
കോട്ടയം: അപകടകരമായ രീതിയിൽ വഴിയരികിലും പൊതുസ്ഥലത്തും നിൽക്കുന്ന മരങ്ങൾ അടിയന്തരമായി വെട്ടിമാറ്റാൻ ജില്ലാ കളക്ടർ ജോൺ വി. സാമുവലിന്റെ അധ്യക്ഷതയിൽ ചേർന്ന ജില്ലാ വികസന സമിതി യോഗത്തിൽ നിർദേശം.
മരങ്ങളും ശിഖരങ്ങളും വീണ് അപകടങ്ങൾ ഉണ്ടാകുന്നതു യോഗത്തിൽ പങ്കെടുത്ത എം.എൽ.എമാർ ചൂണ്ടിക്കാട്ടി. ദുരന്തനിവാരണ നിയമപ്രകാരം മരങ്ങൾ വെട്ടിമാറ്റുന്നതിനടക്കമുള്ള നടപടികൾ ആവശ്യപ്പെട്ടുളള ഉത്തരവുകൾ യഥാസമയം പാലിക്കുന്നുണ്ടെന്ന് നഗരസഭ, ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാരും മറ്റു ബന്ധപ്പെട്ട ഉദ്യോഗസ്ഥരും ഉറപ്പാക്കണമെന്നും അല്ലാത്തപക്ഷം കർശന നടപടികൾ നേരിടേണ്ടിവരുമെന്നും ജില്ലാ കളക്ടർ യോഗത്തിൽ അറിയിച്ചു.
ജില്ലയിൽ തദ്ദേശസ്ഥാപനങ്ങൾക്ക് അനുവദിച്ചിട്ടുള്ള ഒരുകോടി രൂപ ഉപയോഗിച്ചു ദുരന്തനിവാരണത്തിന് ആവശ്യമായ ഉപകരണങ്ങൾ വാങ്ങാൻ തദ്ദേശ സ്വയംഭരണവകുപ്പിന് ജില്ലാ കളക്ടർ നിർദേശം നൽകി.
വെട്ടിയ മരങ്ങൾ വഴിയരികിൽ കൂട്ടിയിട്ടിരിക്കുന്നത് അപകടങ്ങൾ വർധിപ്പിക്കുന്നുവെന്നും ഇവഒഴിവാക്കാൻ അടിയന്തരനടപടി സ്വീകരിക്കണമെന്നും യോഗം നിർദേശിച്ചു. ലേലനടപടികൾക്കു കാലതാമസമുണ്ടാകുന്ന പക്ഷം പൊതുനിരത്തിൽ നിന്ന് ഇവ മാറ്റാനുള്ള നടപടികൾ സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
മണിമല വില്ലേജിൽ ഭിന്നശേഷിക്കാർക്കായി സംയോജിത പുനരധിവാസ ഗ്രാമപദ്ധതിയ്ക്കായി കണ്ടെത്തിയ സ്ഥലം സാമൂഹിക നീതിവകുപ്പിനു കൈമാറുന്നതിനുള്ള നടപടികൾ വേഗത്തിലാക്കണമെന്നു സർക്കാർ ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് യോഗത്തിൽ ആവശ്യപ്പെട്ടു. ഉപയോഗശൂന്യമായ പാറമടകളിലെ അപകടങ്ങൾ ഒഴിവാക്കുന്നതിന് നടപടികൾ സ്വീകരിക്കണമെന്ന് ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് മുൻ ജില്ലാവികസനസമിതി യോഗങ്ങളിൽ ആവശ്യപ്പെട്ടിരുന്നു. പുതുതായി അനുവദിക്കുന്ന പാറമടകൾക്കു മൈനിങ് പ്ലാൻ പ്രകാരം ഉപയോഗശേഷം റീഫിൽ ചെയ്യാനോ, വേലിക്കെട്ട് സ്ഥാപിക്കാനോ ഉള്ള നിബന്ധനകൾ മുന്നോട്ടുവയ്ക്കുന്നുണ്ടെന്ന് ജില്ലാ ജിയോളജിസ്റ്റ് അറിയിച്ചു.
