
ആലപ്പുഴ: ഗർഭിണിയുടെ കരണത്തടിച്ച കേസിൽ സസ്പെൻഷനിലുള്ള അരൂർ എസ്എച്ച്ഒ കെ.ജി.പ്രതാപചന്ദ്രൻ മുൻപ് അരൂർ എസ്ഐയായിരിക്കെ അന്വേഷണ വിധേയമായി നടപടി നേരിട്ടിട്ടുണ്ട്. 2016 പിണറായി മന്ത്രിസഭയിൽ ആദ്യ നാളിലായിരുന്നു സംഭവം.
അന്ന് അരൂർ എസ്ഐയായിരുന്ന കെ.ജി.പ്രതാപചന്ദ്രന്റെ നേതൃത്വത്തിൽ സ്റ്റേഷൻ പരിധിയിലെ പഞ്ചായത്തുകളിലെ ജനങ്ങൾ നേരിടുന്ന സാമൂഹിക വിരുദ്ധ പ്രശ്നങ്ങൾ ചൂണ്ടിക്കാണിക്കുന്നതിന് വാട്സാപ് ഗ്രൂപ്പുകൾ രൂപീകരിച്ചിരുന്നു.
ഇത്തരത്തിൽ ഇരുന്നൂറിലധികം വനിതകളും വനിതാ ജനപ്രതിനിധികളടക്കമുള്ളവരും അംഗങ്ങളായിട്ടുള്ള ‘വോയ്സ് ഓഫ് എഴുപുന്ന’ എന്ന ഗ്രൂപ്പിൽ സ്ഥിരമായി അംഗങ്ങളുമായി ആശയവിനിമയം നടത്തിയിരുന്നു എസ്ഐ. എന്നാൽ ഈ ഗ്രൂപ്പിൽ എസ്ഐയുടെ മൊബൈൽ ഫോണിൽനിന്നു അശ്ലീല വിഡിയോ പോസ്റ്റ് ചെയ്തത് ഏറെ വിമർശനങ്ങൾക്കിടയാക്കിയിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
തന്റെ മൊബൈലിൽ കൈ തട്ടി അബദ്ധത്തിൽ ഗ്രൂപ്പിലായതാണെന്ന് പറഞ്ഞ് ഗ്രൂപ്പ് അംഗങ്ങളെ വിശ്വസിപ്പിച്ചിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് ഉന്നത ഉദ്യോഗസ്ഥർക്ക് ഗ്രൂപ്പ് അംഗങ്ങളിൽ ചിലർ പരാതിയുമായി പോകുന്ന വിവരമറിഞ്ഞ് ഗ്രൂപ്പ് അഡ്മിനെ സ്വാധീനിച്ച് വാട്സാപ് ഗ്രൂപ്പ് തന്നെ പിരിച്ചുവിട്ടു. ചില അംഗങ്ങൾ ഇതിന്റെ സ്ക്രീൻ ഷോട്ട് എടുത്ത് വിഡിയോ സേവ് ചെയ്തും ഡിജിപി അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥർക്ക് പരാതി നൽകിയിരുന്നു.
അന്ന് സ്പെഷൽ ബ്രാഞ്ച് അന്വേഷണം നടത്തി പ്രതാപ് ചന്ദ്രന് അനുകൂല റിപ്പോർട്ടാണ് ഉന്നത ഉദ്യോഗസ്ഥർക്ക് സമർപ്പിച്ചിരുന്നത്. ഇതേ തുടർന്ന് കുറ്റവിമുക്തനാക്കിയെങ്കിലും മുഖ്യമന്ത്രി ഇടപെട്ട് വീണ്ടും അന്വേഷണം നടത്തി നടപടിയുടെ ഭാഗമായി കോട്ടയം ജില്ലയിലേക്ക് സ്ഥലം മാറ്റുകയായിരുന്നു.



