതിരിക്കാൻ രഞ്ജിത് ജൂറിയെ സ്വാധീനിക്കാൻ ശ്രമിച്ചെന്ന സംവിധായകൻ വിനയന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന് പിന്തുണയുമായി സംവിധായകന്‍ എം എ നിഷാദ്; ചലച്ചിത്ര അക്കാദമി ഒരു മാടമ്പിയുടെയും തറവാട് സ്വത്തല്ല; വിനയന്റെ ആരോപണങ്ങള്‍ സത്യമാണെങ്കില്‍ രഞ്ജിത്തും, സെക്രട്ടറി അജോയും ആ സ്ഥാനത്തിരിക്കാന്‍ യോഗ്യരല്ലെന്നും രുക്ഷമായി വിമർശിച്ച് എം.എ നിഷാദ് രംഗത്ത്

Spread the love

സ്വന്തം ലേഖകൻ 

തിരുവനന്തപുരം: ഇത്തവണത്തെ സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ അടുത്തിടെയാണ് പ്രഖ്യാപിച്ചത്. എന്നാൽ പുരസ്കാര നിർണയവുമായി ബന്ധപ്പെട്ട് വലിയ വിവാദങ്ങൾക്ക് തുടക്കമിട്ടിരിക്കുകയാണ് സംവിധായകൻ വിനയന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്.

സം​ഗീത സംവിധായകൻ, ​ഗായിക, ഡബ്ബിങ് എന്നിങ്ങനെ മൂന്ന് പുരസ്കാരങ്ങളാണ് വിനയൻ സംവിധാനം ചെയ്ത പത്തൊമ്പതാം നൂറ്റാണ്ട് എന്ന ചിത്രത്തിന് ലഭിച്ചത്. ഈ ചിത്രത്തിന് പുരസ്കാരങ്ങൾ ലഭിക്കാതിരിക്കാൻ ചലച്ചിത്ര അക്കാദമി ചെയർമാനും സംവിധായകനുമായ രഞ്ജിത് ശ്രമിച്ചു എന്ന ​ഗുരുതരമായ ആരോപണം ഉന്നയിച്ച് ഫേയ്സ്ബുക്ക് പോസ്റ്റുമായി രംഗത്ത് വന്നിരിക്കുകയാണ് സംവിധായകൻ വിനയൻ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംസ്ഥാന ഫിലിം അവാർഡു ലഭിച്ച എല്ലാവരെയും അഭിനന്ദിച്ചു കൊണ്ടും ജൂറിയുടെ തീരുമാനത്തെ അംഗീകരിച്ചുകൊണ്ടും ആണ് ഇതെഴുതുന്നത് എന്നുപറഞ്ഞുകൊണ്ടാണ് വിനയൻ ഫെയ്സ്ബുക്കിലൂടെ രഞ്ജിത്തിനെതിരെ ആരോപണങ്ങളുന്നയിച്ചിരിക്കുന്നത്. ഇപ്പോഴിതാ ആരോപണങ്ങള്‍ ഉന്നയിച്ച സംവിധായകൻ വിനയന് പിന്തുണയുമായി എം.എ നിഷാദ് രംഗത്തുവന്നു. വിനയന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റ് പങ്കുവച്ചാണ് നിഷാദ് തുറന്നടിച്ചത്.

വിനയന്റെ ആരോപണങ്ങള്‍ സത്യമാണെങ്കില്‍ രഞ്ജിത്തും,സെക്രട്ടറി അജോയും ആ സ്ഥാനത്തിരിക്കാൻ യോഗ്യരല്ലെന്ന് സംവിധാകനായ എം.എ നിഷാദ് പറഞ്ഞു. തന്റെ സിനിമയായ ‘പത്തൊമ്ബതാം നൂറ്റാണ്ടി’ന് അവാര്‍ഡ് നല്‍കാതിരിക്കാൻ രഞ്ജിത്ത് ശ്രമിച്ചെന്നാണ് വിനയന്റെ ആരോപണം. ചലച്ചിത്ര അക്കാദമി ഒരു മാടമ്ബിയുടെയും തറവാട് സ്വത്തല്ലെന്നും വിനയൻ ആരോപിക്കുന്ന വിഷയത്തില്‍ സമഗ്ര അന്വേഷണം നടത്തണമെന്നും നിഷാദ് തുറന്നടിച്ചു.

