
കോട്ടയം: ദേശീയപാത 183 ൻ്റെ കോട്ടയം ഐഡ ജംഗ്ഷൻ മുതൽ മണ്ണാത്തിപ്പാറ വരെയുള്ള ഭാഗം നവീകരിക്കുന്നതിനായി അനുവദിച്ച 150 കോടി രൂപ നഷ്ടമാകുന്ന സ്ഥിതിയാണ് ഇപ്പോൾ ഉള്ളതെന്നും അത് പരിഹരിക്കാൻ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് ഫ്രാൻസിസ് ജോർജ് എം.പി ആവശ്യപ്പെട്ടു.
2025-26 സാമ്പത്തിക വർഷത്തെ വാർഷിക പ്ലാനിൽ ഉൾപ്പെടുത്തി ദേശീയപാതാ അതോറിറ്റി അനുവദിച്ച തുക ഉപയോഗിച്ചുള്ള പ്രവർത്തനങ്ങൾ ആരംഭിക്കാത്തതാണ് പദ്ധതി നഷ്ടപ്പെടാൻ കാരണമാകുന്നത്.
നിലവിലുള്ള റോഡിൽ 6 മീറ്റർ വീതിയിലാണ് ടാറിങ്ങ് ഉള്ളത്. ഇത് 10 മീറ്റർ വീതിയിൽ ടാർ ചെയ്ത് രണ്ട് വരി പാതയാക്കാനാണ് പദ്ധതി തയ്യാറാക്കിയിരുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പദ്ധതിയുടെ ആദ്യ ഘട്ടമായി നിലവിലുള്ള റോഡ് അളന്ന് തിരിച്ച് അതിർത്തി കല്ലുകൾ സ്ഥാപിക്കണം. ഈ പ്രവൃത്തി നടത്തുന്നതിനായി 13 ലക്ഷം രൂപ അനുവദിക്കുകയും ചെയ്തു. ഈ പ്രവൃത്തി നടത്തുന്നതിനായി റവന്യൂ വകുപ്പ് പ്രത്യേക സംഘത്തെ നിശ്ചയിച്ചു എങ്കിലും ഇതുവരെ പ്രവർത്തനം ആരംഭിച്ചില്ല. ഇത് നടത്തേണ്ട ഉദ്യോഗസ്ഥരെ
ഇലക്ഷൻ്റെ ഭാഗമായി സ്ഥലം മാറ്റിയതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം.
ഇലക്ഷൻ പെരുമാറ്റചട്ടം നിലവിൽ വരുന്നതിന് മുമ്പ് അതിർത്തി നിശ്ചയിക്കുന്ന പ്രവൃത്തികൾ ആരംഭിക്കുന്നത് സംബന്ധിച്ച് ജില്ലാ കളക്ടറുമായി ഫ്രാൻസിസ് ജോർജ് എം.പി.ചർച്ച നടത്തി.
ഇത് എത്രയും വേഗം ആരംഭിക്കുന്നതിനുള്ള നിർദ്ദേശങ്ങൾ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നൽകിയതായി കളക്ടർ എം.പി യോട് പറഞ്ഞു.



