
ഹൈദരാബാദ്: സ്ത്രീധനം കൂടുതല്‍ ചോദിച്ച് ഭർത്താവ് പീഡിപ്പിച്ചതിനെ തുടർന്ന് യുവതി ജീവനൊടുക്കി. സോഫ്റ്റ്‌വെയർ എൻജിനീയറും ബിഹാർ സ്വദേശിയുമായ ഇഷിത യാദവ് (26) ആണ് ആത്മഹത്യ ചെയ്തത്.
കഴിഞ്ഞ ദിവസം ഹൈദരാബാദിലെ മിയാപുർ മേഖലയില്‍ ഇവർ താമസിച്ചിരുന്ന അപ്പാർട്ട്മെന്റില്‍ വച്ചാണ് ഇഷിത കിടപ്പു മുറിയിലെ ഫാനില്‍ തൂങ്ങി മരിച്ചത്. സംഭവുമായി ബന്ധപ്പെട്ട് യുവതിയുടെ ഭർത്താവ് നീരജ് ബൻസാലിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. നീരജും ഇഷിതയും പ്രണയിച്ച് വിവാഹിതർ ആയവരാണെന്ന് പൊലീസ് പറഞ്ഞു.
2020ല്‍ സോഷ്യല്‍ മീഡിയയിലൂടെയാണ് ഇഷിതയും മധ്യപ്രദേശില്‍ നിന്നുള്ള നീരജും പരിചയപ്പെടുന്നത്. അടുപ്പം പിന്നീട് പ്രണയത്തിലെത്തി. അഞ്ച് വർഷത്തെ പ്രണയത്തിനുശേഷം ഈ വർഷം ഫെബ്രുവരിയില്‍ പട്നയില്‍വച്ചാണ് ഇരുവരും വിവാഹിതരായത്. വിവാഹത്തിനുശേഷം നവദമ്പതികള്‍ ജോലി ചെയ്യുന്ന ഹൈദരാബാദിലേക്ക് മടങ്ങി. എന്നാല്‍ കല്യാണത്തിന് പിന്നാലെ നീരജ് ഇഷിതയോടെ പണം ചോദിച്ച് തുടങ്ങി. തനിക്ക് സ്ത്രീധനമായി കൂടുതല്‍ പണം വേണമെന്നും, തന്‍റെ പുതിയ സ്റ്റാർട്ടപ്പിലേക്ക് പണം നിക്ഷേപിക്കണമെന്നും ഇയാള്‍ ഇഷിതയോട് ആവശ്യപ്പെട്ടു. നിരന്തരം പണം ചോദിച്ച് പ്രതി ഇഷിതയെ സമ്മർദത്തിലാക്കിയിരുന്നുവെന്ന് പൊലീസ് പറയുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
നീരജിന്‍റെ മാനസികമായി പീഡനത്തില്‍ മനം നൊന്താണ് ഇഷിത ജീവനൊടുക്കുന്നത്. മകളുടെ മരണത്തില്‍, ഇഷിതയുടെ മാതാപിതാക്കള്‍ നല്‍കിയ പരാതിയില്‍ മിയാപുർ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. കസ്റ്റഡിയിലുള്ള നീരജിനെ ചോദ്യം ചെയ്തുവരികയാണെന്നും, വിശദമായ ചോദ്യം ചെയ്യലിന് ശേഷം തുടർ നടപടികള്‍ സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു.



