
“താൻ ചെയ്തത് ത്യാഗമല്ല കടമ ” ; അച്ഛന് കരൾ പകുത്ത് നൽകാൻ തീരുമാനമെടുത്ത് പ്ലസ്സ് വൺ വിദ്യാർഥിനി
തൃശ്ശൂർ : “താൻ ചെയ്തത് ത്യാഗമല്ല മറിച്ച് കടമയാണെന്ന് അച്ഛന് കരൾ പകുത്ത് നൽകാൻ തീരുമാനമെടുത്ത പ്ലസ് വൺ വിദ്യാർഥിനി ദേവനന്ദ മാധ്യമങ്ങളോട്. ‘പലരും ഇതൊരു ത്യാഗമായാണ് എടുക്കന്നത്. പക്ഷെ എനിക്ക് അച്ഛന് വേണ്ടി ചെയ്യാൻ കഴിയുന്ന ഏറ്റവും ചെറിയ കാര്യമാണ് ഇത്’- ദേവനന്ദ പറഞ്ഞു.
ആദ്യം മകളുടെ തീരുമാനത്തിൽ നിന്ന് ദേവനന്ദയെ പിന്തിരിപ്പിക്കാൻ അച്ഛൻ ശ്രമിച്ചിരുന്നു. എന്തിനാണ് ഇങ്ങനെ ചെയ്യുന്നത്, ചെയ്യരുതെന്നെല്ലാം മകളോട് പറഞ്ഞിരുന്നതാണ് എന്നാൽ മകൾ നിലപാടിലുറച്ച് നിൽക്കുകയായിരുന്നുവെന്ന് അച്ഛൻ പറഞ്ഞു.
‘ജീവിച്ച് കൊതി തീർന്നിട്ടില്ല, ഇനിയുമുണ്ട് ജീവിക്കാൻ. ശസ്ത്രക്രിയയിലൂടെ മാത്രമേ മുന്നോട്ട് ജീവിക്കാൻ സാധിക്കൂ. മക്കളുടെ വളർച്ചയൊക്കെ കാണണ്ടേ ?’- അച്ഛൻ മാധ്യമങ്ങളോട് പറഞ്ഞു. മകൾ തന്നെയാണ് ഗൂഗിൾ നോക്കി വിവരങ്ങൾ തിരക്കുന്നതും, കോടതിയെ സമീപിക്കുന്നതമെന്നും അച്ഛൻ പറഞ്ഞു. നിലവിൽ അണുബാധയൊന്നും ഏൽക്കാതെ ശസ്ത്ര്കിയയ്ക്ക് ആശുപത്രി അധികൃതർ പറഞ്ഞതനുസരിച്ചുള്ള തയാറെടുപ്പിലാണ് താനെന്നും അച്ഛൻ പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

17വയസ്സുകാരി കരൾ പകുത്തു നൽകാൻ അനുമതി തേടിയ ഹർജിയിൽ അനുകൂല വിധി വരുന്നത് കഴിഞ്ഞ ദിവസമാണ്. തൃശൂർ കോലഴി സ്വദേശി പി.പി. ദേവനന്ദ നൽകിയ ഹർജിയിലായിരുന്നു നടപടി.എറണാകുളത്തു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായ പിതാവിന് വേണ്ടിയാണ് പതിനേഴുകാരി കരൾ നൽകുന്നത്. നിയമപ്രകാരം പ്രായപൂർത്തിയാകാത്തവർക്ക് അവയവം ദാനം ചെയ്യാനാകില്ല. തന്റേത് പ്രത്യേക കേസായി പരിഗണിക്കണമെന്നായിരുന്നു ദേവനന്ദയുടെ ആവശ്യം.
ദേവനന്ദയെപ്പോലെ ഒരു മകളെ ലഭിച്ചതിൽ മാതാപിതാക്കൾ അനുഗ്രഹീതരാണെന്ന് കോടതി പറഞ്ഞു. ദാതാവിന് വേണ്ടിയുള്ള അന്വേഷണത്തിൽ മറ്റു കുടുംബങ്ങളുടെ ആരുടെയും കരൾ അനുയോജ്യമായി കാണാതെ വരികയും 17 വയസു മാത്രം തികഞ്ഞ മകൾ ദേവനന്ദയുടെ കരൾ അനുയോജ്യമാണെന്ന് കണ്ടെത്തുകയും ചെയ്‌തെങ്കിലും ദേവനന്ദ മൈനർ ആയത് നിയമതടസമാവുകയായിരുന്നു. തുടർന്ന് ദേവനന്ദ നൽകിയ റിട്ട് ഹർജിയിന്മേലാണ് അനുകൂല വിധിയുണ്ടായത്.