
500 വിദ്യാര്‍ത്ഥികളെ മാത്രം ഉള്‍ക്കൊള്ളുന്ന ഓഡിറ്റോറിയം; ഉണ്ടായിരുന്നത് 1000 വിദ്യാര്‍ത്ഥികള്‍; മഴ വന്നതോടെ ആളുകള്‍ തിക്കി തിരക്കിയപ്പോൾ കുട്ടികള്‍ തെറിച്ചു വീണു; ഒരാളുടെ മുകളിലേക്ക് മറ്റൊരാളായി കൂട്ടത്തോടെ വീണതോടെ ശ്വാസമെടുക്കാനാവാതെ വെപ്രാളപ്പെട്ടും കണ്ണു മിഴിച്ചും വിദ്യാര്‍ത്ഥികള്‍; ജീവൻ തിരികെ കിട്ടിയ ആശ്വാസത്തില്‍ വിദ്യാർത്ഥിയായ ആദര്‍ശ്; മരിച്ച വിദ്യാര്‍ത്ഥികളുടെ പോസ്റ്റ്മോര്‍ട്ടം ഇന്ന്; കുസാറ്റില്‍ പൊതു ദര്‍ശനം
കൊച്ചി: കളമശേരി കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല (കുസാറ്റ്) ക്യാംപസിലെ ടെക് ഫെസ്റ്റിനിടെ ആളുകള്‍ അനാവശ്യമായി തിക്കും തിരക്കും ഉണ്ടാക്കിയതാണ് വൻ അപകടത്തിന് കാരണമായത്.
എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലാകും മുന്നേ തന്നെ ഒരാളുടെ മേല്‍ മറ്റൊരാളായി വീണും അവരുടെ മുകളിലൂടെ ഉന്തിയും തള്ളിയും വീണും വൻ അപകടമായി മാറുകയായിരുന്നു.
‘എന്താണ് സംഭവിച്ചതെന്ന് മനസ്സിലായില്ല. ഞാൻ ഏറ്റവും മുന്നിലായിരുന്നു. പുറകില്‍നിന്ന് ആക്രോശങ്ങള്‍ കേട്ടു തിരിഞ്ഞു നോക്കിയതും എന്റെ മേല്‍ ആളുകള്‍ വന്നു വീഴാൻ തുടങ്ങി. പിന്നെ ആകെ നിലവിളികള്‍ ആയിരുന്നു’ ഓര്‍ക്കുമ്ബോള്‍ ആദര്‍ശിന് ഇപ്പോഴും ഞെട്ടല്‍. ഏറ്റവും അടിയില്‍ കുടുങ്ങിപ്പോയെങ്കിലും തലനാരിഴയ്ക്കു ജീവൻ തിരിച്ചു കിട്ടിയതിന്റെ ആശ്വാസത്തിലാണ് കുസാറ്റ് എൻജിനീയറിങ് ഐടി വിഭാഗത്തിലെ അവസാന വര്‍ഷ വിദ്യാര്‍ത്ഥിയായ ആദര്‍ശ് രഘു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

എങ്കിലും ഒപ്പം വീണുകിടന്ന കുട്ടികളുടെ നിലവിളി വിറയലായി ചെവിയിലുണ്ട്. സംഭവം ഓര്‍ത്തെടുക്കുമ്പോള്‍ വാക്കുകള്‍ ഇടറുന്നു.
‘7 മണിക്കാണ് നികിത ഗാന്ധിയുടെ പരിപാടി തുടങ്ങാൻ ഇരുന്നത്. ഓപ്പണ്‍ എയര്‍ വേദിയിലേക്ക് കുത്തനെ താഴേക്കാണ് പടിക്കെട്ടുകള്‍. 6.15 ആയപ്പോഴേക്കും പരിപാടിക്ക് ആളെ കയറ്റി തുടങ്ങി. സെലിബ്രിറ്റി ഗായികയുടെ പരിപാടി ആയതിനാല്‍ മറ്റു കോളജുകളിലെ കുട്ടികളും മറ്റും കാണാൻ എത്തിയിരുന്നു. സംഘാടകരായ എൻജിനീയറിങ് വിഭാഗം വിദ്യാര്‍ത്ഥികള്‍ക്കായിരുന്നു പ്രവേശനത്തിന് മുൻഗണന. അങ്ങനെ ഞങ്ങള്‍ ആദ്യം കയറിത്തുടങ്ങി.