വിനയന്റെ ഫേസ്‌ബുക്ക് പോസ്റ്റ്:

‘എന്നെ ഞെട്ടിക്കുകയും അതിലേറെ ഉത്കണ്ഠാകുലനാക്കുകയും ചെയ്ത വളരെ ഗൗരവതരമായ ഒരു കാര്യം എല്ലാവരോടും കൂടി പങ്കുവയ്ക്കുവാനുമാണ് ഇപ്പോള്‍ ഈ കുറിപ്പെഴുതുന്നത്. എന്റെ സിനിമാ ജീവിതത്തില്‍ ഏറെ പ്രതിസന്ധി നിറഞ്ഞ കാലത്തു പോലും അതൊക്കെ നേരിട്ട് നീതിക്കു വേണ്ടി പോരാടി തിരിച്ചു വന്ന ഞാൻ ഇപ്പോളറിഞ്ഞ ഈ കാര്യങ്ങളോടു പ്രതികരിച്ചില്ലങ്കില്‍ എന്റെ മനസ്സാക്ഷിയുടെ മുന്നില്‍ പോലും പരിഹാസ്യനായിപ്പോകും എന്നു തോന്നി..ആദ്യമേ തന്നെ പറയട്ടെ ഇത്തവണത്തെ സംസ്ഥാന ഫിലിം അവാര്‍ഡ് ലഭിച്ച എല്ലാവരെയും അഭിനന്ദിച്ചു കൊണ്ടും ജൂറിയുടെ തീരുമാനത്തെ അംഗീകരിച്ചുകൊണ്ടും ആണ് ഇതെഴുതുന്നത്.

ഞാൻ രചനയും സംവിധാനവും നിര്‍വഹിച്ച പത്തൊൻപതാം നൂറ്റാണ്ട് എന്ന സിനിമ അവാര്‍ഡിനു മത്സരിച്ചെങ്കിലും അത് ഏറ്റവും നല്ല സിനിമയാണന്ന അവകാശവാദമൊന്നും എനിക്കുണ്ടായിരുന്നില്ല. പക്ഷേ സിനിമാ അവാര്‍ഡ് നിര്‍ണയത്തില്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാന് ഇടപെടാനും ജുറി അംഗങ്ങളെ നിയന്ത്രിക്കാനും അതു വഴി തനിക്കു വിരോധമുള്ളവരുടെ ചിത്രങ്ങളെ അവാഡില്‍നിന്നും ഒഴിവാക്കാനുമുള്ള അധികാരമുണ്ടോ? അങ്ങനെ ചെയ്താല്‍ അത് അധികാര ദുര്‍വിനിയോഗം അല്ലേ? ആ രീതിയില്‍ അക്കാദമി ചെയര്‍മാൻ നിരന്തരമായി ഇടപെടുന്നു എന്ന പരാതി വളരെ സീനിയറായ ഒരു ജൂറി അംഗം ബഹുമാനപ്പെട്ട സാംസ്‌കാരിക വകുപ്പു മന്ത്രിയെ അറിയിക്കുവാനായി മന്തിയുടെ പി എസ്സിനെ തന്നെ വിളിച്ചു പറയുകയും, ചലച്ചിത്ര അക്കാദമിയുടെ സെക്രട്ടറിയെ അറിയിക്കുകയും ചെയ്തിട്ടും പക്ഷപാതം കാണിച്ച ആ ചെയര്‍മാനെ പ്രസ്തുത അവര്‍ഡ് പ്രഖ്യാപിക്കുന്നതു വരെയെങ്കിലും മാറ്റി നിര്‍ത്താനും നീതി നടപ്പാക്കുവാനും കഴിയാഞ്ഞത് ആരുടെ വീഴ്‌ച്ചയാണ്? അതോ സാംസ്‌കാരിക വകുപ്പ് അറിഞ്ഞുകൊണ്ടാണോ ചെയര്‍മാൻ രഞ്ജിത് ഈ കളി കളിച്ചത്?

