
കല്‍പ്പറ്റ: വയനാട് ഡിസിസി ട്രഷറര്‍ എൻഎം വിജയന്‍റെയും മകന്‍റെയും മരണത്തിൽ വിവാദം കനക്കുന്നു. സുൽത്താൻ ബത്തേരി എംഎൽഎ ഐസി ബാലകൃഷ്ണന്‍റെ രാജി ആവശ്യം ശക്തമാക്കി സിപിഎം. ഐസി ബാലകൃഷ്ണൻ എംഎൽഎ സ്ഥാനം രാജിവെക്കണം എന്നും സമഗ്ര അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് ബത്തേരിയിലെ എംഎൽഎ ഓഫീസിലേക്ക് സിപിഎം നാളെ മാർച്ച് നടത്തും.
അതേസമയം, അടിസ്ഥാനരഹിതമായ ആരോപണവും വ്യാജ രേഖയും തനിക്കെതിരെ പ്രചരിപ്പിക്കുകയാണെന്ന് ആരോപിച്ച് എസ് പിക്ക് പരാതി നൽകാനൊരുങ്ങുകയാണ് ഐസി ബാലകൃഷ്ണൻ. അർബൻ ബാങ്ക് നിയമന തട്ടിപ്പുമായി വിജയന്‍റെയും മകന്‍റെയും മരണത്തിന് ബന്ധമുണ്ടെന്നാണ് സിപിഎമ്മിന്‍റെ ആരോപണം. നിയമനം ആവശ്യപ്പെട്ട് തന്നെ ആരും സമീപിച്ചിട്ടില്ലെന്നാണ് എംഎൽഎയുടെ വിശദീകരണം.
എൻഎം വിജയന്‍റെ ഫോണ്‍ കോള്‍ രേഖകള്‍ അടക്കം പരിശോധിക്കണമെന്നും ആത്മഹത്യയുടെ കാരണം കണ്ടെത്തണമെന്നും ഐസി ബാലകൃഷ്ണൻ ആവശ്യപ്പെട്ടു. താൻ ഡിസിസി പ്രസിഡന്‍റായിരുന്നപ്പോള്‍ ഉയര്‍ന്ന നിയമന വിവാദം പാര്‍ട്ടി അന്വേഷിച്ചിരുന്നു. അടിസ്ഥാന രഹിതമായ പ്രചാരണമാണെന്നാണ് അന്ന് കണ്ടെത്തിയത്. ആരോപണത്തിന് പിന്നിലുള്ള ആളുകള്‍ക്കെതിരെ പാര്‍ട്ടി നടപടിയും എടുത്തിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
താൻ പണം വാങ്ങിയിട്ടുണ്ടെങ്കിൽ പരാതിക്കാര്‍ എന്തുകൊണ്ട് ഇതുവരെ രംഗത്ത് വന്നില്ലെന്നും എംഎൽഎ ചോദിച്ചു. ഉപജാപക സംഘമാണോ എൻഎം വിജയനെ ചതിച്ചതെന്ന് അന്വേഷിക്കണം. പ്രചരിക്കുന്ന രേഖയിൽ പീറ്ററും വിജയനും തമ്മിലാണ് കരാര്‍. എന്തുകൊണ്ട് പീറ്റർ തന്നെ ബന്ധപ്പെട്ടില്ലെന്നും പണം കൊടുത്തവർ എന്തുകൊണ്ട് പോലീസിനെ സമീപിച്ചില്ലെന്നും അദ്ദേഹം ചോദിച്ചു.
ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് വയനാട് ഡിസിസി ട്രഷറര്‍ എൻ.എം.വിജയനെയും മകൻ ജിജേഷിനെയും വിഷം കഴിച്ച നിലയിൽ കണ്ടെത്തിയത്. ആശുപത്രിയിൽ ചികിത്സയിലിരിക്കെ വെള്ളിയാഴ്ച രാത്രിയോടെയാണ് ഇരുവരും മരിച്ചത്. വയനാട്ടിലെ കോൺഗ്രസ് നേതാക്കളിൽ പ്രമുഖനായിരുന്ന എൻ എം വിജയൻ നീണ്ടകാലം സുൽത്താൻ ബത്തേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമായിരുന്നു. മാനസിക വെല്ലുവിളി നേരിടുന്ന മകൻ ജിജേഷ് ഏറെക്കാലമായി ശാരീരിക പ്രയാസം മൂലം കിടപ്പിലായിരുന്നു.



