
ദില്ലി: ഡിറ്റ് വാ ചുഴലിക്കാറ്റ് ഇന്ന് രാവിലെയോടെ ന്യൂനമര്‍ദമാകും. ഇന്നലെ വൈകീട്ടോടെ തീവ്ര ന്യൂനമർദമായി മാറിയിരുന്നു. വടക്കൻ തമിഴ്നാട്ടിലെ തിരുവള്ളൂർ ജില്ലയിലും ആന്ധ്രയുടെ തെക്കൻ മേഖലയിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ചെന്നൈ അടക്കം ജില്ലകളിലും പുതുച്ചേരിയിലും ഇടവിട്ട് മഴ പെയ്തേക്കും.
പുതുച്ചേരിയിലും വിഴുപ്പുറത്തും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി നൽകിയിട്ടുണ്ട്. ആകെ 3 മരണം ആണ് ഇതുവരെ റിപ്പോർട്ട് ചെയ്തത്. അതേസമയം ഡിറ്റ് വാ ചുഴലിക്കാറ്റിനെ തുടർന്നുള്ള മഴക്കെടുതിയിൽ ശ്രീലങ്കയിൽ 334 പേർക്കാണ് ഇതുവരെ ജീവൻ നഷ്ടമായത്.
370 പേരെ കാണാതായെന്നും സർക്കാർ അറിയിച്ചു. വിനോദസഞ്ചാര നഗരം ആയ കാൻഡിയിൽ മാത്രം 88 പേരാണ് മരിച്ചത്. രാജ്യത്ത് 12 ലക്ഷത്തോളം ദുരിതബാധിതർ ഉണ്ടെന്നും ശ്രീലങ്കൻ സർക്കാർ വ്യക്തമാക്കി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
രക്ഷാദൗത്യത്തിനിടെ ലങ്കൻ വ്യോമസേനയുടെ ബെൽ 212 ഹെലികോപ്റ്റർ തകർന്ന് വീണ്, പൈലറ്റ് വിംഗ് കമാന്റർ നിർമൽ സിയാംബാല പിതിയയ്ക്കും ജീവൻ നഷ്ടമായി. ഹെലികോപ്റ്ററിൽ ഉണ്ടായിരുന്ന മറ്റ് നാല് പേർ പരിക്കുകളോടെ രക്ഷപ്പെട്ടു.
അധികാരങ്ങൾ തെറ്റായി പ്രയോഗിക്കില്ലെന്ന് പ്രസിഡന്റ് അനുര കുമാര ദിസനായകെ രാജ്യത്തോടുള്ള അഭിസംബോധനയിൽ ജനങ്ങൾക്ക് ഉറപ്പ് നൽകിയിട്ടുണ്ട്. രാജ്യത്ത് സർവകലാകാശാലകളും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും ഈ മാസം 8 വരെ അടച്ചിടും.
അതിനിടെ രക്തദാന ക്യാമ്പിൽ എത്തി രക്തം നൽകിയ ശ്രീലങ്കൻ മുൻ ക്രിക്കറ്റ് താരം ലസിത് മലിംഗയുടെ ചിത്രം വൈറൽ ആയി.