ചലച്ചിത്ര അക്കാദമി പോലുള്ള മറ്റൊരു സ്ഥാപനത്തില്‍ നേരത്തെ ചെയര്‍മാനായിരുന്ന വ്യക്തിയാണ് പരാതി പറഞ്ഞ ആ ജൂറി മെമ്ബര്‍ എന്ന് ശ്രീ രഞ്ജിത്തിന് അറിയാമല്ലോ അല്ലേ? അദ്ദേഹത്തെപ്പോലെ വളരെ പക്വതയും സിനിമാ മേഖലയില്‍ ആധികാരികതയുമുള്ള ജൂറി അംഗമായ ചലച്ചിത്രകാരനോട് പത്തൊൻപതാം നൂറ്റാണ്ട് ചവറു പടമാണെന്നും സെലക്ഷനില്‍ നിന്ന് ഒഴിവാക്കാമായിരുന്നെന്നും’ അവാര്‍ഡ് നിര്‍ണയം നടക്കുന്ന വേളയില്‍ നിങ്ങള്‍ പറഞ്ഞെങ്കില്‍ ഒരു നിമിഷം ആ അക്കാദമി പടിക്കെട്ടിനുള്ളില്‍ നില്‍ക്കാതെ നിങ്ങള്‍ രാജിവച്ചിറങ്ങണം.. കുറ്റകരമായ പ്രവര്‍ത്തിയാണ് നിങ്ങള്‍ ചെയ്തത്.. രഞ്ജിത്തിന് ആ ചിത്രം ചവറു പടം ആയിരിക്കാം പക്ഷേ സെലക്‌ട് ചെയ്യല്ലെന്നു പറയാൻ നിങ്ങള്‍ ജൂറി അംഗമല്ല.. ഒരു ജൂറി അംഗത്തെ സ്വാധീനിക്കാൻ ശ്രമിച്ച ചെയര്‍മാൻ ആ ഒറ്റ കാരണത്താല്‍ തന്നെ അധികാര ദുര്‍വിനിയോഗം നടത്തിയിരിക്കുന്നു.

