ഉത്തരം മുട്ടി ഇ.ഡിയും സി.ബി.ഐയും. ; ഡൽഹിയിലെ മദ്യനയക്കേസിൽ ആപ്പിനെ ഒതുക്കാനുള്ള കേന്ദ്രനീക്കത്തിന് കോടതിയിൽ തിരിച്ചടി. മുൻ ഉപമുഖ്യമന്ത്രി കോഴ വാങ്ങിയതിന് തെളിവ് എവിടെയെന്ന് സുപ്രീംകോടതി; അടുത്ത ബുധനാഴ്ച്ച ഇരു ഏജൻസികളും മറുപടി നൽകണം.

Spread the love

 

സ്വന്തം ലേഖിക

ഡൽഹി: ഡൽഹിയും പഞ്ചാബും പിടിച്ച് തരംഗമായി ഉയ‌ർന്നു വന്ന ആം ആദ്മി പാർട്ടിയെ ഡൽഹി മദ്യനയക്കേസിൽ കുടുക്കാനുള്ള കേന്ദ്രനീക്കം പൊളിയുന്നു. മദ്യനയവുമായി ബന്ധപ്പെട്ട് ആം ആദ്മി പാർട്ടി നേതാവും ഡൽഹി മുൻ ഉപമുഖ്യമന്ത്രിയുമായ മനീഷ് സിസോദിയ കോഴ വാങ്ങിയതിന് തെളിവ് എവിടെയെന്ന് ഇ.ഡിയോടും സി.ബി.ഐയോടും സുപ്രീംകോടതി.

കോഴയ്ക്ക് തെളിവില്ലാതെ കുറ്റകൃത്യം നിലനിൽക്കില്ല. ഇ.ഡി, സി.ബി.ഐ കേസുകളിൽ ജാമ്യം തേടി തീഹാർ ജയിലിൽ കഴിയുന്ന സിസോദിയ സമർപ്പിച്ച ജാമ്യാപേക്ഷ പരിഗണിക്കവെയാണ് കോടതിയുടെ നിർണായക ചോദ്യങ്ങൾ.
തുടർന്ന് മദ്യനയം സർക്കാരിനു പിൻവലിക്കേണ്ടി വന്നു. മദ്യനയ രൂപീകരണത്തിൽ മദ്യക്കമ്പനികളുടെ ഇടപെടലുണ്ടായെന്നും സ്ഥാപനങ്ങൾക്ക് 12% ലാഭം ലഭിക്കുന്ന അവസ്ഥ ഉണ്ടായെന്നും സിബിഐ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. പിന്നാലെ 100 കോടിയുടെ കള്ളപ്പണ ഇടപാട് ആരോപിച്ച് ഇ.ഡിയുമെത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാൽ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ സിസോദിയയെ ബന്ധപ്പെടുത്താൻ എന്ത് തെളിവാണ് ഇ.ഡിയുടെ പക്കലുള്ളതെന്ന് ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, എസ്.വി.എൻ ഭട്ടി എന്നിവരടങ്ങിയ ബെഞ്ച് ചോദിച്ചു. സിസോദിയ കള്ളപ്പണം വെളുപ്പിച്ചുവെന്ന് വസ്തുതാപരമായും നിയമപരമായും എങ്ങനെ സ്ഥാപിക്കാൻ കഴിയും. കേസ് രേഖകൾ പ്രകാരം തന്നെ പണം അദ്ദേഹത്തിലേക്ക് വന്നിട്ടില്ല. കേസ് രാഷ്ട്രീയ പ്രേരിതമാണെന്ന് ആം ആദ്മി പാർട്ടി നിരന്തരം ആരോപണം ഉന്നയിക്കുന്നതിനിടെയാണ് കോടതിയുടെ ചോദ്യങ്ങൾ.

അടുത്ത ബുധനാഴ്ച്ച രണ്ട് അന്വേഷണ ഏജൻസികളും മറുപടി നൽകണം. തങ്ങൾ ചോദ്യങ്ങൾ ചോദിക്കും. സിസോദിയ ചെയ്ത കുറ്റകൃത്യത്തിന്റെ വ്യാപ്തി ബോദ്ധ്യപ്പെടുത്തണമെന്നും മദ്യനയലോബിയിൽ നിന്ന് മനീഷ് സിസോദിയയിലേക്ക് പണം എത്തിയതിന് തെളിവ് എവിടെയെന്നും കോടതി ആരാഞ്ഞു. മദ്യനയം മാറാൻ മദ്യവ്യവസായികളുടെ ഗ്രൂപ്പുണ്ടായിരുന്നുവെന്നത് മാത്രം കേസിന് മതിയായ കാരണമല്ലെന്ന് കോടതി വിലയിരുത്തി.

എല്ലാം രഹസ്യമായി നടന്ന കാര്യമായതിനാൽ കുറ്റകൃത്യം പഴുതുകളില്ലാതെ സ്ഥാപിക്കാൻ ബുദ്ധിമുട്ടാണെന്ന് കോടതിക്ക് അറിയാം. പക്ഷെ അവിടെയാണ് ഏജൻസികൾ കാര്യക്ഷമത തെളിയിക്കേണ്ടതെന്നും കോടതി പറഞ്ഞു.100 കോടിയുടെ ഇടപാടെന്ന് പറയുന്നു, ആരാണ് സിസോദിയക്ക് ഈ പണം കൈമാറിയത് ? വ്യവസായി ദിനേശ് അറോറയുടെ മൊഴിയല്ലാതെ മറ്റെന്തെങ്കിലും തെളിവുണ്ടോ ? കുറ്റകൃത്യം കൃത്യമായി സ്ഥാപിക്കാൻ കഴിഞ്ഞിട്ടില്ല.

അതിനിടെ, മദ്യനയ അഴിമതിക്കേസിൽ കള്ളപ്പണം വെളുപ്പിച്ചതിൽ ആം ആദ്മി പാർട്ടിക്കെതിരെ കുറ്റം ചുമത്താൻ ഇഡി നിയമോപദേശം തേടി. കള്ളപ്പണക്കേസിലെ ഗുണഭോക്താവ് ആം ആദ്മി പാർട്ടിയാണെന്നാണ് ഇഡി ഉന്നയിക്കുന്നത്. പാർട്ടിയുടെ രാജ്യസഭാ എംപി സഞ്ജയ് സിംഗിനെ മദ്യനയക്കേസിൽ കഴിഞ്ഞദിവസം ഇ.ഡി അറസ്റ്റ് ചെയ്തിരുന്നു. മനീഷ് സിസോദിയയുമായി ബന്ധമുള്ള ഡൽഹി വ്യവസായി ദിനേഷ് അറോറയെ അറസ്റ്റ് ചെയ്തതിന് പിന്നാലെ, സിസോദിയയുടെ 52 കോടിയുടെ സ്വത്ത് വകകളും കണ്ടുകെട്ടിയിരുന്നു. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളിനെയും ഡൽഹി മദ്യനയ കേസുമായി ബന്ധപ്പെട്ട് ഇഡി ഏപ്രിലിൽ 9 മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു.