
പെരിന്തൽമണ്ണയിൽ വൻ കഞ്ചാവ് വേട്ട; ബൊലേറോ പിക്കപ്പ് വാഹനത്തിലെ രഹസ്യ അറയിൽ സൂക്ഷിച്ച 155 കിലോ കഞ്ചാവുമായി രണ്ടുപേർ പിടിയിൽ
മലപ്പുറം: പെരിന്തൽമണ്ണയിൽ വൻ കഞ്ചാവ് വേട്ട. ബൊലേറോ പിക്കപ്പ് വാഹനത്തിലെ രഹസ്യ അറയിൽ സൂക്ഷിച്ച 155 കിലോ കഞ്ചാവുമായി രണ്ടുപേർ പിടിയിൽ. വിൽപ്പനക്കായെത്തിച്ച കഞ്ചാവാണ് പിടികൂടിയത്.
കണ്ണൂർ മുഴപ്പിലങ്ങാട് സ്വദേശി കുരിക്കൾവീട്ടിൽ ഹർഷാദ്(25), തലശ്ശേരി വടക്കുംപാട് സ്വദേശി മുഹമ്മദ് റാഹിൽ(20) എന്നിവരാണ് പെരിന്തൽമണ്ണ പൊലീസ് ഇൻസ്‌പെക്ടർ സി അലവി, എസ് ഐ മുഹമ്മദ് യാസിർ എന്നിവരടങ്ങുന്ന സംഘം അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസം രാത്രിയിൽ പെരിന്തൽമണ്ണ പൊന്ന്യാകുർശ്ശി ബൈപ്പാസിൽ നടത്തിയ പ്രത്യേക പരിശോധനയിലാണ് പ്രതികളെ പിടികൂടിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബൊലേറോ പിക്കപ്പ് വാഹനത്തിൽ രഹസ്യ അറയുണ്ടാക്കി പാക്കറ്റുകളിലാക്കി അടുക്കിവെച്ച നിലയിലായിരുന്നു കഞ്ചാവ്.
വിജയ വാഡയിൽ നിന്നും ആന്ധ്ര പോലീസ് വാഹനം പരിശോധിച്ചെങ്കിലും രഹസ്യ അറ കണ്ടുപിടിക്കാൻ കഴിഞ്ഞിരുന്നില്ല. കഞ്ചാവിന്റെ മണം പുറത്തുവരാതിരിക്കാനായി കണ്ടെയ്‌നറിനുള്ളിൽ പഴകിയ മീൻ വെച്ചിരുന്നു.
പെരിന്തൽമണ്ണ ഡി വൈ എസ് പി. എം സന്തോഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം ഇത്തരത്തിലുള്ള സംഘത്തിലെ കണ്ണികളെ രഹസ്യമായി നിരീക്ഷിച്ച് വരികയായിരുന്നു.
ഇതരസംസ്ഥാനങ്ങളിൽനിന്ന് കഞ്ചാവുകടത്ത് സംഘത്തിലെ മുഖ്യകണ്ണികളായ രണ്ട് പേരിൽനിന്നും വാഹനത്തിന്റെ വിവരങ്ങൾ സഹിതം ശേഖരിക്കുകയും തുടർന്ന് നടത്തിയ പരിശോധനയിലാണ് അറസ്റ്റ്. ജില്ലാ ആന്റി നാർകോട്ടിക് സ്‌ക്വാഡും പരിശോധനയിൽ പങ്കാളികളായിരുന്നു.