പത്തൊൻപതാം നൂറ്റാണ്ട് നിരവധി അവാര്‍ഡുകള്‍ക്കു പരിഗണിക്കാവുന്ന ചിത്രമാണ്, പ്രത്യേകിച്ച്‌ ആര്‍ട് ഡയറക്ഷൻ വളരെ നല്ലതാണെന്ന് ആ ജൂറി മെമ്ബര്‍ പറഞ്ഞപ്പോള്‍ നിങ്ങള്‍ ശക്തമായി എതിര്‍ത്തു.. കലാസംവിധാനത്തെ പറ്റി എന്നെ പഠിപ്പിക്കണ്ട എന്നാണ് അദ്ദേഹം നിങ്ങള്‍ക്കപ്പോള്‍ മറുപടി തന്നത്.. അല്ലേ രഞ്ജിത്..? അവിടെ ഉത്തരം മുട്ടിയ നിങ്ങള്‍ മറ്റൊരു ജൂറി മെമ്ബറായ നടി ഗൗതമിയേ വിട്ട് ഒരഭ്യാസം നടത്തി. പത്തൊൻപതാം നൂറ്റാണ്ടില്‍ സെറ്റിട്ടതു ശരിയല്ല. കാര്‍ഡ് ബോര്‍ഡ് തെളിഞ്ഞു കാണുന്നുണ്ട് എന്നൊക്കെയാണ് ശ്രീമതി ഗൗതമി പറഞ്ഞതത്രേ.. നടി ഗൗതമി പത്തൊൻപതാം നുറ്റാണ്ട് തന്നെയാണോ കണ്ടതെന്ന് അവരോടു തന്നെ ചോദിക്കണം. മാത്രമല്ല രഞ്ജിത്തിന്റെ മെഗാഫോണായി നിന്നുകൊണ്ട് ജൂറി അംഗങ്ങളായ ശ്രീ മധുസൂദനനും ശ്രീ ഹരിയുമൊക്കെ രഞ്ജിത്തിന്റെ ആഗ്രഹം നടപ്പാക്കാൻ വേണ്ടി വാദിക്കുന്നതു കണ്ടപ്പോളാണ് പത്തൊൻപതാം നൂറ്റാണ്ട് എന്ന സിനിമയ്‌ക്കെതിരെ ശരിക്കും കൂട്ടായ ഗൂഢാലോചന നടക്കുന്നതായി തനിക്ക് വ്യക്തമായതെന്ന് തികച്ചും വികാരാധീനനായിട്ടാണ് ആ മുതിര്‍ന്ന ജൂറി അംഗം പറഞ്ഞത്… രഞ്ജിത്തിന്റെ പ്രവര്‍ത്തി കണ്ടിട്ട് ന്യായത്തിനു വേണ്ടി സംസാരിച്ച ആ മനുഷ്യന് ബ്രൂട്ടസിന്റെ കത്തി തന്റെ നെഞ്ചത്ത് കുത്തിയിറക്കിയ പോലെ അനുഭവപ്പെട്ടെന്നും.. ഒന്നു രണ്ടു ദിവസം ഉറങ്ങാൻ കഴിഞ്ഞില്ലന്നും പറയുമ്ബോള്‍ നിങ്ങളെ പറ്റി എനിക്ക് അവജ്ഞ തോന്നുന്നു രഞ്ജിത്തേ.. ഈ സ്‌റ്റേറ്റ് അവാര്‍ഡ് അത്ര വലിയ സംഭവമാണോ? അത് കിട്ടുന്നവര്‍ അത്ര വലിയ മഹാന്മാരാണോ? അതോ പത്തൊൻപതാം നൂറ്റാണ്ടിനു ഒന്നു രണ്ട് അവാര്‍ഡു കൂടി കിട്ടി പോയാല്‍ രഞ്ജിത്തിനു നാണക്കേടാവുമോ? ഇതൊന്നും അല്ലെങ്കില്‍ ഈ പടത്തെ തഴയുവാൻ ഇത്രയേറെ ഗുസ്തി പിടിച്ചതിന്റെ പിന്നില്‍ വല്ല രാഷ്ട്രീയ കാരണങ്ങളുമുണ്ടോ?ഏതായാലും ഈ പിന്നാമ്ബുറക്കളി ഒക്കെ മനസ്സിലാക്കുന്ന ഏതൊരാള്‍ക്കും ഈ അവാര്‍ഡിനോടൊക്കെ പുഛമേ തോന്നു..

ഞാൻ വ്യക്തമായി പറയുന്ന ഈ കാര്യങ്ങള്‍ തെറ്റാണെങ്കില്‍ നിങ്ങള്‍ പറയൂ. ഞാൻ കൃത്യമായ തെളിവുകള്‍ നിങ്ങള്‍ക്കു തരാം.. അതു കയ്യില്‍ വച്ചുകൊണ്ടാണ് ഞാനിതെഴുതുന്നത്.. വേണ്ടി വന്നാല്‍ അതു എല്ലാ മീഡിയയ്ക്കും ഞാൻ കൊടുക്കും.. മിസ്റ്റര്‍ രഞ്ജിത്തല്ലാതെ മറ്റൊരാളും ഈ കേരളത്തില്‍ ഇന്നേവരെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡിനെ ഇത്ര തരംതാണ അവസ്തയില്‍ എത്തിച്ചിട്ടില്ല.തീര്‍ന്നില്ല.. ഇനിയുമുണ്ടു കാര്യങ്ങള്‍… അങ്ങനെ പ്രധാനപ്പെട്ട അവാര്‍ഡുകള്‍ പലതും വെട്ടി മാറ്റിയ ശേഷം ഒടുവില്‍ സംഗീതത്തിനും ഡബ്ബിങിനുമായി മൂന്ന് അവാര്‍ഡ് പത്തൊൻപതാം നൂറ്റാണ്ടിനു കൊടുക്കാൻ തീരുമാനിക്കുന്നു..

