
കോട്ടയത്ത് വിത്ത് വിതക്കാൻ ഇനിമുതൽ ഡ്രോണെത്തും; ജില്ലാ കൃഷി വിജ്ഞാന കേന്ദ്രവും മങ്കാെമ്പ് എം.എസ് സ്വാമിനാഥൻ നെല്ല് ഗവേഷണ കേന്ദ്രവും ചേർന്ന് കേരളത്തിൽ ആദ്യമായി ഡ്രോൺ സാങ്കേതിക വിദ്യ ഉപയോഗിച്ച് നെൽപ്പാടങ്ങളിൽ വിത്തുവിതക്കുന്നതിൻ്റെ പ്രദർശനം നടത്തി
കുമരകം: കോട്ടയം ജില്ലാ കൃഷി വിജ്ഞാന കേന്ദ്രവും മങ്കാെമ്പ് എം.എസ് സ്വാമിനാഥൻ നെല്ല് ഗവേഷണ കേന്ദ്രവും ചേർന്ന് കേരളത്തിൽ ആദ്യമായി ഡ്രോൺ സാങ്കേതിക വിദ്യ ഉപയോഗിച്ച് നെൽപ്പാടങ്ങളിൽ വിത്തുവിതക്കുന്നതിൻ്റെ പ്രദർശനം നടത്തി.
ചമ്പക്കുളം പഞ്ചായത്തിലെ ചെമ്പടി ചക്കുങ്കരി പാടശേഖരത്തിൽ മണ്ണുപറമ്പിൽ ജോണിച്ചന്റെ പാടത്താണ് കോട്ടയം കൃഷി വിജ്ഞാന കേന്ദ്രത്തിൻ്റെ സീഡ് ബ്രോഡ്കാസ്റ്റർ യൂണിറ്റ് ഘടിപ്പിച്ച ഡ്രോൺ ഉപയോഗിച്ച് വിത്തുവിതച്ചത് ‘ പൈലറ്റ്‌മാരായ മാനുവൽ അലക്സ്, രാഹുൽ എം. കെ. എന്നിവരാണ് ഡ്രോൺ ഉപയോഗിച്ച് നെൽവിത്ത് വിതക്കുന്ന പരീക്ഷണം നടത്തിയത്.
നെൽകൃഷിയിൽ വിതയ്ക്കു പ്രാവീണ്യമുള്ള തൊഴിലാളികളുടെ അഭാവം പരിഹരിക്കുന്നത് കൂടാതെ സമയനഷ്ടം കുറക്കുകയും അകലം നിയന്ത്രിച്ചു വിതക്കുകയും ചെയ്യാം എന്നത് ഈ രീതിയിലൂടെ പ്രധാന നേട്ടമാണ്. ഡ്രോൺ വഴി വിത്ത് വിതക്കുമ്പോൾ പാടത്തു ഇറങ്ങേണ്ടി വരാത്തതിനാൽ വിത്ത് താഴ്ന്നു പോകുകയോ പുളിപ്പ് ഇളക്കുകയോ ചെയ്യില്ല എന്നതും നേട്ടങ്ങളാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോട്ടയം കൃഷി വിജ്ഞാന കേന്ദ്രം മേധാവി ഡോ. ജി.ജയലക്ഷ്മി , മൻകൊമ്പ് എം.എസ് സ്വാമിനാഥൻ നെല്ല് ഗവേഷണ കേന്ദ്രം മേധാവി ഡോ. എം.സുരേന്ദ്രൻ, ശാസ്ത്രജ്ഞരായ ഡോ. ജോബി ബാസ്റ്റിൻ, ഡോ. നിമ്മി ജോസ്, ഡോ. ബിന്ദു പി.എസ്, ഡോ. ആഷാ.വി.പിള്ളയ് എന്നിവരുടെ നേതൃത്വത്തിലാണ് ഡ്രാേൺ വിത പ്രദർശനം നടത്തിയത്.