പേര് കേട്ടാൽ ദാവൂദ് പോലും വിറയ്ക്കുന്ന പൊലീസ് ഉദ്യോഗസ്ഥൻ: മുംബൈ പൊലീസിലെ ഏറ്റുമുട്ടൽ വിദഗ്ധൻ പ്രദീപ് ശർമ്മ ഇനി ബിജെപിയുടെ കൊടിപിടിക്കും

പേര് കേട്ടാൽ ദാവൂദ് പോലും വിറയ്ക്കുന്ന പൊലീസ് ഉദ്യോഗസ്ഥൻ: മുംബൈ പൊലീസിലെ ഏറ്റുമുട്ടൽ വിദഗ്ധൻ പ്രദീപ് ശർമ്മ ഇനി ബിജെപിയുടെ കൊടിപിടിക്കും

സ്വന്തം ലേഖകൻ
മുംബൈ: അധോലോകനായകൻമാരോട് ഒരിഞ്ചു പോലും വിട്ടു കൊടുക്കാതെ ശക്തമായി പോരാടിയ പൊലീസ് ഓഫിസർ ഇനി ബിജെപിയുടെ കൊടിയുടെ ചുവട്ടിലുണ്ടാകും. ബിജെപി കൊടിപിടിച്ച് പോരാട്ട രംഗത്തേയ്ക്കിറങ്ങുകയാണ് മുംബൈയുടെ ഏറ്റുമുട്ടൽ വിദഗ്ധനായ പൊലീസ് ഉദ്യോഗസ്ഥൻ പ്രദീപ് ശർമ്മ.
ദാവൂദ് ഇബ്രാഹിം, ഛോട്ടാ രാജൻ, ഹാജി മസ്താൻ എന്നിവരെയെല്ലാം വിറപ്പിച്ച പ്രദീഫ് ശർമ്മയുടെ ഏറ്റുമുട്ടലുകളാണ് മുംബൈ മഹാനഗരത്തെ ക്ലീനാക്കിയത്. ഗുണ്ടാ സംഘത്തലൻമാർ അടക്കം  നൂറ്റിപ്പതിമൂന്ന് ക്രിമിനലുകളെയാണ് പ്രദീപ് ശർമ്മ കൊന്നുതള്ളിയത്. അധോലോകത്തെ കിടുകിടെ വിറപ്പിച്ച സാധാരണക്കാർക്ക് ശല്യമായി മാറിയ നിരവധി കൊടുംക്രിമിനലുകളെ അദ്ദേഹം തന്ത്രപരമായി വലയിലുമാക്കി. ദാവൂദ് ഇബ്രാഹിമിന്റെ സഹോദരൻ ഇക്ബാൽ കാസ്‌കർ ഉൾപ്പെടെ ഇതിൽ ഉൾപ്പെടും.
പേടി എന്ന വാക്ക് അദ്ദേഹത്തിന്റെ നിഘണ്ടുവിലില്ല.  അവശ്യമുള്ളപ്പോൾ ആവശ്യമുള്ള രീതിയിൽ പ്രവർത്തിക്കാൻ അദ്ദേഹത്തിന് കൃത്യമായി അറിയാമായിരുന്നു.
മാഹിർ പൊലീസ് സ്റ്റേഷനിലെ എസ്.ഐയായിട്ടായിരുന്നു പ്രദീപ് ശർമയുടെ സർവീസ് തുടക്കം. ആദ്യം തന്നെ ക്രിമിനലുകളെ ഒതുക്കാൻ തുടങ്ങി. ആരംഭശൂരത്വമായിരിക്കുമെന്നാണ് എല്ലാവരും കരുതിയത്. പക്ഷേ, അല്പം കഴിഞ്ഞപ്പോൾ കഥമാറി. വനോദ് മാത്കർ, പർവേശ് സിദ്ദിഖി, റഫീഖ് ദബാവാല, സാദിക് അലി തുടങ്ങിയ അധോലോക നായകന്മാർ വെടയേറ്റുവീണു. അതോടെ പലരും പേടിച്ച് പിന്മാറി. അല്ലാത്തവരെ അടിച്ചൊതുക്കി. പ്രദീപിനെ വിരട്ടാൻ ചിലർ ശ്രമിച്ചുനോക്കി. പക്ഷേ, അവർ വിരണ്ടതല്ലാതെ പ്രദീപ് വിരണ്ടില്ല. വിശ്വസ്തരായ ഒരു ടീമായിരുന്നു പ്രദീപിന്റെ പ്രധാന ശക്തി. എല്ലാകാര്യങ്ങളും ചർച്ചചെയ്യുന്നത് ഇവരോടുമാത്രം. ഇവരുടെ പ്രവർത്തനങ്ങളും അദ്ദേഹം നിരീക്ഷിക്കും. സാധാരണ ജനങ്ങൾക്ക് ജീവഹാനി ഉണ്ടാവാതെ പരമാവധി ക്രിമിനലുകളെ ഒതുക്കാനാവും ശ്രമം. അധോലാേക നായകന്മാരുടെ വിഹാരകേന്ദ്രങ്ങൾ നന്നായി അറിയാവുന്ന പ്രദീപിന് ഇത് നിഷ്പ്രയാസമായിരുന്നു.
