പേരൂർ അപകടം: പെൺകുട്ടികളുടെ അമ്മയും മരിച്ചു; ആറര മണിക്കൂർ പരിശ്രമിച്ചിട്ടും ജീവൻ രക്ഷിക്കാനായില്ല; അനാഥമായി പേരൂരിലെ ഒരു കുടുംബം

പേരൂർ അപകടം: പെൺകുട്ടികളുടെ അമ്മയും മരിച്ചു; ആറര മണിക്കൂർ പരിശ്രമിച്ചിട്ടും ജീവൻ രക്ഷിക്കാനായില്ല; അനാഥമായി പേരൂരിലെ ഒരു കുടുംബം

സ്വന്തം ലേഖകൻ 

കോട്ടയം: പേരൂർ അപകടത്തിൽപ്പെട്ട് മരിച്ച പെൺകുട്ടികളുടെ അമ്മയും മരിച്ചു. ആറു മണിക്കൂറായി മെഡിക്കൽ കോളേജ് ആശുപത്രി അത്യാഹിത വിഭാഗത്തിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന അമ്മ ലെജി (45)യാണ് എട്ടരയോടെ മരിച്ചത്. ഇവരുടെ മക്കളായ പേരൂർ കണ്ണംഞ്ചിറ കോളനിയിൽ നീനു (നൈനു – 16) , അന്നു ( 19 ) എന്നിവർ ഉച്ചയ്ക്ക് തന്നെ അപകടത്തിൽ മരിച്ചിരുന്നു. 
ഉച്ചയ്ക്ക് ഉണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ലെജു മെഡിക്കൽ കോളേജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലെ വെന്റിലേറ്ററിൽ ചികിത്സയിലായിരുന്നു. സ്ഥിതി ഗുരതരമായതോടെയാണ് ലെജിയെ ആശുപത്രിയിൽ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചത്. എന്നാൽ, ലെജിയ്ക്ക് വിദഗ്ധ ചികിത്സ നൽകിയെങ്കിലും രക്ഷിക്കാനായിരുന്നില്ല. തലയോടിനും, വാരിയെല്ലുകൾക്കും ലെജിയ്ക്ക് പൊട്ടലേറ്റിലിരുന്നു. 
എറണാകുളത്ത് ജോലി ചെയ്യുന്ന മകൾ ആതിര അപകട വിവരമറിഞ്ഞ് വൈകിട്ട് വീട്ടിൽ എത്തിയിരുന്നു. അമ്മയെങ്കിലും ബാക്കിയാവുമെന്ന ആതിരയുടെ പ്രതീക്ഷ നഷ്ടമാക്കിയാണ് ഇപ്പോൾ ദുരന്തം ഈ കുടുംബത്തെ വിഴുങ്ങുന്നത്. മരം വെട്ട് തൊഴിലാളിയാണ് മരിച്ച ലെജിയുടെ ഭർത്താവ് ബിജു.