പക്ഷേ രഞ്ജിത്ത് ആ വിവരം അറിഞ്ഞില്ല.. അറിഞ്ഞപ്പോള്‍ നിങ്ങള്‍ കലിപൂണ്ടു.. ജോലി കഴിഞ്ഞു വെളിയില്‍ പോയ ജൂറി ചെയര്‍മാൻ ഗൗതം ഘോഷുള്‍പ്പടെ എല്ലാവരെയും വേഗം തിരിച്ചു വിളിക്കുന്നു.. എന്തോ അരുതാത്തതു നടന്ന പോലെ ആ അവാര്‍ഡുകള്‍ പുനര്‍ ചിന്തനം ചെയ്യണമെന്നു പറയുന്നു.. ആരോ പറഞ്ഞു വിട്ടതു പോലെ ഒരേ വാക്കുകള്‍ എല്ലാരും പറയുന്നു.. ‘ഇതിലും നല്ലതുണ്ടോ എന്ന് ഒന്നു കൂടി നോക്കിയാലോ?’ ഇതു കേട്ട് ജൂറി അംഗം ഗായികയായ ജിൻസി ഗ്രിഗറി വിഷമത്തോടെ പറഞ്ഞു ‘അതു മാറ്റണോ സര്‍ എല്ലാരും കൂടി ആലോചിച്ചെടുത്തതല്ലേ…’ ജിൻസിയുടെ നിറഞ്ഞ കണ്ണുകള്‍ കണ്ടപ്പോള്‍ ശ്രീ ഗൗതം ഘോഷിന് മനം മാറ്റം വന്നു.. ഇനി അതിനൂടി മാറ്റം വരുത്തണ്ട എന്ന് പറഞ്ഞ് അദ്ദേഹം പുറത്തേക്കു പോയത്രേ.. അങ്ങനെ രഞ്ജിത്തിന്റെ വിനയനിഗ്രഹം കഥകളി ക്ലൈമാക്‌സിലെത്താതെ പോയി.. എന്താ ഇതൊക്കെ സത്യമല്ലേ ചെയര്‍മാനേ? ഞാൻ വ്യക്തിപരമായി നിങ്ങളോട് ഒരു ദ്രോഹവും ചെയ്തിട്ടില്ല..ഇനി എന്നോട് നിങ്ങള്‍ക്ക് അടങ്ങാത്ത പകയുണ്ടങ്കില്‍ പോലും ആ ചിത്രത്തില്‍ പണിയെടുത്ത ആര്‍ട്ട് ഡയറക്ടറും മേക്കപ്പ്മാനുമൊക്കെ എന്തു പിഴച്ചു..

