
സ്വന്തം ലേഖകൻ
പാലക്കാട്: പ്രസവത്തിന് പിന്നാലെ അമ്മയും കുഞ്ഞും മരിച്ച സംഭവത്തിൽ ചികിത്സാ പിഴവ് ആരോപിച്ച് ആശുപത്രിക്ക് മുൻപിൽ വൻ പ്രതിഷേധം. തത്തമംഗലം സ്വദേശി ഐശ്വര്യ (25) യാണ് മരിച്ചത്. പാലക്കാട് ചിറ്റൂർ തങ്കം ആശുപത്രിയിലാണ് പ്രതിഷേധം.
ആറ് ദിവസം മുൻപ് ഗർഭിണിയായ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ആശുപത്രിയിൽ എത്തിയ സമയത്ത് യുവതിക്കും കുഞ്ഞിനും ആരോഗ്യപ്രശ്നങ്ങൾ ഇല്ലെന്നാണ് ബന്ധുക്കൾ പറയുന്നത്. കഴിഞ്ഞ ദിവസം ഐശ്വര്യയുടെ കുഞ്ഞ് മരിച്ചു. തുടർന്ന് ഇന്ന് രാവിലെ യുവതിയും മരിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ആശുപത്രി അധികൃതർ പ്രസവം വൈകിപ്പിച്ചതാണ് മരണകാരണമെന്നാണ് കുടുംബം ആരോപിക്കുന്നത്. സിസേറിയൻ ആവശ്യപ്പെട്ടിട്ടും ഡോക്ടർമാർ സിസേറിയൻ ചെയ്യാൻ തയാറായില്ലെന്നും കുടുംബത്തിന്റെ പരാതിയിൽ പറയുന്നു.
കുഞ്ഞിനെ കൈയ്യിൽ ലഭിക്കുമ്പോൾ തന്നെ മരിച്ചിരുന്നു എന്നാണ് കുടുംബം പറയുന്നത്. പ്രസവശേഷം യുവതിയ്‌ക്ക് രക്തസ്രാവം ഉണ്ടായെന്നും ശസ്ത്രക്രിയ വേണമെന്നും ഡോക്ടർമാർ പറഞ്ഞു.
പിന്നാലെ ഗർഭപാത്രം നീക്കം ചെയ്തു. എന്നാൽ ഇത് ഭർത്താവ് പോലും അറിഞ്ഞില്ലെന്നാണ് കുടുംബം പറയുന്നത്. ആശുപത്രിക്ക് എതിരെ പാലക്കാട് സൗത്ത് പോലീസ് മന:പൂർവ്വമല്ലാത്ത നരഹത്യക്ക് കേസെടുത്തു. മോർച്ചറിയ്‌ക്ക് മുന്നിൽ യുവതിയുടെ മൃതദേഹവുമായി ബന്ധുക്കൾ പ്രതിഷേധം തുടരുകയാണ്.