
കോട്ടയം: ഇറാൻ ഇസ്രായേൽ യുദ്ധത്തെ തുടർന്ന് ഗാർഹിക ഗാർഹികേതര പാചകവാതകക്ഷാമം രൂക്ഷമായത് ഹോട്ടൽ വ്യവസായത്തിന് ഇരുട്ടടിയായി.
പ്രതിസന്ധി രൂക്ഷമായതോടെ കോട്ടയത്ത് ഏതാനും ഹോട്ടലുകൾ അടച്ചു. വരും ദിവസങ്ങളിൽ കൂടുതൽ ഹോട്ടലുകൾ അടച്ചുപൂട്ടേണ്ടിവരുമെന്ന് ഹോട്ടൽ ആന്റ് റസ്റ്റോറന്റ് അസോസിയേഷൻ ഭാരവാഹികൾ പറയുന്നു.
ക്രൂഡ് ഓയിൽ ക്ഷാമമുണ്ടായതോടെ പാചകവാതക വില വർദ്ധിപ്പിച്ചു. പിന്നാലെ നിയന്ത്രണവും കൊണ്ടുവന്നതോടെ പ്രതിസന്ധി രൂക്ഷമായി. ഗാർഹിക പാചകവാതകത്തിന് 60 രൂപയും വാണിജ്യാവശ്യത്തിനുള്ളവയ്ക്ക് 115 രൂപയുമാണ് കൂട്ടിയത്. മൂന്ന് മാസത്തിനുള്ളിൽ 215 രൂപയുടെ വർദ്ധനവുണ്ടായി. തട്ടുകട, ഹോട്ടൽ കച്ചവടക്കാരെയാണ് ഇത് സാമ്പത്തികമായി തകർത്തത്.
ഇടത്തരം ഹോട്ടലുകൾക്കും റസ്റ്റോറന്റുകൾക്കും ഒരു ദിവസം മൂന്ന് മുതൽ അഞ്ചുവരെ സിലിണ്ടർ ആവശ്യമാണ്. ഒരുമാസം 15,000 മുതൽ 20,000 രൂപവരെ അധികചെലവാണ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പച്ചക്കറി, മത്സ്യം,മാംസം ഉൾപ്പെടെയുള്ള നിത്യോപയോഗ സാധന വില കൂടിയതിന് പിന്നാലെ പാചകവാതക വിലയും കുതിച്ചുയർന്നത് പ്രതിസന്ധി ഇരട്ടിയാക്കി. ഭക്ഷണവില വർദ്ധിപ്പിക്കേണ്ട സാഹചര്യമാണെന്നും ഹോട്ടലുടമകൾ പറയുന്നു.
കരിഞ്ചന്തയിൽ അധികവിലയ്ക്ക് പോലും സിലണ്ടർ കിട്ടാതെ വന്നതോടെയാണ് ഹോട്ടലുകൾ അടച്ചുതുടങ്ങിയത്. ഗാർഹിക വിഭാഗത്തിന് മുൻഗണന നൽകാൻ കേന്ദ്രസർക്കാർ പൊതുമേഖലാ എണ്ണക്കമ്പനികൾക്ക് നിർദ്ദേശം നൽകിയതാണ് ഹോട്ടലുകൾക്ക് വിനയായത്. വിറകടുപ്പ് നാട്ടുമ്പുറത്തെ ഹോട്ടലുകളിൽ പോലും ഇല്ലാതായി



