
സ്വന്തം ലേഖിക
ന്യൂഡൽഹി: ഡൽഹി മദ്യ നയക്കേസില്‍ അരവിന്ദ് കെജ്രിവാളിന്റെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി.
കെജ്രിവാള്‍ സിബിഐ ഓഫീസില്‍ നിന്ന് മടങ്ങി. ഒൻപത് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് കെജ്രിവാള്‍ സിബിഐ ഓഫീസ് വിട്ടത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ചോദ്യം ചെയ്യലിന്റെ പശ്ചാത്തലത്തില്‍ നാളെ പ്രത്യേക നിയമസഭാ സമ്മേളനം ഡൽഹിയില്‍ ചേരുമെന്ന് നിയമസഭാ സെക്രട്ടറി രാജ് കുമാര്‍ അറിയിച്ചു. ഡൽഹിയിലെ സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ അന്വേഷണ ഏജന്‍സികളെ ഉപയോഗിക്കുന്നത് ചര്‍ച്ച ചെയ്യുമെന്നും നിയമസഭ സെക്രട്ടറി പറഞ്ഞു.
അതേസമയം പ്രത്യേക സമ്മേളനം ചേരുന്നതില്‍ വിയോജിപ്പ് രേഖപ്പെടുത്തിയ ലഫ്. ഗവര്‍ണര്‍ നടപടിക്രമങ്ങള്‍ ലംഘിച്ചാണ് സമ്മേളനം ചേരുന്നതെന്ന് വ്യക്തമാക്കിയിരുന്നു.
പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനുള്‍പ്പടെയുള്ള നേതാക്കള്‍ക്കും എംഎല്‍എമാര്‍ക്കുമൊപ്പം രാജ്ഘട്ടില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷമാണ് കെജ്‌രിവാള്‍ സിബിഐ ആസ്ഥാനത്തേക്ക് പോയത്. സിബിഐ നൂറ് തവണ വിളിച്ചാലും ഹാജരാകുമെന്നും, രാഷ്ട്ര വിരുദ്ധ ശക്തികളാണ് തന്നെ വേട്ടയാടുന്നത് എന്നും കെജ്‌രിവാള്‍ പറഞ്ഞു. അഴിമതിയുടെ സൂത്രധാരന്‍ കെജ്രിവാളാണെന്ന ആരോപണം ബിജെപി ആവര്‍ത്തിച്ചു.
സിബിഐ നടപടി ബിജെപിയുടെയും കേന്ദ്ര സര്‍ക്കാരിൻ്റെയും രാഷ്ട്രീയ വേട്ടയാടലാണെന്നാണ് കെജ്രിവാളും എഎപിയും ആവര്‍ത്തിക്കുന്നത്.



