
ദില്ലി: കല്യാൺ ഈസ്റ്റിലെ ഒരു സ്വകാര്യ കുട്ടികളുടെ ആശുപത്രിയിലെ റിസപ്ഷനിസ്റ്റിന് നേരെ നടന്ന ആക്രമണവുമായി ബന്ധപ്പെട്ട് പുതിയ വീഡിയോ പുറത്തുവന്നു. അക്രമി, ഗോകുൽ ഝാ, യുവതിയെ ആക്രമിക്കുന്നതിന് തൊട്ടുമുമ്പ് റിസപ്ഷനിസ്റ്റ് ഇയാളുടെ സഹോദരിയായ സ്ത്രീയെ അടിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്ന പുതിയ വീഡിയോയിലുള്ളത്.
നേരത്തെ, തിങ്കളാഴ്ച വൈകുന്നേരം കല്യാൺ ഈസ്റ്റിലെ ശ്രീ ബാൽ ക്ലിനിക്കിലെ റിസപ്ഷൻ ഏരിയയിൽ വെച്ച് ഗോകുൽ ഝാ റിസപ്ഷനിസ്റ്റിനെ ചവിട്ടുകയും മുടിയിൽ പിടിച്ച് വലിച്ചിഴക്കുകയും ചെയ്യുന്ന വീഡിയോ വ്യാപകമായി പ്രചരിച്ചിരുന്നു. ഡോക്ടറെ കാണാൻ അനുമതി നിഷേധിച്ചതിനെ തുടർന്നാണ് ഝാ പ്രകോപിതനായതെന്നായിരുന്നു അപ്പോൾ പുറത്തുവന്ന വിവരം. സംഭവത്തിൽ പൊലീസ് ചൊവ്വാഴ്ച ഇയാളെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
എന്നാൽ, പുതുതായി പുറത്തുവന്ന ദൃശ്യങ്ങൾ, ആക്രമണത്തിന് തൊട്ടുമുമ്പ് റിസപ്ഷനിസ്റ്റ് ഝായുടെ സഹോദരിയെ അടിച്ചതായി വ്യക്തമാകുന്നുണ്ട്. സംഭവത്തിന് ശേഷം ഝാ ഒളിവിൽ പോവുകയും, താടിയും മുടിയും വെട്ടി രൂപമാറ്റം വരുത്താൻ ശ്രമിക്കുകയും ചെയ്തിരുന്നു. പിറ്റേദിവസം നാട്ടുകാർ ഇയാളെ പിടികൂടി പൊലീസിന് കൈമാറുകയായിരുന്നു. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ, മൻപാഡ പൊ അസഭ്യം പറയൽ, സ്ത്രീത്വത്തെ അപമാനിക്കൽ തുടങ്ങിയ വകുപ്പുകൾ ചേര്‍ത്ത് കേസെടുത്തിട്ടുണ്ട്.
സംഭവസമയത്ത് ആശുപത്രിയിലുണ്ടായിരുന്ന മറ്റ് കുടുംബാംഗങ്ങളെയും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ റിസപ്ഷനിസ്റ്റ് ഡോംബിവ്‌ലിയിലെ ആശുപത്രിയിൽ ചികിത്സയിലാണ്. ബുധനാഴ്ച കല്യാൺ ജില്ലാ സെഷൻസ് കോടതി ഝായെ രണ്ട് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു.
പൊലീസ് പറയുന്നതനുസരിച്ച്, ഗോകുൽ ഝാ തൻ്റെ ഭാര്യ, സഹോദരി, ഒരു കുട്ടി എന്നിവരുമായി ഒരു ഡോക്ടറെ കാണാൻ ആശുപത്രിയിൽ എത്തിയതായിരുന്നു. ഡോക്ടർ ഒരു ഫാർമസ്യൂട്ടിക്കൽ കമ്പനി പ്രതിനിധിയുമായി സംസാരിക്കുന്നതിനാൽ കാത്തിരിക്കാൻ റിസപ്ഷനിസ്റ്റ് ഇവരോട് ആവശ്യപ്പെട്ടു. ഈ സമയത്ത്, രോഗികളെ പ്രവേശിപ്പിക്കുന്ന ക്യൂവിനെച്ചൊല്ലി റിസപ്ഷനിസ്റ്റും ഝായുടെ കുടുംബവും തമ്മിൽ തർക്കം ആരംഭിച്ചു.
ചൂടേറിയ വാക്കുതർക്കത്തിനിടെ, റിസപ്ഷനിസ്റ്റ് ഝായുടെ സഹോദരിയുടെ ചെവിക്ക് അടിച്ചു. ഇതറിഞ്ഞ ഝാ റിസപ്ഷൻ ഏരിയയിലേക്ക് ഇരച്ചെത്തി യുവതിയെ ആക്രമിക്കുകയായിരുന്നു. പുതിയ വീഡിയോ പുറത്തുവന്നതോടെ കേസിന് പുതിയ മാനം കൈവന്നു. പ്രായത്തെ പോലും ബഹുമാനിക്കാതെയുള്ള റിസ്പഷനിസ്റ്റിനെതിരെയും കേസെടുക്കണമെന്ന് സോഷ്യൽ മീഡിയയിൽ വീഡിയോ പങ്കുവച്ചുകൊണ്ട് കുറിക്കുന്നു. സംഭവത്തിൽ അന്വേഷണം തുടരുകയാണെന്നും കൂടുതൽ നടപടികൾ തെളിവുകൾ ശേഖരിക്കുന്നതിന് അനുസരിച്ചായിരിക്കുമെന്നും മൻപാഡ പൊലീസ് പറഞ്ഞു.