
തിരുവനന്തപുരം: ജവഹർ നഗറിൽ അമേരിക്കൻ മലയാളിയുടെ പത്ത് കോടിയിലധികം രൂപ വിലമതിക്കുന്ന വീടും സ്ഥലവും വ്യാജരേഖകളിലൂടെ തട്ടിയെടുത്ത കേസിൽ അറസ്റ്റിലായ ശാസ്തമംഗലം സബ് രജിസ്ട്രാർ കെ. ലക്ഷ്മിക്കെതിരെ ഗുരുതര കണ്ടെത്തലുകൾ.
ആൾമാറാട്ടം നടത്തിയും വ്യാജരേഖ ചമച്ചും രേഖകളിൽ കൃത്രിമം കാട്ടിയും ഭൂമി തട്ടിയെടുക്കാൻ ആധാരമെഴുത്തുകാരൻ ഉൾപ്പെട്ട സംഘത്തിന് കൂട്ടുനിന്നു എന്ന് കണ്ടെത്തിയതിനെ തുടർന്ന് ലക്ഷ്മിയെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു.
സംഭവത്തിൽ ആധാരമെഴുത്തുകാരനും മുൻ ഡി.സി.സി അംഗവുമായ അനന്തപുരി മണികണ്ഠൻ, വ്യവസായി അനിൽതമ്പി എന്നിവരടക്കം എട്ടുപേർ നേരത്തെ അറസ്റ്റിലായിരുന്നു.ഡോറ അസറിയ ക്രിപ്‌സ് എന്ന സ്ത്രീയുടെ ഉടമസ്ഥതയിലുള്ള ജവഹർനഗറിലെ 14.5 സെന്റ് സ്ഥലവും 6,000 ചതുരശ്രയടി വിസ്തീർണമുള്ള 10 മുറികളുള്ള വീടുമാണ് തട്ടിയെടുത്തത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അനിൽ തമ്പിക്കുവേണ്ടി ആൾമാറാട്ടത്തിലൂടെ വ്യാജ ഇഷ്ടദാന കരാർ ഉൾപ്പെടെ തയ്യാറാക്കിയത് മണികണ്ഠനാണ്. അനിൽ തമ്പി വിഴിഞ്ഞത്തു വസ്തുവാങ്ങാൻ ശ്രമിക്കുന്നത് സുഹൃത്തിൽ നിന്നു മനസിലാക്കിയ മണികണ്ഠൻ, ജവഹർ നഗറിലെ വസ്തു രണ്ടുകോടി രൂപയ്ക്ക് വാങ്ങി നൽകാമെന്ന് വിശ്വസിപ്പിച്ചാണ് തട്ടിപ്പു നടത്തിയത്.
തുടർന്ന് ഡോറയുടേയും ചെറുമകളുടേയും രൂപസാദൃശ്യമുള്ളവരെ കണ്ടെത്തി ആൾമാറാട്ടത്തിലൂടെ പ്രമാണം ചെയ്‌തു നൽകുകയായിരുന്നു. ഡോറ എന്നപേരിൽ വട്ടപ്പാറ സ്വദേശി വസന്തയെയും ചെറുമകൾ എന്നപേരിൽ പുനലൂർ സ്വദേശി മെറിനെയും ഹാജരാക്കി. ഡോറയുമായി രൂപസാദൃശ്യമുള്ള വസന്തയെ ഹാജരാക്കി ചെറുമകൾ മെറിനു ഭൂമി ഇഷ്ടദാനം ചെയ്തുവെന്ന രേഖയുണ്ടാക്കി.
തുടർന്ന് ഇത് അനിൽ തമ്പിയുടെ ബന്ധുവിന് വിറ്റതായി രേഖയുണ്ടാക്കി പ്രമാണം രജിസ്റ്റർ ചെയ്യുകയായിരുന്നു. വ്യാജരേഖകൾ ചമയ്ക്കാനും ആൾമാറാട്ടം നടത്താനും ആധാരമെഴുത്തുകാരൻ മണികണ്ഠൻ അനിൽതമ്പിയിൽ നിന്ന് കൈപ്പറ്റിയത് രണ്ടു കോടിയാണ്. 40 ലക്ഷം രൂപ അഡ്വാൻഡ് കൈപ്പറ്റിയാണ് പ്രാഥമിക നടപടികൾ ചെയ്തത്.



