
അച്ഛന്റെ കരളാണീ പൊന്നുമകള്‍’; നിയമ പോരാട്ടത്തിനൊടുവിൽ അച്ഛന് കരള്‍ പകുത്തു നല്‍കി പതിനേഴുകാരി; രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവ ദാതാവായി ദേവനന്ദ
സ്വന്തം ലേഖിക
തൃശൂര്‍: നിയമ പോരാട്ടത്തിനൊടുവില്‍ അച്ഛന് കരള്‍ പകുത്തു നല്‍കി പതിനേഴുകാരി ദേവനന്ദ.
വിജയകരമായ ശസ്ത്രക്രിയക്ക് ശേഷം ആശുപത്രിയില്‍ നിന്ന് വീട്ടിലേക്ക് മടങ്ങാനൊരുങ്ങുകയാണ് ഇരുവരും. രാജ്യത്ത് ഇതാദ്യമായാണ് ഇത്രയും പ്രായം കുറഞ്ഞ ഒരാള്‍ അവയവ ദാതാവാകുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

അച്ഛന്റെ ജീവന്‍ രക്ഷിക്കാന്‍ എന്തു ചെയ്യും? ഏതറ്റം വരെയും പോകുമെന്ന് തൃശൂര്‍ കോലഴി സ്വദേശിയായ പതിനേഴുകാരി ദേവനന്ദ.
തൃശൂരില്‍ കഫേ നടത്തിയിരുന്ന കോലഴി സ്വദേശി പ്രതീഷ് പൊടുന്നനെയാണ് അസുഖബാധിതനായത്. പരിശോധനയില്‍ കരളില്‍ അര്‍ബുദ ബാധ കണ്ടെത്തി. കരള്‍ മാറ്റിവെക്കുക മാത്രമാണ് പോംവഴി.
ദാതാവിനെ തേടിയെങ്കിലും നിരാശയായിരുന്നു ഫലം.
അപ്പോഴാണ് തന്റെ കരള്‍ അച്ഛന് ചേരുമോയെന്ന് ദേവനന്ദ അച്ഛനോട് ചോദിക്കുന്നത്. പരിശോധിച്ചപ്പോല്‍ ചേരും. പക്ഷേ പ്രായപൂര്‍ത്തിയാകാത്തവര്‍ക്ക് അവയവ ദാനത്തിന് നിയമാനുതിയില്ല.
തളരാതെ നടത്തിയ അന്വേഷണത്തില്‍ മുൻപ് ഒരുതവണ സമാന കേസില്‍ കോടതി അനുമതി നല്‍കിയിട്ടുണ്ടെന്ന് വ്യക്തമായി. നേരെ ഹൈക്കോടതിയിലേക്ക്. മെഡിക്കല്‍ ബോര്‍ഡിന് മുന്നില്‍ എല്ലാ രേഖകളും ഹാജരാക്കി. ഒടുവില്‍ ദേവനന്ദയെ അനുമോദിച്ച് അവയവമാറ്റത്തിന് ഹൈക്കോടതിയുടെ അനുമതി.