നൂറ്റമ്പതോളം ക്രിമിനലുകളെ വകവരുത്താൻ കഴിഞ്ഞത് ഇതിന് ഉദാഹരണം. ഏറ്റമുട്ടലിനിറങ്ങിത്തിരിച്ചാൽ സ്വന്തം ജീവൻ പോലും നോക്കില്ല. ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുപോലും ധരിക്കില്ല. കൊടുംക്രിമിലുകളെ ഒന്നൊന്നായി ഒതുക്കിയതോടെ പ്രദീപിനും കൂട്ടർക്കും വീരപരവേഷമാണ് ലഭിച്ചത്. ഗേരേഗാവിൽ ലഷ്‌കർ ഭീകരെന്ന് കരുതുന്ന മൂന്നുപേരെ വെടിവച്ചുകൊന്നതോടെ പ്രദീപ് ടൈംമാഗസിന്റെ മുഖചിത്രമായി.
ദാവൂദ് ഇബ്രാഹിമിന്റെ സഹോദരൻ ഇക്ബാൽ കാസ്‌കറിന്റെ അറസ്റ്റ് അദ്ദേഹത്തിന്റെ സർവീസ് നേട്ടത്തിൽ പൊൻതൂവലായി. കെട്ടിട നിർമ്മാതാക്കളെ ഭീഷണിപ്പെടുത്തി പണംതട്ടലായിരുന്നു ഇക്ബാലിന്റെ പ്രധാന തൊഴിൽ. ഇയാളെ ഒതുക്കാൻ തന്നെ തീരുമാനിച്ചു. ദാവൂദിനെപ്പറ്റിയുള്ള കൂടുതൽ വിവരങ്ങൾ ലഭിക്കാൻ സാധ്യതയുള്ളതിനാൽ ഇക്ബാലിനെ ജീവനോടെ പിടിക്കാൻ പ്ലാൻ തയാറാക്കി. ഇക്ബാലിന്റെ പ്രവർത്തനങ്ങൾ നിരീക്ഷിക്കാൻ വിശ്വസ്തരെ നയോഗിച്ചു. സഹോദരിയുടെ വീട്ടിൽ ഇയാൾ എത്താറുണ്ടെന്ന് വ്യക്തമായതോടെ അവിടെവച്ച് അറസ്റ്റുചെയ്യാനുള്ള പദ്ധതി ആസൂത്രണം ചെയ്തു. സിവിൽ വേഷത്തിലുള്ള വനിതാപൊലീസിനെ വീട്ടലേക്കയച്ച് ഇക്ബാൽ അവിടെയുണ്ടെന്ന് ഉറപ്പിച്ചു. അടുത്തനിമിഷം നെഞ്ചുവിരിച്ച് വീട്ടിനുള്ളിലേക്ക് എത്തിയ പ്രദീപ് ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന ഇക്ബാലിനെ തൂക്കിയെടുത്തു. എന്താണ് സംഭവിച്ചതെന്ന് ഏറെസമയം കഴിഞ്ഞാണ് അയാൾക്ക് പിടികിട്ടിയത്.
അതിനിടെ, പ്രദീപ് ശർമ്മ വ്യാജ ഏറ്റുമുട്ടൽ വിവാദത്തിൽപെട്ടു. ഛോട്ടാ രാജന്റെ സഹായി ലഖൻ ഭയ്യയെ വധിച്ചതാണ് വിവാദമായത്. ഇത് വ്യാജ ഏറ്റുമുട്ടലായിരുന്നുവെന്നായിരുന്നു ആരോപണം. സംഭവം വിവാദമായതോടെ പ്രദീപടക്കം പതിമൂന്ന് പൊലീസുകാർ അറസ്റ്റിലായി. തുടർന്ന് സസ്പെൻഷനിലും. 2013ൽ ഈ കേസിൽ കുറ്റവിമുക്തനായെങ്കിലും അന്നത്തെ കോൺഗ്രസ് എൻ.സിപി സർക്കാർ പ്രദീപിനെ തിരിച്ചെടുക്കാൻ താത്പര്യം കാണിച്ചില്ല.
അതിനിടെ വ്യാജ ഏറ്റുമുട്ടലെന്ന വിവാദം അദ്ദേഹത്തെ വലയം ചെയ്തു. പിന്നീട് അതിൽ നിന്ന് കുറ്റവിമുക്തനായി. ഇപ്പോഴിതാ, പുതിയൊരു ദൗത്യത്തിന് അദ്ദേഹം തയാറെടുക്കുകയാണ്. രാഷ്ട്രീയ ഗോദയിൽ ഇറങ്ങാനാണ് തീരുമാനം. അതിനായി പ്രദീപ് ശർമ്മ സർവീസിൽ നിന്ന് രാജിവയ്ക്കാൻ കത്ത് നൽകി. പക്ഷേ, ചേരുന്നത് ഏത് പാർട്ടിയിലെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടില്ല. അതിനാൽ അഭ്യൂഹം പലവിധം. ശിവസേനയിലൂടെയാവും രാഷ്ട്രീയ പ്രവേശനം എന്ന് ഒരു പക്ഷം. എന്നാൽ, ബി.ജെ.പിയായിരിക്കുമെന്ന് മറ്റൊരു പക്ഷം. അഭ്യൂഹം പലതരത്തിൽ പരക്കുകയാണ്. ഇതിനിടെയാണ്  മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിൽ അന്ധേരി മണ്ഡലത്തിൽ നിന്ന് ജനവിധി തേടുമെന്ന വിവരം ഏതാണ്ട് ഉറപ്പിച്ചിരിക്കുന്നത്.