
കാസർഗോഡ്: കാസർഗോഡ് കരിന്തളത്ത് വയോധിക മരിച്ചത് ഹൃദയാഘാതം മൂലമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. മൃതദേഹത്തിന് ഒന്നര ദിവസത്തെ പഴക്കമുണ്ടെന്നും റിപ്പോർട്ടില്‍ കണ്ടെത്തി. കഴിഞ്ഞ ദിവസമാണ് കരിന്തളത്ത് താമസിക്കുന്ന ലക്ഷ്മിയുടെ മൃതദേഹം വീടിനുള്ളില്‍ കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടത്. ഒറ്റയ്ക്ക് താമസിക്കുന്ന ലക്ഷ്മിയുടെ മൃതദേഹം ആദ്യം കണ്ടത് അയല്‍വാസികളാണ്.
എന്നാൽ മരണം കൊലപാതകമാണോ എന്ന സംശയത്തിലായിരുന്നു പൊലീസ്. കാരണം വീടിന്റെ പിൻവാതില്‍ തുറന്നു കിടക്കുന്ന നിലയിലും വൈദ്യുതി ബന്ധം വിച്ഛേദിച്ചതായും കണ്ടെത്തിയിരുന്നു. വിരലടയാള വിദഗ്ധർ അടക്കം എത്തി സ്ഥലത്ത് പരിശോധനകള്‍ നടത്തിയിരുന്നു. എന്നാൽ പിന്നീട് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ മരണം ഹൃദയാഘാതം മൂലമാണെന്ന് കണ്ടെത്തുകയായിരുന്നു.


