ഭീതിയൊഴിയാതെ നെയ്യാർ ഡാം; വീണ്ടും ചീങ്കണ്ണി സാന്നിധ്യം ; കരക്കെത്തിയ ചീങ്കണ്ണി മ്ലാവിനെ കടിച്ചു കൊന്നതായി പ്രദേശവാസികള്‍; ജാഗ്രതാ നിര്‍ദ്ദേശവുമായി അധികൃതർ

Spread the love

തിരുവനന്തപുരം: നെയ്യാർ ഡാമില്‍ വീണ്ടും ചീങ്കണ്ണിയെ കണ്ടെത്തി. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ച വീഡിയോയിൽ കരയിൽ നിന്നും ജലാശയത്തിലൂടെ നീന്തി പോകുന്ന വലിയ ചീങ്കണ്ണി ഒടുവിൽ ജലാശയത്തിൽ മുങ്ങി താഴുന്ന ദൃശ്യമാണ് ഉള്ളത്.

വീഡിയോ വ്യാപകമായതിന് പിന്നാലെ കള്ളിക്കാട് ഗ്രാമപഞ്ചായത്ത് അധികൃതര്‍ക്കും റിസര്‍വോയറിന്‍റെ സമീപത്തുള്ള സഹകരണ കോളേജ്, വ്ളാവെട്ടി ട്രൈബല്‍ സ്കൂള്‍, നെയ്യാര്‍ ഡാം, ഹയര്‍ സെക്കന്‍ററി സ്കൂള്‍, ജലാശയം അതിരിടുന്ന അമ്പൂരി പഞ്ചായത്തിലെ തൊടുമല, മായം, അമ്പൂരി വാര്‍ഡുകളിലെ ജനപ്രതിനിധികള്‍ എന്നിവര്‍ക്കും നെയ്യാര്‍ വന്യജീവി അസിസ്റ്റന്‍റ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ വി ബ്രിജേഷ് ജാഗ്രതാ നിര്‍ദ്ദേശം നല്‍കി.

കരക്കെത്തിയ ചീങ്കണ്ണി മ്ലാവിനെ കടിച്ചു കൊന്നെന്നും പ്രദേശവാസികള്‍ പറയുന്നു. നെയ്യാർ ജല സംഭരണിയിൽ ചീങ്കണ്ണിയെ കണ്ടതായി വീഡിയോ പ്രചരിച്ചതോടെ പ്രദേശവാസികൾ ചീങ്കണ്ണിപ്പേടിയിലാണ്. സംഭവം ശ്രദ്ധയിൽപ്പെട്ടതായി കള്ളിക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റും നെയ്യാർ ഡാം പൊലീസും അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുൻപ് പല സന്ദർഭങ്ങളിലായി ജലാശയത്തിലേക്ക് ചീങ്കണ്ണികളെ തുറന്നു വിട്ടിട്ടുണ്ട്. വളർച്ചയെത്തിയതും കുട്ടികളും ഉൾപ്പെടെയുള്ള ചീങ്കണ്ണികൾ ജലാശയത്തിൽ വിഹരിക്കുന്നതായി നാട്ടുകാർ പറയുന്നു.

അതേസമയം, ജലാശയത്തില്‍ ചീങ്കണ്ണിയെ കണ്ടെത്തിയിട്ടും ജാഗ്രാതാ നിര്‍ദ്ദേശമല്ലാതെ വനംവകുപ്പിന്‍റെ ഭാഗത്ത് നിന്ന് മറ്റൊരു നടപടിയും ഇല്ലെന്നും നാട്ടുകാര്‍ ആരോപിക്കുന്നു. ചീങ്കണ്ണി ആക്രമണത്തില്‍ പ്രദേശത്ത് നാലുപേർക്കാണ് ഇതുവരെ ജീവൻ നഷ്ടപ്പെട്ടിട്ടുള്ളത്.