പഴയ പാറമടകളിലും പരിസരത്തുള്ള വഴികളിലും അപകടബോർഡുകൾ സ്ഥാപിക്കുന്നതിന് തദ്ദേശ സ്ഥാപനങ്ങൾക്കു നിർദേശം നൽകിയിട്ടുണ്ടെന്നു തദ്ദേശ സ്വയംഭരണവകുപ്പ് ജോയിന്റ് ഡയറക്ടർ അറിയിച്ചു.
ഇറഞ്ഞാൽ തിരുവഞ്ചൂർ റോഡ്, കളത്തിക്കടവ് റോഡ്, കൊല്ലാട് റോഡ്, തീരുവാർപ്പ് റോഡ്്, പോസ്റ്റ് ഓഫീസ് റോഡ്, എം.എൽ. റോഡ്, എന്നിവയുമായി ബന്ധപ്പെട്ട പരാതികൾ പരിഹരിക്കണമെന്നും മൺസൂൺ സീസൺ ആരംഭിക്കുംമുമ്പ് റോഡുകൾ പഴയതുപോലെയാക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നും കഴിഞ്ഞ ജില്ലാ വികസനസമിതി യോഗത്തിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. ആവശ്യപ്പെട്ടിരുന്നു. ഇറഞ്ഞാൽ തിരുവഞ്ചൂർ റോഡിൽ മോസ്‌കോ ജംഗ്ഷൻ വരെയുള്ള ഭാഗത്ത് പൈപ്പ് ലൈൻ സ്ഥാപിക്കൽ പൂർത്തിയാക്കി പൊതുമരാമത്ത് വകുപ്പിന് റോഡ് തിരികെകൈമാറിയിട്ടുണ്ടെന്നു ജല അതോറിട്ടി അറിയിച്ചു.
പുനരുദ്ധാരണം നടന്നുവരുന്ന മറ്റു റോഡുകൾ മഴ മാറിയാലുടൻ ഒരാഴ്ചയ്ക്കുള്ളിൽ പൂർത്തിയാക്കുമെന്നും ജല അതോറിട്ടി യോഗത്തിൽ അറിയിച്ചു. മീനച്ചിലാറ്റിലെ വെള്ളത്തിൽ കോളിഫോം ബാക്ടീരിയയുടെ അളവ് വർധിക്കുന്നുവെന്ന പരാതി പരിശോധിച്ചു മലിനീകരണ നിയന്ത്രണബോർഡ് ജില്ലാ വികസന സമിതിക്കു റിപ്പോർട്ട് പരിശോധിക്കണമെന്നു തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. ആവശ്യപ്പെട്ടു.
വലിയ തോതിൽ എക്കൽ വന്നടിഞ്ഞിരിക്കുകയാണെന്നും ചെറിയ തോടുകളിലെയും പുഴകളിലേയും മാലിന്യം നീക്കാൻ മൈനർ ഇറിഗേഷൻ വകുപ്പ് അടിയന്തര നടപടി സ്വീകരിക്കണമെന്നു അഡ്വ. ജോബ് മൈക്കിൾ എം.എൽ.എ. ആവശ്യപ്പെട്ടു.
ചങ്ങനാശേരി താലൂക്ക് ആശുപത്രിയിൽ രാത്രികാലങ്ങളിൽ ഒരു ഡോക്ടറുടെ സേവനമേ നിലവിലുള്ളൂവെന്നും കൂടുതൽ ഡോക്ടർമാരെ അടിയന്തരമായി നിയമിക്കണമെന്നും അഡ്വ. ജോബ് മൈക്കിൾ എം.എൽ.എ. ആവശ്യപ്പെട്ടു. ചങ്ങനാശേരി റെയിൽവേ ഗുഡ്സ് ഷെഡ് റോഡിൽ നിൽക്കുന്ന അപകടകരമായ മരങ്ങൾ മുറിച്ചുമാറ്റാൻ ജില്ലാ കളക്ടർ നടപടി സ്വീകരിക്കണമെന്നും അഡ്വ. ജോബ് മൈക്കിൾ എം.എൽ.എ. ആവശ്യപ്പെട്ടു.
ആസൂത്രണസമിതി കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോസ് പുത്തൻകാല, അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് എസ്. ശ്രീജിത്ത്, ജില്ലാ പ്ലാനിങ് ഓഫീസർ എം. പി. അനിൽകുമാർ എന്നിവർ പങ്കെടുത്തു.