
കൊച്ചി: എച്ച്. വിനോദ് രചനയും സംവിധാനവും നിർവ്വഹിച്ച് 2017-ല്‍ പുറത്തിറങ്ങിയ തമിഴ് ആക്ഷൻ ക്രൈം ത്രില്ലർ ചലച്ചിത്രമാണ് ധീരൻ – അദ്ധ്യായം ഒന്ന്.
തമിഴ്നാട്ടില്‍ നടന്ന യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കി നിർമ്മിച്ചിരിക്കുന്ന ഈ ചിത്രത്തിൻ്റെ പിറവിക്ക് തന്നെ കാരണം, രാജ്യത്തെ ഞെട്ടിച്ച കവർച്ചാ സംഘത്തെ സാഹസികമായി പിടികൂടുന്നതിന് നേതൃത്വം നല്‍കിയ ഒരു സീനിയർ ഐ.പി.എസ് ഓഫീസറാണ്.
1995 മുതല്‍ 2005 വരെ തമിഴ്നാട്, ആന്ധ്രാപ്രദേശ്, ‘ കർണാടക എന്നീ സംസ്ഥാനങ്ങളിലെ ദേശീയപാതയോടു ചേർന്നുള്ള ഭവനങ്ങളില്‍ മോഷണങ്ങളും കൊലപാതകങ്ങളും നടത്തിവന്നിരുന്ന ‘ബവാരിയ’ എന്ന ഉത്തരേന്ത്യൻ ഗോത്രവിഭാഗക്കാരെ പിടികൂടാൻ തമിഴ്നാട് പോലീസ് രാജ്യവ്യാപകമായി നടത്തിയ അന്വേഷണമാണ് ഈ ചിത്രത്തിന്റെ ഇതിവൃത്തമായിരുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഓപ്പറേഷൻ ബവാരിയ’ എന്നറിയപ്പെടുന്ന ഈ ദൗത്യത്തില്‍ അന്വേഷണസംഘത്തിനു നേരിടേണ്ടി വന്ന സാഹസങ്ങളും പരാജയങ്ങളും ഒടുവിലെ വിജയവുമെല്ലാം ചിത്രത്തില്‍ ത്രില്ലടിപ്പിക്കുന്ന രൂപത്തിലാണ് അവതരിപ്പിച്ചിരിക്കുന്നത്. ശ്വാസം അടക്കി പിടിച്ചല്ലാതെ ഈ കവർച്ചാ സംഘത്തിൻ്റെ അരുംകൊലകള്‍ കണ്ടിരിക്കാൻ കഴിയുകയില്ല.
അന്ന് പൊലീസിൻ്റെ ദൗത്യത്തിനു നേതൃത്വം നല്‍കിയ എസ്.ആർ. ജൻഗിദ് എന്ന പോലീസ് ഉദ്യോഗസ്ഥനെയാണ് ‘തീരൻ തിരുമാരൻ’ എന്ന നായക കഥാപാത്രമായി ചിത്രത്തില്‍ തമിഴ് താരം കാർത്തി അവതരിപ്പിച്ചിരിക്കുന്നത്.
2017 ഡിസംബറില്‍ കാസർഗോഡ്, എറണാകുളം എന്നീ ജില്ലകളില്‍ നടന്ന ചില മോഷണങ്ങള്‍ക്ക് ഈ ചിത്രത്തിലെ മോഷണരംഗങ്ങളുമായി സാദൃശ്യമുണ്ടായിരുന്നു. ചിത്രം പ്രദർശനത്തിനെത്തി ഏതാനും ദിവസങ്ങള്‍ക്കകം തമിഴ്നാട്ടിലും ഒരു മോഷണം നടന്നു. ഒരു ജുവലറി കുത്തിത്തുറന്ന് സ്വർണ്ണവുമായി കടന്നുകളഞ്ഞ പ്രതികളെ തേടിയുള്ള തമിഴ്നാട് പോലീസിന്റെ അന്വേഷണം രാജസ്ഥാനില്‍ വരെയെത്തുകയുണ്ടായി. അവിടെ നിന്നും പ്രതികളെ പിടികൂടിയെങ്കിലും പെരിയ പാണ്ഡ്യൻ എന്ന പോലീസുകാരൻ കൊല്ലപ്പെടുന്ന സാഹചര്യമുണ്ടായത് ഞെട്ടിക്കുന്ന സംഭവമായിരുന്നു.
ഈ പശ്ചാത്തലം ഇവിടെ പറയേണ്ടി വന്നത്, എറണാകുളത്ത് ഈ കൊടും ക്രിമിനലുകളുടെ സാന്നിധ്യം തല പൊക്കിയതിൻ്റെ പശ്ചാത്തലത്തിലാണ്.
എറണാകുളം നെട്ടൂരില്‍ കണ്ടെയ്നർ ലോറിയുമായി കഴിഞ്ഞ ദിവസം പിടികൂടിയ കുപ്രസിദ്ധ മോഷണസംഘത്തില്‍ നിന്നും ഓടി രക്ഷപ്പെട്ടയാളെ സാഹസികമായി പിടികൂടിയിട്ടുണ്ടെങ്കിലും, ജനങ്ങളില്‍ ഭയം വിട്ടുമാറിയിട്ടില്ല. പൊലീസും വലിയ ആശങ്കയിലാണുള്ളത്.