
കൊല്ലം : കൊല്ലം തേവലക്കരയില്‍ സ്കൂളില്‍നിന്ന് ഷോക്കേറ്റു മരിച്ച മിഥുന്റെ (13) മൃതദേഹം സംസ്കരിച്ചു. അനിയൻ സുജിനാണ് ചിതയ്ക്ക് തീ കൊളുത്തിയത്.
മകന് അന്ത്യ ചുംബനം നല്‍കാൻ കുവൈത്തിലേക്ക് ജോലിക്കുപോയ അമ്മ സുജ എത്തിയിരുന്നു. അനാസ്ഥയുടെ ബലിയാടായി പിടഞ്ഞുമരിച്ച മകൻ മിഥുനെ അവസാനമായി കാണാൻ സുജയെത്തിയപ്പോള്‍ വൈകാരികമായ നിമിഷങ്ങളായിരുന്നു തേവലക്കരയില്ലെ വീട്ടിലെങ്ങും.തേവലക്കര ബോയ്സ് ഹൈസ്കൂളിലെ ഷെഡ്ഡിനുമുകളില്‍ വീണ ചെരിപ്പെടുക്കാൻ കയറിയപ്പോഴാണ് മിഥുൻ ഷോക്കേറ്റ് മരിച്ചത്. ശാസ്താംകോട്ട താലൂക്കാശുപത്രി മോർച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ശനിയാഴ്ച പത്തുമണിക്കുശേഷം തേവലക്കര ബോയ്സ് ഹൈസ്കൂളില്‍ പൊതുദർശനത്തിനു വെച്ചിരുന്നു. 12-ന് വീട്ടിലെത്തിച്ചു. വൈകീട്ട് നാലുമണിയോടെയായിരുന്നു സംസ്കാര ചടങ്ങുകള്‍ ആരംഭിച്ചത്.