
സ്വന്തം ലേഖകൻ
തിരുവനന്തപുരം: പുതിയ പാഠപുസ്തകങ്ങള്‍ക്ക് കരിക്കുലം കമ്മറ്റി അംഗീകാരം നല്‍കിയതായി വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. ഒന്ന്, മൂന്ന്, അഞ്ച്, ഏഴ്, ഒന്‍പത് ക്ലാസുകളിലേക്ക് തയ്യാറാക്കിയ 173 പാഠപുസ്തകങ്ങള്‍ക്കാണ് അംഗീകാരം നല്‍കിയത്. കേരളത്തിന്റെ പാഠ്യപദ്ധതിയും അതിന്റെ തുടര്‍ച്ചയായി പാഠപുസ്തകങ്ങളും സമഗ്രമായ മാറ്റത്തിന് വിധേയമാകുകയാണെന്നും മന്ത്രി പറഞ്ഞു.
രണ്ട് കോടി ഒന്‍പത് ലക്ഷം പാഠപുസ്തകങ്ങള്‍ വേണ്ടിവരുമെന്ന് മന്ത്രി പറഞ്ഞു. 900 ലധികം വരുന്ന അധ്യാപകരാണ് പാഠ്യപദ്ധതി പരിഷ്‌കരണവുമായി പ്രവര്‍ത്തിച്ചത്. ഒന്നരവര്‍ഷം നീണ്ട പ്രക്രിയായായിരുന്നെന്നും മന്ത്രി പറഞ്ഞു. മലയാള അക്ഷരമാല എല്ലാ പുസ്തകത്തിലും ഉണ്ട്. ഏകകണ്ഠമായാണ് കരിക്കുലം കമ്മറ്റി അംഗീകാരം നല്‍കിയതെന്നും മന്ത്രി പറഞ്ഞു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
2007ലാണ് ഇതിന് മുന്‍പ് സമഗ്രമായ പാഠ്യപദ്ധതി പരിഷ്‌കരണം നടന്നത്. 2013ലും ചില്ലറമാറ്റങ്ങള്‍ നടന്നിട്ടുണ്ട്. 10 വര്‍ഷത്തിലേറായി പാഠ്യപദ്ധതിയില്‍ മാറ്റം ഉണ്ടായിട്ടില്ല. 16 വര്‍ഷമായി അറിവിന്റെ മേഖലയില്‍ വന്ന വളര്‍ച്ച, ശാസ്ത്ര സാങ്കേതിക രംഗത്തുന്ന കുതിപ്പ്, വിവര വിനിമയ രംഗത്ത് സാങ്കേതികമായി വന്ന മാറ്റങ്ങള്‍, തുടങ്ങിയവയെല്ലാം പാഠ്യപദ്ധതിയില്‍ പ്രതിഫലിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
ജനാധിപത്യവും മതനിരപേക്ഷതയും അടിത്തറയായിക്കിക്കൊണ്ടുള്ള നവകേരള സങ്കല്‍പ്പങ്ങള്‍ യാഥാര്‍ഥ്യമാക്കാനുള്ള കേരളീയ അന്വേഷണങ്ങള്‍ക്ക് സ്‌കൂള്‍ വിദ്യാഭ്യാസം പിന്തുണ നല്‍കേണ്ടതുണ്ട്. വളരെ സമയമെടുത്ത് തികച്ചും ജനകീയമായും സുതാര്യവുമായാണ് പാഠ്യപദ്ധതി പരിഷ്‌കരിച്ചതെന്നും മന്ത്രി പറഞ്ഞു.