ക്രിമിനല്‍ ബന്ധം; പത്ത് തവണ വകുപ്പുതല അച്ചടക്ക നടപടികള്‍ക്ക് വിധേയനായി; ഒരു പോലീസുകാരനെക്കൂടി സര്‍വീസില്‍ നിന്നു പിരിച്ചുവിട്ടു; പിരിച്ചുവിട്ടത് കൊച്ചി സിറ്റി പോലീസിലെ എഎസ്‌ഐ ഗിരീഷ് ബാബുവിനെ; നിലവിൽ പിരിച്ചുവിടപ്പെട്ട ഉദ്യോഗസ്ഥരുടെ എണ്ണം അഞ്ചായി ഉയര്‍ന്നു

Spread the love

സ്വന്തം ലേഖിക

video
play-sharp-fill

തിരുവനന്തപുരം: ക്രിമിനല്‍ ബന്ധമുണ്ടെന്നു കണ്ടെത്തിയ ഒരു പോലീസ് ഉദ്യോഗസ്ഥനെക്കൂടി സര്‍വീസില്‍ നിന്നു പിരിച്ചുവിട്ടു.

കൊച്ചി സിറ്റി പോലീസിലെ എഎസ്‌ഐ ഗിരീഷ് ബാബുവിനെയാണു പിരിച്ചുവിട്ടത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ക്രമസമാധാന ചുമതലയുള്ള എഡിജിപി എം.ആര്‍. അജിത്ത്കുമാര്‍ ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറക്കി. കഴിഞ്ഞ വര്‍ഷം ആദ്യം സര്‍വീസില്‍ നിന്നു പിരിച്ചുവിട്ട ഗിരീഷ് ബാബുവിനെ അന്നത്തെ ക്രമസമാധാന ചുമതലയുള്ള എഡിജിപി വിജയ് സാഖ്റെ സര്‍വീസില്‍ തിരിച്ചെടുത്തത് ഏറെ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു.

പിരിച്ചുവിടല്‍ തരംതാഴ്ത്തല്‍ നടപടിയായി പുനഃക്രമീകരിച്ചാണ് സര്‍വീസില്‍ തിരിച്ചെടുത്തത്. ക്രിമിനല്‍ ബന്ധം കണ്ടെത്തിയതിനെത്തുടര്‍ന്നു പിരിച്ചുവിട്ട പോലീസ് ഉദ്യോഗസ്ഥനെ സര്‍വീസില്‍ തിരിച്ചെടുത്ത സംഭവത്തില്‍ കഴിഞ്ഞ ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ സംസ്ഥാന പോലീസ്
മേധാവി അനില്‍ കാന്ത് അതിരൂക്ഷമായി വിമര്‍ശിച്ചിരുന്നു.

സസ്പെന്‍ഷന്‍ ഉള്‍പ്പെടെ 10 തവണ വകുപ്പുതല അച്ചടക്ക നടപടികള്‍ക്കു ഗിരീഷ്ബാബു വിധേയനായിട്ടുണ്ട്. നിലവില്‍ നാല് അന്വേഷണങ്ങള്‍ക്ക് ഇയാക്കെതിരേയുണ്ട്. ക്രിമിനല്‍-ഗുണ്ടാ സംഘങ്ങളുമായുള്ള ബന്ധം, പെണ്‍വാണിഭ സംഘങ്ങളുമായുള്ള ബന്ധം അടക്കം നിരവധി ക്രിമിനല്‍ സംഘങ്ങളുമായി ഗിരീഷ് ബാബുവിനു ബന്ധമുണ്ടായിരുന്നുവെന്നാണ് ഇന്‍റലിജന്‍സ് വിഭാഗങ്ങള്‍ നല്‍കിയ റിപ്പോര്‍ട്ട്.

പെണ്‍വാണിഭ സംഘങ്ങളുടെ ഉപദ്രവത്തെത്തുടര്‍ന്നു രണ്ടു പെണ്‍കുട്ടികളെ കൊച്ചിയില്‍ നിന്നു കാണാതാകുകയും പിന്നീട് തിരുവനന്തപുരത്തു കണ്ടെത്തുകയും ചെയ്ത സംഭവത്തില്‍ എഎസ്‌ഐയുടെ ബന്ധം ഇന്‍റലിജന്‍സ് വിഭാഗം റിപ്പോര്‍ട്ട് റിപ്പോര്‍ട്ട് ചെയ്തിരുന്നു.

എഎസ്‌ഐ ഗിരീഷ് ബാബുവിനെ സര്‍വീസില്‍ നിന്നു പിരിച്ചുവിട്ടതോടെ സംസ്ഥാന പോലീസില്‍ നിന്ന് അടുത്തിടെ അച്ചടക്ക നടപടികള്‍ക്കു വിധേയരായി പിരിച്ചുവിടപ്പെട്ട പോലീസ് ഉദ്യോഗസ്ഥരുടെ എണ്ണം അഞ്ചായി ഉയര്‍ന്നു.