ഭർതൃ വീട്ടിൽ യുവതി ആത്മഹത്യ ചെയ്ത സംഭവം: രണ്ടാമതും പെൺകുഞ്ഞിനെ പ്രസവിച്ചതോടെ മകളെ പീഡിപ്പിക്കാൻ തുടങ്ങി, വര്‍ഷങ്ങളായി ശാരീരികവും മാനസികവുമായ പീഡനങ്ങള്‍ അനുഭവിച്ചു, മൃതദേഹത്തില്‍ കരിനീലിച്ച പാടുകളുണ്ടായിരുന്നു; ഭർത്താവിനെതിരെ ​ഗുരുതര ആരോപണവുമായി കുടുംബം; പോലീസ് കേസെടുത്തു

Spread the love

മലപ്പുറം: പെരിന്തൽമണ്ണയിൽ ഭർതൃ വീട്ടിൽ യുവതി മരിച്ച സംഭവത്തിൽ ഭർത്താവിനെതിരെ പൊലീസ് കേസെടുത്തു. റിംഷാനയുടെ ഭർത്താവ് മുസ്തഫക്കെതിരെയാണ് പൊലീസ് കേസെടുത്തത്. സ്ത്രീധനം ആവശ്യപ്പെട്ട് പീഡിപ്പിച്ചതിനെതിരെയാണ് കേസ്.

ഭർത്താവിനെതിരെ ഗുരുതര ആരോപണവുമായി യുവതിയുടെ കുടുംബം രം​ഗത്തെത്തിയിരുന്നു. രണ്ടാമതും പെൺകുഞ്ഞിനെ പ്രസവിച്ചതോടെ ഭർത്താവ് മുസ്തഫ മകളെ പീഡിപ്പിക്കാൻ തുടങ്ങിയെന്ന് റിംഷാനയുടെ മാതാവ് സുഹ്റ പറഞ്ഞു.

ജനുവരി 5നാണ് പെരിന്തൽമണ്ണ എടപ്പറ്റ പാതിരിക്കോട് മേലേതിൽ റിംഷാനയെ ഇവർ താമസിച്ചിരുന്ന വാടക ക്വാര്‍ട്ടേഴ്സില്‍ മരിച്ച നിലയിൽ കണ്ടെത്തിയത്. മകളുടെ മരണത്തിലെ ദുരൂഹത പുറത്തുകൊണ്ടുവരണമെന്ന് മാതാവ് പറയുന്നു. ഏഴും അഞ്ചും വയസ് പ്രായമുളള രണ്ട് പെണ്‍മക്കളുടെ അമ്മയാണ് റിംഷാന. പെരിന്തല്‍മണ്ണയിലെ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുകയായിരുന്നു റിംഷാന.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രണ്ടാമതും പെൺകുട്ടിയെ പ്രസവിച്ചതോടെ അതിന്റെ പേരിൽ ഭർത്താവ് മുസ്തഫയുടെ പീഡനം തുടങ്ങിയെന്ന് റിംഷാനയുടെ അമ്മ പറഞ്ഞു. വര്‍ഷങ്ങളായി ഭര്‍ത്താവില്‍ നിന്ന് ശാരീരികവും മാനസികവുമായ പീഡനങ്ങള്‍ റിംഷാന അനുഭവിക്കുകയായിരുന്നുവെന്നാണ് മാതാവ് സുഹറ പറയുന്നത്. റിംഷാനയുടെ മൃതദേഹത്തില്‍ കരിനീലിച്ച പാടുകളുണ്ടായിരുന്നുവെന്ന് നേരത്തെ കുടുംബം ആരോപിച്ചിരുന്നു.

ഒന്‍പതു വര്‍ഷം മുന്‍പാണ് റിംഷാനയും മുസ്തഫയും വിവാഹതയായത്. എന്നാൽ, രണ്ടാമത്തെ കുഞ്ഞ് പിറന്നതോടെ ഭർത്താവ് ഉപദ്രവിക്കാൻ തുടങ്ങിയെന്നാണ് കുടുംബത്തിന്‍റെ ആരോപണം. മൂന്നു വര്‍ഷം മുന്‍പ് റിംഷാന വിവാഹ മോചനത്തിന് ശ്രമം നടന്നിരുന്നുവെന്നും വിവരങ്ങളുണ്ട്. സംഭവത്തിൽ പെരിന്തല്‍മണ്ണ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തി വരികയാണ്.