അക്കാദമിയിലോ ജൂറിയിലോ ഒന്നും അംഗമല്ലാത്ത ഒരാള്‍ക്ക് ഇത്ര കൃത്യമായി തിരക്കഥ പോലെ കാര്യങ്ങള്‍എങ്ങനെ പറയാൻ കഴിയുന്നു എന്ന് രഞ്ജിത്തിന് അതിശയം തോന്നാം.. അതാ രഞ്ജിത്തേ കാവ്യ നീതി എന്നൊക്കെ പറയുന്നത്. നേരിനെ മറയ്ക്കുന്ന ഇരുമ്ബു മറകള്‍ മാറ്റാൻ ആരെങ്കിലും ഉയിര്‍ത്തെഴുന്നേല്‍ക്കും… നിങ്ങള്‍ ക്കിതു സത്യമല്ലെന്നു പറയാൻ കഴിയുമോ? അങ്ങനെയെങ്കില്‍ പറയൂ.. അതെന്റെ ക്രെഡിബിലിറ്റിയുടെ കൂടി പ്രശ്‌നമാണല്ലോ.. കൃത്യമായ തെളിവ് കേരള ജനത മുഴുവൻ അറിയുന്ന രീതിയില്‍ ഞാൻ കൊടുക്കാം.. മറ്റു ചിലരു കൂടി അപ്പോള്‍ ഉത്തരം പറയേണ്ടി വരും. കാര്യം കാണാൻ വേണ്ടി കമ്യൂണിസ്റ്റായ വ്യക്തിയല്ല നേരത്തെ പറഞ്ഞ ജൂറി അംഗം.. അദ്ദേഹം പറഞ്ഞ ഒരു വാക്ക് അതേ ഭാഷയില്‍ പറയാം…’ഇവനൊക്കെ ഇങ്ങനെ ചെയ്യുന്നത് കമ്മ്യൂണിസ്റ്റ് ഭരണത്തിലാണല്ലോ എന്നോര്‍ക്കുമ്ബോള്‍ എനിക്ക് ആത്മനിന്ദ തോന്നുന്നു’

സത്യം പറയട്ടെ ഇടതു പക്ഷത്തോട് ചേര്‍ന്നു നിന്ന എനിക്കും അങ്ങനെ തോന്നുന്നു. എന്തിനാണു സുഹൃത്തേ.. രഞ്ജിത്തേ നിങ്ങളിത്ര തരം താണ തരികിടകള്‍ക്കു പോണത്. സ്‌റ്റേറ്റു കാറില്‍ നടക്കുന്ന നീതിബോധത്തോടെ പെരുമാറേണ്ട അക്കാദമി ചെയര്‍മാനല്ലേ നിങ്ങള്‍. മുകളില്‍ പറഞ്ഞ കാര്യങ്ങളില്‍ നിങ്ങളേതു രീതിയിലെങ്കിലും ഇടപെട്ടിട്ടുണ്ടങ്കില്‍ ഇപ്പോഴത്തെ ചെയര്‍മാൻ സ്ഥാനം രാജിവച്ചു നിങ്ങള്‍ പുറത്തു പോകണം. ‘ഇയാളു തന്നെയാണിരിക്കുന്നതെങ്കില്‍ ഇനിവരുന്ന മൂന്നു വര്‍ഷവും ചലച്ചിത്രകാരന്മാര്‍ക്കു നീതി കിട്ടാതെ പോകും..’ എന്നാണ് നിങ്ങള്‍ നിയമിച്ച പരിണിത പ്രജ്ഞനായ ആ ജൂറിമെമ്ബര്‍ പറയുന്നത്..

ബഹുമാന്യനായ സാസ്‌കാരിക മന്ത്രി സജി ചെറിയാനും ഇക്കാര്യത്തില്‍ മറുപടി പറയേണ്ടതുണ്ട്.. ഒരു ജൂറി അംഗം തന്നെ ചെയര്‍മാൻ രഞ്ജീത്തിന്റെ അവിഹിതമായ ഇടപെടലിനെപ്പറ്റി മന്ത്രിയുടെ പി എസ്സിനേ വിളിച്ചു പറഞ്ഞു.. എന്നിട്ട് താങ്കള്‍ എന്തു ചെയ്തു? ഇത്തരം അവതാരങ്ങളുമായി മുന്നോട്ടു പോകാൻ തന്നെയാണോ തീരുമാനം? എങ്കില്‍ … ബലേ ഭേഷ്…. എന്നേ പറയാനുള്ളു…’