
കൊച്ചി:നടിയെ ആക്രമിച്ച കേസിൽ വിധി പറഞ്ഞ വിചാരണ കോടതിയെ അധിക്ഷേപിക്കുന്ന വിധത്തിൽ പരാമര്‍ശം നടത്തിയെന്നതിനെക്കുറിച്ച് അന്വേഷിക്കാൻ കോടതി നിർദേശം.
വിധി പ്രസ്താവത്തിനു പിന്നാലെ മത്സ്യത്തൊഴിലാളി ഐക്യവേദി സംസ്ഥാന പ്രസിഡന്റ് ചാൾസ് ജോർജ് മാധ്യമങ്ങളോട് നടത്തിയ പ്രതികരണത്തിനെതിരെ അഭിഭാഷകനായ പി.ജെ പോൾസൺ നൽകിയ പരാതിയിലാണ് എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതിയുടെ ഉത്തരവ്.
നടത്തിയ പ്രസ്താവനയെക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷൻ എസ്എച്ച്ഒയ്ക്കാണ് നിർദേശം.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ചാൾസിന്റെ പ്രതികരണം ജഡ്ജിയേയും കോടതിയേയും അധിക്ഷേപിക്കുന്ന വിധത്തിലായിരുന്നുവെന്നും ഈ ആരോപണം പൊതുജനത്തെ പ്രകോപിപ്പിക്കാനും കോടതിയുടെ അന്തസിനെ തകർക്കാനും ലക്ഷ്യമിട്ടുള്ളതാണെന്നും കാട്ടിയായിരുന്നു പരാതി.
പ്രതി കോടതി മുറിയിലേക്ക് വരുമ്പോൾ ജഡ്ജി എഴുന്നേറ്റു നിൽക്കുന്ന സ്ഥിതിയാണ് കോടതിയിൽ ഉണ്ടായിരുന്നത് എന്നും മാധ്യമങ്ങളോട് പറഞ്ഞിരുന്നു. അടച്ചിട്ട കോടതി മുറിയിൽ വിഡിയോ റിക്കോർഡിങ്ങോടെ നടന്ന വിചാരണയെ സംബന്ധിച്ചാണ് ഇത്തരത്തിൽ ജഡ്ജിയെ വ്യക്തിപരമായും കോടതിയേയും രാജ്യത്തെ നീതിന്യായ വ്യവസ്ഥയേയും മനഃപൂർവം അപകീർത്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ പൊതുജനങ്ങൾക്ക് മുന്നിൽ പ്രസ്താവന നടത്തിയത്.
ഇക്കാര്യത്തിൽ എറണാകുളം സെൻട്രൽ പൊലീസിനും പിന്നീട് സിറ്റി പൊലീസ് കമ്മിഷണർക്കും പരാതി നൽകിയെങ്കിലും നടപടി ഉണ്ടാകാത്ത സാഹചര്യത്തിലാണ് കോടതിയെ സമീപിച്ചത് എന്നും പരാതിയിൽ പറയുന്നു.