ഏതാനും മിനിറ്റ് കഴിഞ്ഞപ്പോള്‍ പുറകില്‍ നിന്ന് കയറ്റിവിടെടാ എന്നൊക്കെയുള്ള ആക്രോശം കേട്ടു. മഴയുടേതായ ശബ്ദം ഒന്നും കേട്ടില്ല. പെട്ടെന്ന് മുന്നില്‍ കയറിക്കൊണ്ടിരുന്ന കുട്ടികളുടെ മുകളിലേക്ക് ആളുകള്‍ വന്നു വീഴാൻ തുടങ്ങി. പടിക്കെട്ടിന് ഇരുവശത്തേക്കും മുന്നിലേക്കും കുട്ടികള്‍ തെറിച്ചു വീണു. ഞാൻ ഇടതു വശത്തുള്ള താഴ്ചയിലേക്കാണ് വീണത്. മുകളിലേക്ക് പിന്നെയും കുട്ടികള്‍ വീണുകൊണ്ടിരുന്നു.
എന്റെ രണ്ടു കാലും അതിനിടയില്‍ കുടുങ്ങി. പക്ഷെ, തല പുറത്തായതു ഭാഗ്യമായി. എന്നാല്‍ തൊട്ടടുത്തുതന്നെ വീണു കിടന്ന പലരുടെയും മുഖത്തേക്കും നെഞ്ചിലേക്കും മറ്റുള്ളവര്‍ കൂടി വന്നു വീണതോടെ അവര്‍ ശ്വാസം കിട്ടാതെ ഞെരിപിരി കൊള്ളാൻ തുടങ്ങി. കണ്ണ് തുറിച്ച് അവര്‍ വെപ്രാളപ്പെടുന്നത് കണ്ടതോടെ ആകെ പേടിച്ചുപോയി. അതിനിടെ രക്ഷിക്കാൻ ആരൊക്കെയോ എത്തി. കുടുങ്ങി കിടന്ന കാലുകള്‍ വലിച്ചെടുത്തപ്പോള്‍ ചതവു പറ്റിയതൊഴിച്ചാല്‍ എനിക്ക് കാര്യമായി ഒന്നും സംഭവിച്ചില്ല’ ആദര്‍ശ് പറഞ്ഞു.
മരിച്ച നാല് പേരുടേയും പോസ്റ്റ്മോര്‍ട്ടം ഇന്ന് നടക്കും. രണ്ട് പേരുടെ മൃതദേഹം എറണാകുളം ജനറല്‍ ആശുപത്രിയിലും മറ്റ് രണ്ടുപേരുടേത് കളമശ്ശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലുമാണ് പോസ്റ്റ്മോര്‍ട്ടം നടക്കുക. മരിച്ചവരില്‍ മൂന്നു പേര്‍ കുസാറ്റ് വിദ്യാര്‍ത്ഥികളും ഒരാള്‍ പുറത്തുനിന്നുള്ള ആളുമാണ്.
പോസ്റ്റ് മോര്‍ട്ടത്തിനു ശേഷം രാവിലെ 9 മണിയോടെ കുസാറ്റ് സ്കൂള്‍ ഓഫ് എഞ്ചിനീയറിംഗില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വെക്കും. വടക്കൻ പറവൂര്‍ സ്വദേശിയും ECE രണ്ടാം വര്‍ഷ വിദ്യാര്‍ഥിനിയുമായ ആൻ റുഫ്ത, സിവില്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയും കൂത്താട്ടുകുളം സ്വദേശിയുമായ അതുല്‍ തമ്പി, താമരശേരി സ്വദേശിയും സ്കൂള്‍ ഓഫ് എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിനിയുമായ സാറ തോമസ്, പാലക്കാട് സ്വദേശി ആല്‍ബിൻ തോമസ് എന്നിവരാണ് മരിച്ചത്.