
ബംഗളൂരു: ബംഗളൂരുവിൽ ഫിറ്റ്നസ് ട്രെയിനർ ജീവനൊടുക്കിയ സംഭവത്തില്‍ യുവതിക്കെതിരെ ബ്ലാക്ക് മെയിലിംഗ് ആരോപണവുമായി കുടുംബം. ബെംഗളൂരുവിലെ വീട്ടിലാണ് ഫിറ്റ്നസ് ട്രെയിനർ ദിലീപിനെ (28) മരിച്ച നിലയില്‍ കണ്ടെത്തിയത്. ഒരു യുവതി ദിലീപിന്റെ സഹോദരിക്ക് ഇൻസ്റ്റഗ്രാമിലൂടെ അയച്ച സന്ദേശത്തിലൂടെയാണ് മരണ വിവരം പുറത്തറിഞ്ഞത്. തുടർന്ന് ബന്ധുക്കള്‍ എത്തി മുറി തുറന്നപ്പോള്‍ ദിലീപിനെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
ജിമ്മില്‍ വെച്ചാണ് 42 വയസ്സുകാരിയുമായി ദിലീപ് പരിചയപ്പെട്ടതെന്ന് കുടുംബം പറയുന്നു. ഈ സൗഹൃദം പിന്നീട് അടുത്ത ബന്ധത്തിലേക്ക് വഴിമാറി. തുടർന്ന് പണം ആവശ്യപ്പെട്ട് യുവതി ദിലീപിനെ ഭീഷണിപ്പെടുത്താൻ തുടങ്ങിയതായും ബന്ധുക്കള്‍ ആരോപിച്ചു. മുൻപ് ഇതേ വിഷയത്തില്‍ തർക്കമുണ്ടായപ്പോള്‍ പൊലീസ് ഇടപെടുകയും യുവതിയുടെ ഭർത്താവിന്റെ സാന്നിധ്യത്തില്‍ പ്രശ്നം ഒത്തുതീർപ്പാക്കുകയും ചെയ്തിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു. എന്നാല്‍ ഇതിനു ശേഷവും യുവതിയുടെ മാനസിക പീഡനം തുടർന്നതായാണ് കുടുംബം ആരോപിക്കുന്നത്.
സംഭവ സ്ഥലത്തെത്തിയ പൊലീസും ഫോറൻസിക് സംഘവും മുറിയില്‍ നിന്നും തെളിവുകള്‍ ശേഖരിച്ചു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചിരിക്കുകയാണ്. നിരന്തരമായ മാനസിക പീഡനമാണ് ദിലീപിന്റെ മരണത്തിന് കാരണമായതെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി വേണമെന്നും കുടുംബം ആവശ്യപ്പെട്ടു. സംഭവത്തില്‍ പൊലീസ് കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Whatsapp Group 1 | Whatsapp Group 2 |Telegram Group


