ബാലചന്ദ്രകുമാറിൻ്റെ മൊഴിയിൽ പ്രതിഭാ​ഗം ഉന്നയിക്കുന്ന പൊരുത്തക്കേടുകളൊന്നും കൃത്യമല്ല; ഉദ്യോ​ഗസ്ഥരെ അപായപ്പെടുത്താനുള്ള ​ഗൂഢാലോചന ഇവിടെ നടന്നുവെന്ന് വ്യക്തമാണെന്ന് ബാലചന്ദ്ര കുമാറിന്റെ മൊഴി വായിച്ച ഡി ജി പി; ബാലചന്ദ്രകുമാർ വിശ്വസ്തനായ സാക്ഷിയെന്ന് പ്രോസിക്യൂഷൻ; ഉദ്യോഗസ്ഥരെ ആക്രമിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ നടൻ ദിലീപിൻ്റെ മുൻകൂർജാമ്യാപേക്ഷയിൽ ഇന്നത്തെ വാദം ആരംഭിച്ചു

Spread the love

സ്വന്തം ലേഖകൻ

കൊച്ചി: ഉദ്യോഗസ്ഥരെ ആക്രമിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ നടൻ ദിലീപിൻ്റെ മുൻകൂർജാമ്യാപേക്ഷയിൽ ഇന്നത്തെ വാദം ആരംഭിച്ചു. ഇന്നലെ പ്രതിഭാഗം അഭിഭാഷകൻ രാമൻപ്പിള്ള നടത്തിയ വാദങ്ങൾ ഖണ്ഡിക്കാനാണ് ഇന്നത്തെ വാദത്തിൽ പ്രോസിക്യൂഷൻ്റെ ശ്രമം.

നടിയെ ആക്രമിച്ച കേസിൽ പരാജയപ്പെടുന്നുവെന്ന് ബോധ്യപ്പെട്ടതോടെ പ്രോസിക്യൂഷൻ കെട്ടിചമച്ചതാണ് ഈ കേസെന്നും ബാലചന്ദ്രകുമാർ കള്ളസാക്ഷിയാണെന്നും ദിലീപിനെ ജയിലിലാക്കാൻ സി.ഐ ബൈജു പൗലോസും ബാലചന്ദ്രകുമാറും എഡിജിപി മുതലുള്ള ഉദ്യോഗസ്ഥരും ചേർന്ന് കെട്ടിച്ചമച്ചതാണ് ഈ കേസെന്നുമാണ് ഇന്നലെ പ്രതിഭാഗം വാദിച്ചത്. ഈ വാദങ്ങൾക്കെല്ലാം എണ്ണിയെണ്ണി മറുപടി പറയുകയാണ് ഇന്ന് പ്രോസിക്യൂഷൻ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഹർജിയിൽ അനന്തമായി വാദം നീളുന്നുവെന്ന വിമർശനം പൊതുസമൂഹത്തിലുണ്ടെന്നും എത്രയും പെട്ടെന്ന് കേസിൽ അന്തിമമായി തീർപ്പുണ്ടാക്കേണ്ടതുണ്ടെന്നും ഇന്നലെ കോടതി നിരീക്ഷിച്ചിരുന്നു. ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ ടി.എ.ഷാജിയാണ് പ്രോസിക്യൂഷക്കാനായി വാദിക്കുന്നത്.

പ്രോസിക്യൂഷൻ പറയുന്നത്…

നടിയെ ആക്രമിച്ച കേസിലെ വിസ്താരത്തിൽ ഞങ്ങൾക്ക് യാതൊരു ഭയവുമില്ല. പ്രതികൾക്കെതിരെ ശക്തമായ തെളിവുകൾ കോടതിയിൽ നിരത്തിയിട്ടുണ്ട്. നടിയെ ആക്രമിച്ച കേസ് പരാജയപ്പെടുന്നുവെന്ന പ്രതിഭാഗത്തിന്‍റെ ആരോപണം നിലനിൽക്കില്ല. നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസിന് ഈ കേസിൽ സാക്ഷിയായ ബാലചന്ദ്രകുമാറിനെ മുൻ പരിചയമില്ല.

