
ഭോപ്പാൽ: മദ്രസ വിദ്യർഥികളോട് ഖുർആനൊപ്പം ഭഗവത് ഗീതയും വായിക്കാൻ നിർദേശിച്ച് എഡിജിപി റിപ്പബ്ലിക് ദിനത്തിൽ (ജനുവരി 26) മധ്യപ്രദേശിലെ സെഹോർ ജില്ലയിലെ ഒരു കൂട്ടം മദ്രസ വിദ്യാർഥികൾക്കാണ് എഡിജിപി രാജാ ബാബു സിങ് ഭഗവത് ഗീത വായിക്കാൻ നിർദേശം നൽകിയത്. വീഡിയോ കോൺഫറൻസിലൂടെ റിപ്പബ്ലിക് ദിന പ്രസംഗം നടത്തുന്നതിനിടെയാണ് സംഭവം.
ദോറഹ ഗ്രാമത്തിലുള്ള മദ്രസയിലേക്ക് റിപ്പബ്ലിക്ക് ദിന പരിപാടിയിൽ മുഖ്യാതിഥിയായി ക്ഷണിക്കപ്പെട്ട അഡീഷണൽ ഡയറക്ടർ ജനറൽ ഓഫ് പൊലിസ് (പരിശീലനം) രാജാ ബാബു സിങ് തന്റെ ഉദ്‌ഘാടന പ്രസംഗം നടത്തുന്നതിനിടെയാണ് വിചിത്ര ആവശ്യം ഉന്നയിച്ചത്.
‘മദ്രസയിലെ മൗലാന സാബ് എന്റെ പഴയ സുഹൃത്താണ്. റിപ്പബ്ലിക് ദിനത്തിൽ വിദ്യാർഥികളെ അഭിസംബോധന ചെയ്യാൻ അദ്ദേഹം എന്നോട് അഭ്യർഥിച്ചു. വിദ്യാർഥികൾക്ക് ലഭിക്കുന്ന വിദ്യാഭ്യാസത്തിന് ഞാൻ അവരെ അഭിനന്ദിച്ചു. നൂറ്റാണ്ടുകളായി മനുഷ്യരാശിയെ പ്രബുദ്ധമാക്കുന്ന ഖുർആനിനൊപ്പം ഭഗവദ്ഗീതയും പഠിക്കാൻ ഞാൻ അവരോട് ആവശ്യപ്പെട്ടു.’ – രാജാ ബാബു സിങ് പറഞ്ഞു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പരിസ്ഥിതി സംരക്ഷണം, ശാസ്ത്രബോധം, സഹിഷ്ണുത എന്നിവയിൽ ശ്രദ്ധ വളർത്തിയെടുക്കാൻ അദ്ദേഹം വിദ്യാർഥികളെയും അവരുടെ അധ്യാപകരെയും പ്രോത്സാഹിപ്പിച്ചു. ഇന്ത്യ ഒരു വിശാലമായ രാജ്യമാണെന്നും കാശ്മീർ മുതൽ കന്യാകുമാരി വരെ അതിന്റെ അഖണ്ഡതയും ഐക്യവും ഉയർത്തിപ്പിടിക്കേണ്ടത് എല്ലാവരുടെയും കടമയാണെന്നും അദ്ദേഹം പറഞ്ഞു.
ഇത് ആദ്യമായല്ല രാജാ ബാബു സിങ് ഇത്തരം പരാമർശങ്ങൾ നടത്തുന്നത്. മധ്യപ്രദേശിലെ എല്ലാ പൊലിസ് പരിശീലന സ്കൂളുകളിലും പുതുതായി നിയമിക്കപ്പെടുന്നവർക്കായി ഭഗവദ്ഗീത, രാമചരിതമാനസ പാരായണ സെഷനുകൾ നടത്തണമെന്ന് അദ്ദേഹം നിർദ്ദേശിച്ചിരുന്നു. അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ, അത് അവരെ ‘നീതിമാനായ’ ജീവിതം നയിക്കാൻ സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു



