
ഗാന്ധിനഗർ:സംസ്ഥാനത്ത് പ്രമേഹ രോഗികളുടെ എണ്ണത്തിൽ വർധന. 25 വർഷംമുമ്പ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഒപിയിൽ ദിവസവും നാല് അല്ലെങ്കിൽ അഞ്ചു പേരാണ് പ്രമേഹ അനുബന്ധപ്രശ്നങ്ങളുമായി എത്തിയിരുന്നത്. എന്നാൽ, നിലവിൽ കുറഞ്ഞത് 30 പേരെങ്കിലും ഈ രോഗവുമായി വരുന്നുവെന്ന് ആശുപത്രിയിലെ കണക്കുകൾ പറയുന്നു.
മറ്റ് ആശുപത്രികളിൽ ചികിത്സിച്ച് തുടർചികിത്സയ്ക്കായി സങ്കീർണതകളുമായി മെഡിക്കൽ കോളേജിലെത്തുന്നവരുടെ മാത്രം കണക്കാണിത്.
നടപ്പും ശാരീരിക അധ്വാനവും കുറഞ്ഞതും കൊഴുപ്പ് കൂടിയ ഭക്ഷണക്രമവും ഇതിന് കാരണമാകുന്നുവെന്ന് കോട്ടയം മെഡിക്കൽ കോളേജ് ജനറൽ മെഡിസിൻ യൂണിറ്റ് ചീഫ് ഡോ. സുവാൻ സഖറിയ പറഞ്ഞു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പഞ്ചസാരയുടെ അമിത ഉപയോഗം ആരോഗ്യം ദുർബലമാക്കുമെന്നും അദ്ദേഹം തുടർന്നു. പ്രമേഹസാധ്യത കൂടും. ഹൃദയം, തലച്ചോർ രോഗങ്ങളുടെ പ്രധാന കാരണമാകുന്നതും അമിതമായ പഞ്ചസാര ഉപയോഗം. പല്ലുകളുടെ ബലക്ഷയം, ഉറക്കമില്ലായ്മ, ഓർമ്മക്കുറവ് എന്നിവയ്ക്കും കാരണമാകാം.-ഡോക്ടർ പറയുന്നു.
നിലവിൽ, പ്രമേഹരോഗബാധിതരായ 200-ലധികം കുട്ടികൾ സ്ഥിരം ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളേജിനോട് ചേർന്നുള്ള കുട്ടികളുടെ ആശുപത്രിയിൽ എത്തുന്നുണ്ടെന്ന് ആശുപത്രി സൂപ്രണ്ട് ഡോ കെ.പി. ജയപ്രകാശ് പറയുന്നു.
രണ്ടുവയസ്സിൽ താഴെയുള്ളവരുടെ പ്രമേഹം ജന്മനാ ഉള്ളതായിരിക്കും. എന്നാൽ, അതിനുമുകളിലേക്കുള്ളത് പലപ്പോഴും പാൻക്രിയാസിന്റെ പ്രശ്നങ്ങൾ മൂലമാണ്. തലകറക്കം, ചർദ്ദി, അമിതവിശപ്പ്, ഇടവിട്ടുള്ള മൂത്രമൊഴിക്കൽ, അമിതദാഹം തുടങ്ങിയവ ലക്ഷണങ്ങളാണ്.