ബൈജു പൗലോസിന് കിട്ടിയ കത്തിൻ്റെ അടിസ്ഥാനത്തിൽ മാത്രം അന്ന് അദ്ദേഹം കൂടുതൽ അന്വേഷണം ആവശ്യപ്പെടുന്നത്. പുതിയ കേസ് അന്വേഷണത്തിന് നി‍ർദേശം നൽകിയത് എഡിജിപിയാണ്. ബൈജു പൗലോസിന് ഈ കേസിൻ്റെ അന്വേഷണത്തിൽ യാതൊരു റോളുമില്ല. പുതിയ കേസിലെ അന്വേഷണ സംഘത്തിലും ബൈജു പൗലോസില്ല. പ്രതികൾ നടത്തിയ ​ഗൂഢാലോചനയ്ക്ക് സാക്ഷിയുണ്ട്. ആ സാക്ഷിമൊഴിയുടെ അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ അന്വേഷണം. ബാലചന്ദ്രകുമാറിൻ്റെ മൊഴിയിൽ യാതൊരു വൈരുദ്ധ്യവുമില്ല. ഇദ്ദേഹത്തിന്‍റെ മൊഴികൾ കോടതി വിശ്വാസത്തിൽ എടുത്താൽ പ്രതികൾക്ക് ശിക്ഷ ഉറപ്പാണ്.

ഗൂഢാലോചനയ്ക്ക് സാക്ഷിയുളള കേസാണിത്. അതുകൊണ്ടുതന്നെ ഏറെ വ്യത്യസ്ഥകളുളള കേസാണിത്. ബാലചന്ദ്രകുമാർ വിശ്വസ്തനായ സാക്ഷിയാണ്. അതുകൊണ്ടുതന്നെ കൊലപാതക ഗൂഢാലോചനയും തുടർനടപടികളും ഉണ്ടായി എന്ന് വിശ്വസിക്കാം.

ഡിജിപി പറയുന്നത്…

നല്ല പണി കൊടുക്കും എന്ന് പറഞ്ഞാൽ അതെങ്ങനെ ശാപവാക്കായി പരി​ഗണിക്കാനാവും. അന്വേഷണ ഉദ്യോഗസ്ഥരെ കൊല്ലും എന്ന് പറയുന്നത് ഞാൻ കാണുകയും കേൾക്കുകയും ചെയ്തിട്ടുണ്ട് എന്നാണ് പ്രധാനസാക്ഷി പറയുന്നത്. ഇക്കാര്യങ്ങൾ ബാലചന്ദ്രകുമാർ ഭാര്യയോടും പറഞ്ഞിരുന്നു. ബാലചന്ദ്രകുമാറിൻ്റെ മൊഴിയിൽ പ്രതിഭാ​ഗം ഉന്നയിക്കുന്ന പൊരുത്തക്കേടുകളൊന്നും കൃത്യമല്ല. ഉദ്യോ​ഗസ്ഥരെ അപായപ്പെടുത്താനുള്ള ​​ഗൂഢാലോചനയും ഇവിടെ നടന്നുവെന്ന് വ്യക്തമാണ്.
താൻ കാണുകയും കേൾക്കുകയും ചെയ്ത കാര്യങ്ങൾ മനസ്സിൽവയ്ക്കുകയല്ല. കണ്ടറിഞ്ഞ കാര്യങ്ങളെല്ലാം അയാൾ തൻ്റെ ഭാര്യയുമായി പങ്കുവച്ചിരുന്നു. ഇക്കാര്യങ്ങൾ പുറത്തു പോയാൽ നമ്മളെയെല്ലാം ദിലീപ് കൊല്ലുമെന്ന് ഭയപ്പെടുകയാണ് ബാലചന്ദ്രകുമാറിൻ്റെ ഭാര്യ ചെയ്തതെന്ന് അയാളുടെ മൊഴിയിലുണ്ട്.